ലോക കാലാവസ്ഥാ ഉച്ചകോടിക്കു പാരീസില്‍ തുടക്കമായി
Monday, November 30, 2015 10:04 AM IST
പാരീസ്: കനത്ത സുരക്ഷാ സന്നാഹത്തിന്റെ കവചത്തില്‍ ലോക കാലാവസ്ഥാ ഉച്ചകോടിക്കു (ഇഛജ21) പാരീസില്‍ തുടക്കമായി. പാരീസിലെ ലെ ബുര്‍ഗെറ്റ് പാലസില്‍ നടക്കുന്ന ഉച്ചകോടിയില്‍ യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍, യുഎസ് പ്രസിഡന്റ് ബറാക് ഒബാമ, റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍, ജര്‍മന്‍ ചാന്‍സലര്‍ ആംഗലാ മെര്‍ക്കല്‍, ചൈനീസ് പ്രസിഡന്റ് ഷി ചിന്‍ പിംഗ്, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയ ജി 7, ജി 20 രാജ്യങ്ങളുടെ തലവന്മാര്‍, യുഎന്‍ എഫ്സിസിസി അംഗങ്ങളുള്‍പ്പെടെ 150 രാഷ്ട്രത്തലവന്മാര്‍ പങ്കെടുക്കും.

ഫ്രഞ്ച് പ്രധാനമന്ത്രി ഫ്രാന്‍സ്വാ ഒളാന്ദിനൊപ്പം ഫ്രാന്‍സാണ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്. നവംബര്‍ 30ന് ആരംഭിച്ച ഉച്ചകോടി ഡിസംബര്‍ 11 ന് അവസാനിക്കും.

1997 ജപ്പാനിലെ ക്യോട്ടോയില്‍ നടന്ന ഉച്ചകോടിക്കുശേഷം 18 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഏറ്റവും വലിയ കാലാവസ്ഥാ ഉച്ചകോടിക്കു പാരീസ് വേദിയാകുന്നത്.

ഇന്നു നടക്കുന്ന പ്രഥമ സെഷനില്‍ ഓരോ നേതാക്കളും സംസാരിക്കും. മൂന്നു മിനിറ്റ് സമയമാണ് ഓരോരുത്തര്‍ക്കും നല്‍കിയിരിക്കുന്നത്. 2020 ലെ ക്ളീന്‍ എനര്‍ജി പദ്ധതിക്കായി പ്രതിവര്‍ഷം 20 ബില്യന്‍ പൌണ്ടാണു വകയിരുത്തിയിരിക്കുന്നത്.

രാജ്യാന്തര സൌരോര്‍ജ സഖ്യത്തെക്കുറിച്ചുള്ള ചര്‍ച്ച ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒളാന്ദാണ് നയിക്കുന്നത്. മിഷന്‍ ഇന്നവേഷന്‍ ചര്‍ച്ച നയിക്കുന്നത് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയും. പ്രധാനമന്ത്രി മോദി ഇരുചര്‍ച്ചകളിലും പങ്കെടുത്തു സംസാരിക്കും.

ഉച്ചകോടിയില്‍ സംബന്ധിക്കാന്‍ പാരീസിലെത്തിയ മോദി ഇന്നു പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 2.45നു ബറാക് ഒബാമയുമായി കൂടിക്കാണും.

ലോക അന്തരീക്ഷ മലിനീകരണത്തില്‍ ചൈനയാണ് ഒന്നാം സ്ഥാനത്ത്. രണ്ടാമത് അമേരിക്കയും. മൂന്നാം സ്ഥാനം യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്കാണ്. ഇന്ത്യ നാലാം സ്ഥാനത്താണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍