അഭയാര്‍ഥികളുടെ വസ്തുവകകള്‍ പിടിച്ചെടുക്കാനുള്ള ബില്ലിനു ഡാനിഷ് പാര്‍ലമെന്റിന്റെ അംഗീകാരം
Wednesday, January 27, 2016 10:04 AM IST
കോപ്പന്‍ഹേഗന്‍: രാജ്യത്തെത്തുന്ന അഭയാര്‍ഥികളുടെ ചെലവു വഹിക്കുന്നതിന് അവരുടെ പക്കല്‍നിന്നു വിലപിടിപ്പുള്ള വസ്തുവകകള്‍ പിടിച്ചെടുക്കാനുള്ള വിവാദ ബില്‍ ഡാനിഷ് പാര്‍ലമെന്റ് അംഗീകരിച്ചു.

109 അംഗ ഡാനിഷ് പാര്‍ലമെന്റില്‍ 81 പേര്‍ ബില്ലിന് അനുകൂലമായി വോട്ടു ചെയ്തപ്പോള്‍ 27 പേര്‍ ഇതിനെ എതിര്‍ത്തു.

പതിനായിരം ക്രോണറില്‍ (1,500 ഡോളര്‍) കൂടുതല്‍ മൂല്യം കണക്കാക്കുന്ന വസ്തുവകകള്‍ എല്ലാം പിടിച്ചെടുക്കാനാണു ബില്‍ വ്യവസ്ഥ ചെയ്യുന്നത്. ഇതുവഴി അവര്‍ക്ക് താമസസൌകര്യമൊരുക്കാനും ഭക്ഷണം എത്തിക്കാനും സാധിക്കുമെന്നു സര്‍ക്കാര്‍ വിലയിരുത്തുന്നു. എന്നാല്‍ വിവാഹ മോതിരം പോലെയുള്ള വൈകാരിക മൂല്യമുള്ള വസ്തുവകകള്‍ സൂക്ഷിക്കാന്‍ അവകാശമുണ്ട്. അഭയാര്‍ഥികള്‍ക്കു മാതൃരാജ്യത്തുള്ള കുടുംബാംഗങ്ങളെ കാണാന്‍ ഇനി മൂന്നുവര്‍ഷം കാത്തിരിക്കണമെന്നും പുതിയ നിയമത്തില്‍ അനുശാസിക്കുന്നു.

മനുഷ്യാവകാശ സംഘടനകള്‍ വ്യാപകമായി വിമര്‍ശിച്ച ബില്ലാണിത്. രണ്ടാം ലോകമഹായുദ്ധ കാലത്ത് ജൂതരുടെ വസ്തുവകകള്‍ പിടിച്ചെടുക്കപ്പെട്ടതുമായാണ് ഈ നടപടി താരതമ്യം ചെയ്യപ്പെടുന്നത്.

പോയ വര്‍ഷം വിവിധ രാജ്യങ്ങളില്‍നിന്നായി ഇരുപതിനായിരത്തോളം അഭയാര്‍ഥികളാണു ഡെന്മാര്‍ക്കില്‍ എത്തിയത്. അതും രാജ്യത്തിന്റെ ചരിത്രത്തിലെ വലിയ സംഖ്യയാണ്.

സ്വിറ്റ്സര്‍ലന്‍ഡിനു പിന്നാലെയാണു മറ്റൊരു യൂറോപ്യന്‍ രാജ്യംകൂടി കുടിയേറ്റ നിയമം കര്‍ശനമാക്കുന്നത്. നോര്‍വേയും ഡെന്‍മാര്‍ക്കിന്റെ പാത പിന്തുടരാന്‍ ഒരുങ്ങുകയാണ്. അഭയാര്‍ഥികളുടെ വിലപിടിപ്പുള്ള വസ്തുവകകള്‍ കണ്ടുകെട്ടണമെന്ന ആവശ്യവുമായി മുന്നോട്ടു പോകയാണ് ഭരണാധികാരികള്‍. 1500 ഡോളറാണ് സാമ്പത്തിക പരിധി നിശ്ചയിച്ചിരിക്കുന്നത്.

ജര്‍മനിയിലെ ബവേറിയ സംസ്ഥാനവും ഇത്തരത്തിലൊരു നിയമം നടപ്പിലാക്കിയിരുന്നു. അഭയാര്‍ഥികള്‍ക്കായുള്ള ചെലവു വഹിക്കുന്നതിന് അവരുടെതന്നെ വിലപിടിപ്പുള്ള വസ്തുവകകള്‍ പിടിച്ചെടുക്കാനുള്ള തീരുമാനമാണിതിന്റെ പിന്നില്‍.

പണവും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും അഭയാര്‍ഥികള്‍ വരുമ്പോള്‍ തന്നെ വാങ്ങി വയ്ക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ബവേറിയന്‍ സര്‍ക്കാര്‍. ഇതിന് സ്റേറ്റ്, ഫെഡറല്‍ ഭരണഘടനകളില്‍ വ്യവസ്ഥയുള്ളതായും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

750 യൂറോയ്ക്കു മുകളിലുള്ള പണമോ വസ്തുവകകളോ അഭയാര്‍ഥികളുടെ പക്കലുണ്െടങ്കില്‍ പിടിച്ചെടുക്കാനാണ് തീരുമാനം. എന്നാല്‍ ബാഡന്‍ വുര്‍ട്ടംബര്‍ഗ് സംസ്ഥാനത്ത് നിശ്ചയിച്ചിരിക്കുന്ന പരിധി 350 യൂറോയാണ്. നാലക്ക സംഖ്യ ഓരോരുത്തരില്‍നിന്നും ശരാശരി പിടിച്ചെടുത്തു തുടങ്ങി എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, യൂറോപ്പിലെ മറ്റു പല രാജ്യങ്ങളിലെയും പോലെ ജര്‍മനിയില്‍ ഈ തീരുമാനം കാര്യമായ വിവാദങ്ങള്‍ ഉയര്‍ത്തിയിട്ടില്ല എന്നതാണ് വസ്തുത. ഗ്രീന്‍ പാര്‍ട്ടി പോലെ അപൂര്‍വം കോണുകളില്‍നിന്നു മാത്രമാണ് കാര്യമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍