ഇപ്പോള്‍ ടെലികാസ്റിനു പകരം മള്‍ട്ടികാസ്റ്: ജോണ്‍ ബ്രിട്ടാസ്
Friday, November 27, 2015 8:46 AM IST
ഷിക്കാഗോ: എന്താണ് വാര്‍ത്ത? മാധ്യമ പ്രവര്‍ത്തകര്‍ക്കുപോലും വ്യക്തമായി നിര്‍ണയിക്കാനാവാത്ത കാര്യമാണ് വാര്‍ത്ത എന്ന് ഇന്ത്യ പ്രസ്ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആറാമത് കണ്‍വന്‍ഷനില്‍ സമകാലീന ഇന്ത്യയും മാധ്യമങ്ങളും എന്ന വിഷയത്തിന്മേല്‍ നടന്ന സംവാദത്തില്‍ കൈരളി ടിവി മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസ്.

ടിവിയില്‍ വാര്‍ത്തകള്‍ ഉണ്ടാകാന്‍ കാരണം പ്രേക്ഷകര്‍ തന്നെ. ആളുകള്‍ കാണാന്‍ ആഗ്രഹിക്കുന്നത് വാര്‍ത്തയാകുന്നു. ജനങ്ങളുടെ മിഴികളെ ആകര്‍ഷിക്കുന്ന എന്തും ടിവിയില്‍ വാര്‍ത്തയാണ്. മാധ്യമരംഗം പോലെ ഇത്രയധികം വേഗത്തില്‍ മാറ്റം ഉണ്ടാകുന്ന മറ്റൊരു രംഗമില്ല. നിര്‍വചനം ഒരിക്കലും ശരിയാകാത്ത രംഗമാണു മാധ്യമം. ഇന്നിപ്പോള്‍ ഏറ്റവും വലിയ മാധ്യമമായി സെല്‍ഫോണ്‍ മാറിയിരിക്കുന്നു. എന്തും വിരല്‍ത്തുമ്പിലൂടെ സാക്ഷാത്കരിക്കാന്‍ ശേഷി നല്‍കുന്ന ശക്തിയായി ഫോണ്‍ മാറി.

പരമ്പരാഗത മാധ്യമങ്ങള്‍ കാര്യമായി തുണയ്ക്കാതെയാണു പ്രസിഡന്റായി ആദ്യവട്ടം ഒബാമ വിജയിച്ചത്. അന്ന് ഇലക്ഷന്‍ റിപ്പോര്‍ട്ട് ചെയ്ത താന്‍ അന്വേഷിച്ചപ്പോള്‍ മാധ്യമ പിന്തുണ ഇല്ലാത്തത് വലിയ പ്രശ്നമൊന്നുമില്ലെന്നായിരുന്നു തെരഞ്ഞെടുപ്പു രംഗത്തുള്ളവരുടെ മറുപടി. ഇതിനൊക്കെ പകരമായി എസ്എംഎസ് വഴിയാണ്ു തങ്ങള്‍ ജനങ്ങളുമായി ബന്ധപ്പെടുന്നതെന്നവര്‍ പറഞ്ഞു.

ആര്‍ക്കും പത്രക്കാരാകാവുന്ന കാലമാണിത്. താന്‍ ഏറ്റവും അധികം ചീത്ത കേള്‍ക്കുന്നത് ഫേസ്ബുക്കില്‍നിന്നാണ്. മതപരമായ ചായ്വില്ലെങ്കിലും അവര്‍ തന്നെ ക്രിസ്ത്യാനിയാക്കി.

സദസിലുള്ള തോമസ് ഉണ്ണിയാടന്‍ എംഎല്‍എ പങ്കെടുത്ത പ്രകടനത്തില്‍ പോലീസ് ക്രൂരമായി പെരുമാറാതിരുന്നത് കാമറക്കണ്ണുകളെ പേടിച്ചല്ലേ എന്ന ചോദ്യത്തിനു ശരിയെന്നായിരുന്നു ഉണ്ണിയാടന്റെയും ഉത്തരം.

പത്രക്കാരുടെ സ്വഭാവം അവര്‍ എപ്പോഴും കാണിക്കും. പലര്‍ക്കും അതറിയില്ല. ആന്റി എസ്റാബ്ളിഷ്മെന്റ് ആണ് അവര്‍ എപ്പോഴും പിന്തുടരുന്ന അടിസ്ഥാന സ്വഭാവം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധികാരത്തിലെത്തിക്കാന്‍ മാധ്യമങ്ങള്‍ വലിയ പങ്കുവഹിച്ചെങ്കില്‍ ഇപ്പോള്‍ അവര്‍ പതിയെ വിമര്‍ശനം തുടങ്ങിയിരിക്കുന്നു. അധികാരസ്ഥാനങ്ങള്‍ക്കെതിരേ പ്രതികരിക്കാതിരിക്കാന്‍ അവര്‍ക്കാവില്ല.

ഇത്തരം വിമര്‍ശനം ഒരു ഓക്കുപ്പേഷണല്‍ ഹസാര്‍ഡ് ആണെന്നു രാഷ്ട്രീയക്കാര്‍ മനസിലാക്കണം. മീഡിയയെ സഹിക്കാതെ പറ്റില്ല. മീഡിയയെ ബോയ്ക്കോട്ട് ചെയ്യുമെന്നൊക്കെ പറഞ്ഞാലും അതൊന്നും ഫലിക്കാന്‍ പോകുന്നില്ല. അതിനാല്‍ അവരുമായി സഹകരിച്ച് നീങ്ങുകയാണ് നല്ലത്.

കേരളത്തില്‍ എല്ലാ ഉത്തരവുകളും മലയാളത്തിലാക്കാനുള്ള നീക്കവും ഭാഷാഭ്രാന്തും ശരിയല്ലെന്നും ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. ഉത്തരവെല്ലാം മലയാളത്തിലാണെങ്കില്‍ പ്രവാസികളുടെ മക്കള്‍ എന്തുചെയ്യും? ബംഗളൂരുവില്‍ ബസിലെ ബോര്‍ഡെല്ലാം കര്‍ണാടകത്തിലാണ്. ഒരു സ്ഥലപ്പേര് കണ്െടത്താന്‍ പുറത്തുനിന്നും വരുന്നവര്‍ എന്തുചെയ്യും?

ഭാഷയെ കൊല്ലുന്നതു ടിവിക്കാരാണെന്നു പറഞ്ഞ ഭാഷാപണ്ഡിതരുടെ യോഗത്തില്‍ പങ്കെടുക്കുകയുണ്ടായി. ആക്ഷേപം ശക്തമായപ്പോള്‍ കാറില്‍ നിന്ന് അമ്പതു വര്‍ഷം മുമ്പത്തെ മാതൃഭൂമി പത്രം താന്‍ എടുത്തുകൊണ്ടുവന്നു. അതിലെ ഒരു വാര്‍ത്ത വായിച്ചിട്ട് ചോദിച്ചപ്പോള്‍ ആര്‍ക്കും ഒന്നും മനസിലായില്ല. ചുരുക്കത്തില്‍ 50 വര്‍ഷം മുമ്പത്തെ ഭാഷയല്ല ഇപ്പോള്‍. ഭാഷയില്‍ മാറ്റം വന്നിരിക്കുന്നു. ഭാഷയില്‍ മാറ്റം പാടില്ലെങ്കില്‍ നാം ഇപ്പോഴും ചെന്തമിഴ് തന്നെയായിരിക്കും ഉപയോഗിക്കുക. സംസ്കൃതവും നിലനില്‍ക്കുമായിരുന്നു.

ഷേക്സ്പിയര്‍ എഴുതുമ്പോള്‍ ഇംഗ്ളീഷില്‍ 40,000 പദങ്ങള്‍ മാത്രം. അതില്‍ 24,000 എണ്ണം ഷേക്സ്പിയര്‍ ഉപയോഗിച്ചു. കുറെയെണ്ണം സ്വന്തമായി സൃഷ്ടിക്കുകയും ചെയ്തു. അസാസിനേഷന്‍, ക്രിട്ടിക്, ബജറ്റ് തുടങ്ങിയവ. ഇന്നിപ്പോള്‍ ഇംഗ്ളീഷില്‍ 20 ലക്ഷം പദങ്ങളുണ്ട്.

ഡഹിയില്‍ പത്രപ്രവര്‍ത്തകര്‍ തന്നെ പദാവലികള്‍ ഉണ്ടാക്കുമായിരുന്നു. റാപ്പിഡ് ആക്ഷന്‍ ഫോഴ്സിനു മിന്നല്‍പ്പട എന്നിട്ടു. പക്ഷേ എഡിറ്റോറിയലിലെ വരേണ്യവര്‍ഗം ക്രമേണ അത ുദ്രുതകര്‍മസേനയാക്കി. വാക്കുകള്‍ സൃഷ്ടിക്കാതെ ഭാഷ വളരില്ല. വാക്കുകള്‍ ഉണ്ടാക്കാന്‍ പത്രക്കാര്‍ക്ക് കഴിയണം. ഗ്ളോബലൈസേഷനും ലോക്കലൈസേഷനും ചേര്‍ത്ത് ഗ്ളോക്കലൈസേഷന്‍ എന്ന പുതിയ പദം രൂപംകൊണ്ടപ്പോള്‍ പുതിയ അര്‍ഥതലം ഉണ്ടായി.

മാധ്യമങ്ങള്‍ ഒരു സാങ്കേതികവിദ്യ മാത്രം ഉപയോഗിച്ചാല്‍ പിന്നോക്കം പോകും. ന്യൂസ് വീക്കിന് സംഭവിച്ചതു അതാണ്. ഡിജിറ്റല്‍ വന്നപ്പോള്‍ അതിലേക്കു മാറാന്‍ വൈകി. ഇന്നിപ്പോള്‍ ടെലികാസ്റിനു പകരം മള്‍ട്ടികാസ്റ് ആണ്. ഒരേ വാര്‍ത്ത ടിവിയിലേക്കും ഇന്റര്‍നെറ്റിലും ബ്ളോഗിലുമൊക്കെ പോകും. മാറ്റങ്ങള്‍ക്കനുസരിച്ച് നാം മാറണം. മാറ്റത്തെ പേടിച്ചുനിന്നാല്‍ പിന്നോക്കം പോകും.

പ്രവാസികള്‍ ഒരു ലക്ഷം കോടി അയയ്ക്കുമ്പോഴും നൂറുകോടി രൂപ പോലും വ്യവസായ ബിസിനസ് രംഗത്തു നിക്ഷേപിക്കുന്നില്ലെന്നു ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. പത്തു വര്‍ഷത്തിനിടെ കേരളത്തില്‍ പുതുതായി ഒരിഞ്ചു റോഡുപോലും ഉണ്ടാക്കിയിട്ടില്ല. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരുമൊക്കെ ചെയ്യുന്ന കാര്യങ്ങളെ ജനം സംശയദൃഷ്ടിയോടെ വീക്ഷിക്കുന്ന അവസ്ഥയുണ്ട്. വിശ്വാസ്യതയുടെ അഭാവം നിലനില്‍ക്കുന്നു. പുതിയ പാലം വരുമ്പോള്‍ 50 രൂപ ടോള്‍ കൊടുക്കണം. പക്ഷെ ദൂരം കുറയുകയും അതുവഴി 150 രൂപ താന്‍ ലാഭിക്കുകയും ചെയ്യുന്നുണ്െടന്ന് മലയാളി മനസിലാക്കുന്നില്ല. അതിനുപകരം ടോളിനെതിരേ പ്രക്ഷോഭവും ബഹളവും നടക്കുന്നു.

മോഡറേററായിരുന്ന ഡോ. റോയ് പി. തോമസ് മെഡിക്കല്‍ രംഗത്തുണ്ടാകുന്ന മാറ്റങ്ങളോടാണ് മാധ്യമ രംഗത്തെ മാറ്റങ്ങളെ ഉപമിച്ചത്. കോട്ടയം മെഡിക്കല്‍ കോളജിലെ ആദ്യ ബാച്ചില്‍പ്പെടുന്ന താനൊക്കെ സ്വപ്നത്തില്‍ പോലും കാണാത്ത മാറ്റങ്ങളാണ് മെഡിക്കല്‍ രംഗത്ത് വന്നിരിക്കുന്നത്.

ഒരുകാലത്ത് നാട്ടില്‍ നിന്ന് മുളകു പൊതിഞ്ഞു കൊണ്ടുവരുന്ന പത്രം പോലും വായിക്കാന്‍ ആവേശമായിരുന്നു. ഇന്നിപ്പോള്‍ ബ്രിട്ടാസിന്റെ ജെബി ജംഗ്ഷന്‍ താന്‍ കാണുന്നത് ഓണ്‍ലൈനിലാണ്. ഇഷ്ടമുള്ളത് വായിക്കാനും കാണാനും ഇന്ന് പ്രേക്ഷകനു കഴിയുന്നു.

ഇന്ത്യയില്‍ ഏറെ ചൂഷണം ചെയ്യപ്പെടുന്ന നഴ്സുമാരുടെ പ്രശ്നം അമേരിക്കയിലെ മലയാളി മാധ്യമങ്ങള്‍ ഏറ്റെടുത്തപ്പോള്‍ അതിനു ഫലമുണ്ടായി.

മലയാള ഭാഷയെപ്പറ്റി അമിതമായ ഉത്കണ്ഠ വേണ്െടന്നും അദ്ദേഹം പറഞ്ഞു. കേരളപാണിനി എ.ആര്‍. രാജരാജവര്‍മയുടെ കൊച്ചുമകള്‍ ഷിക്കാഗോയിലുണ്ട്. മലയാളം പറയില്ലെങ്കിലും സ്വന്തം പാരമ്പര്യത്തില്‍ ആ കുട്ടി അഭിമാനം കൊള്ളുന്നു.

പാനലിസ്റ്റുകളായിരുന്ന മീനു എലിസബത്ത്, അനിലാല്‍ ശ്രീനിവാസന്‍, വര്‍ഗീസ് പാല മലയില്‍ തുടങ്ങിയവരും സെമിനാറില്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: ജോസ് കണിയാലി