ജര്‍മനി അഭയാര്‍ഥി നയം കടുപ്പിച്ചു ; വിശാലമുന്നണിയില്‍ സമവായം
Friday, January 29, 2016 10:24 AM IST
ബെര്‍ലിന്‍: രാജ്യത്തെത്തുന്ന കൂടുതല്‍ അഭയാര്‍ഥികളെ തിരിച്ചയയ്ക്കാന്‍ ജര്‍മനി മാര്‍ഗങ്ങള്‍ കണ്ടെത്തുന്നു. ഇതിന്റെ ഭാഗമായി അള്‍ജീരിയ, മൊറോക്കോ, ടുണീഷ്യ എന്നിവയെ സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇനി ഈ രാജ്യങ്ങളില്‍നിന്നു വരുന്ന അഭയാര്‍ഥികളെ അപേക്ഷ പോലും പരിഗണിക്കാതെ തിരിച്ചയയ്ക്കാം.

അഭയാര്‍ഥി നിയമം കൂടുതല്‍ കര്‍ക്കശമാക്കാന്‍ ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വിശാല മുന്നണി നേതൃയോഗം തീരുമാനിക്കുകയും ചെയ്തു. അഭയാര്‍ഥികളുടെ കുടുംബംഗങ്ങളെ ഒപ്പം കൂട്ടാനുള്ള അവകാശം രണ്ടു വര്‍ഷത്തേക്കു മരവിപ്പിക്കാനുള്ള നിര്‍ദേശം ഇതിന്റെ ഭാഗമാണ്.

കഴിഞ്ഞ വര്‍ഷം 11 ലക്ഷം അഭയാര്‍ഥികളാണു ജര്‍മനിയിലെത്തിയത്. ഈ വര്‍ഷവും ഇതിനു സമാനമായ അഭയാര്‍ഥിപ്രവാഹം ആവര്‍ത്തിക്കുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണു നടപടികള്‍.

അഭയാര്‍ഥികളെ പരമാവധി തിരിച്ചയയ്ക്കാന്‍ ശ്രമിക്കുമ്പോള്‍, സിറിയയ്ക്കുള്ള സഹായധനം വര്‍ധിപ്പിക്കാനും ജര്‍മനി തീരുമാനമെടുത്തു. സിറിയയ്ക്ക് സംഭാവന ചെയ്യുന്ന രാജ്യങ്ങളുടെ യോഗം അടുത്ത ആഴ്ച ലണ്ടനില്‍ ചേരുമ്പോള്‍ ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.


റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍