അഭയാര്‍ഥി നയം: മെര്‍ക്കല്‍ ഭരണഘടനാ ലംഘനം നടത്തിയെന്നു ന്യായാധിപന്‍
Monday, January 18, 2016 10:07 AM IST
ബെര്‍ലിന്‍: പത്തു ലക്ഷത്തിലേറെ അഭയാര്‍ഥികള്‍ക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിച്ചതുവഴി ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ ഭരണഘടനാ ലംഘനമാണു നടത്തിയിരിക്കുന്നതെന്നു മുതിര്‍ന്ന ജഡ്ജിമാരിലൊരാളായ മൈക്കല്‍ ബര്‍ട്രാംസ്.

1994 മുതല്‍ 2013 വരെ നോര്‍ത്ത് റൈന്‍ വെസ്റ്റ്ഫാലിയയിലെ ഭരണഘടനാ കോടതിയുടെ പ്രസിഡന്റായിരുന്നു ബര്‍ട്രാംസ്. സഹതാപം നിറഞ്ഞതായിരുന്നു മെര്‍ക്കലിന്റെ പദ്ധതി. എന്നാല്‍, മതിയായ ആസൂത്രണമില്ലായിരുന്നു എന്നും അദ്ദേഹം ഒരു ദിനപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ വിമര്‍ശിക്കുന്നു.

തന്നില്‍ നിക്ഷിപ്തമായ അധികാരത്തെ മറികടക്കുകയാണ് മെര്‍ക്കല്‍ ചെയ്തത്. ജനാധിപത്യത്തില്‍ പാര്‍ലമെന്റിനാണു പരമാധികാരം. എന്നാല്‍, അഭയാര്‍ഥി വിഷയത്തില്‍ മെര്‍ക്കല്‍ പാര്‍ലമെന്റിനെ വിശ്വാസത്തിലെടുക്കാതെ സ്വന്തം നിലയ്ക്കാണ് തീരുമാനമെടുത്തതും നടപ്പാക്കിയതും.

ജര്‍മനി വിദേശ രാജ്യത്തേക്ക് സൈന്യത്തെ അയയ്ക്കണമെങ്കില്‍ പാര്‍ലമെന്റിന്റെ അനുമതി വേണം. മാലിയിലേക്ക് സൈന്യത്തെ അയച്ചത് ആ രീതിയിലാണ്. എന്നാല്‍, ലക്ഷണക്കിന് അഭയാര്‍ഥികളെ സ്വീകരിക്കാന്‍ തീരുമാനിച്ചപ്പോള്‍ പാര്‍ലമെന്റിന്റെ അനുമതി തേടാന്‍ ചാന്‍സലര്‍ കൂട്ടാക്കിയില്ലെന്നും ജഡ്ജി ചൂണ്ടിക്കാട്ടുന്നു.

മെര്‍ക്കലിനെ പരസ്യമായി വിമര്‍ശിക്കുന്ന രണ്ടാമത്തെ ജഡ്ജിയാണു ബര്‍ട്രാംസ്. അതിര്‍ത്തികള്‍ തുറന്നിടുന്ന നയത്തിന്റെ പേരില്‍ മെര്‍ക്കലിനെ കോടതി കയറ്റാന്‍ ബവേറിയന്‍ സ്റേറ്റ് ഗവണ്‍മെന്റിനു സാധിക്കുമെന്നു യൂഡി ഡി ഫാബിയോ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.

ഇതിനിടെ, അഭയാര്‍ഥിത്വ അപേക്ഷ നിരസിക്കപ്പെടുന്ന ആയിരം പേരെ വീതം ദിവസേന നാടുകടത്തണമെന്ന ആവശ്യവുമായി മെര്‍ക്കലിന്റെ പാര്‍ട്ടിയായ സിഡിയുവിന്റെ ജനറല്‍ സെക്രട്ടറി പീറ്റര്‍ ടൌബര്‍ രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്തെത്തുന്നവരുടെ എണ്ണം പ്രതിദിനം പതിനായിരത്തില്‍നിന്നു മൂവായിരത്തിലേക്കു താഴ്ന്നിട്ടുണ്ടാകാം. എന്നിട്ടു പോലും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍