അഭയാര്‍ഥികളെ കൊള്ളയടിക്കാന്‍ ജര്‍മനിയും
Saturday, January 23, 2016 11:06 AM IST
ബെര്‍ലിന്‍: അഭയാര്‍ഥികള്‍ക്കായുള്ള ചെലവ് വഹിക്കുന്നതിന് അവരുടെ തന്നെ വിലപിടിപ്പുള്ള വസ്തുവകകള്‍ പിടിച്ചെടുക്കാനുള്ള ചില യൂറോപ്യന്‍ രാജ്യങ്ങളുടെ തീരുമാനത്തെ ജര്‍മനിയും പിന്തുടരുന്നു.

പണവും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും അഭയാര്‍ഥികള്‍ വരുമ്പോള്‍ തന്നെ വാങ്ങി വയ്ക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ബവേറിയന്‍ സര്‍ക്കാര്‍. ഇതിനു സ്റേറ്റ്, ഫെഡറല്‍ ഭരണഘടനകളില്‍ വ്യവസ്ഥയുള്ളതായും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

750 യൂറോയ്ക്കു മുകളിലുള്ള പണമോ വസ്തുവകകളോ അഭയാര്‍ഥികളുടെ പക്കലുണ്െടങ്കില്‍ പിടിച്ചെടുക്കാനാണ് തീരുമാനം. ബേഡന്‍ വുര്‍ട്ടംബര്‍ഗില്‍ നിശ്ചയിച്ചിരിക്കുന്ന പരിധി 350 യൂറോയാണ്. നാലക്ക സംഖ്യം ഓരോരുത്തരില്‍നിന്നും ശരാശരി പിടിച്ചെടുത്തു തുടങ്ങി എന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍, യൂറോപ്പിലെ മറ്റു പല രാജ്യങ്ങളിലെയും പോലെ ജര്‍മനിയില്‍ ഈ തീരുമാനം കാര്യമായ വിവാദങ്ങള്‍ ഉയര്‍ത്തിയിട്ടില്ല എന്നതാണ് വസ്തുത. ഗ്രീന്‍ പാര്‍ട്ടി പോലെ അപൂര്‍വം കോണുകളില്‍നിന്നു മാത്രമാണ് കാര്യമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്.

ആയിരം ഡോളറില്‍ കൂടുതല്‍ മൂല്യം വരുന്ന സ്വത്ത് വകകളെല്ലാം അഭയാര്‍ഥികള്‍ സര്‍ക്കാരിനു കൈമാറണമെന്ന നിര്‍ദേശം സ്വിറ്റ്സര്‍ലന്‍ഡ് ശക്തമാക്കി.

ഡെന്‍മാര്‍ക്കില്‍ സമാന നിര്‍ദേശം അന്താരാഷ്ട്ര വിമര്‍ശനങ്ങള്‍ക്കു പാത്രമായതോടെ അവിടെ പരിധി ഉയര്‍ത്താന്‍ തയാറായിരുന്നു. എന്നാല്‍, ഒരു ഭേദഗതിയും കൂടാതെ ഉത്തരവ് നടപ്പാക്കുമെന്നാണ് സ്വിസ് സര്‍ക്കാര്‍ പറയുന്നത്.

കഴിഞ്ഞ വര്‍ഷം മുപ്പതിനായിരത്തോളം പേരാണ് സ്വിറ്റ്സര്‍ലന്‍ഡില്‍ അഭയാര്‍ഥിത്വ അപേക്ഷ നല്‍കിയത്. ഇതില്‍ നൂറോളം പേരുടെ ആസ്തികള്‍ പിടിച്ചെടുത്തെന്നാണ് റിപ്പോര്‍ട്ട്. സ്വിസ് വോട്ടര്‍മാരുടെ താത്പര്യത്തിനനുസരിച്ചാണ് ഇങ്ങനെയൊരു കടുത്ത നടപടിയെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍