'മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനാവാത്ത മാധ്യമങ്ങള്‍ പരാജയപ്പെടും'
Thursday, November 26, 2015 9:26 AM IST
ഷിക്കാഗോ: മാധ്യമരംഗത്തെ വലിയ മാറ്റത്തിനു സാക്ഷ്യംവഹിക്കുന്ന തലമുറയാണ് നമ്മുടേതെന്നു സന്തോഷ് ജോര്‍ജ് ജേക്കബ്. സ്റോണ്‍ ടു ഫോണ്‍ എന്നതാണ് സ്ഥിതി. അതായത് കല്ലച്ചില്‍ നിന്ന് ഫോണ്‍ എന്ന അത്യാധുനിക സാങ്കേതികവിദ്യയിലേക്കുള്ള പരിണാമം. ഇന്ത്യ പ്രസ്ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആറാമത് കണ്‍വന്‍ഷനില്‍ പുതിയ തലമുറയും നവമാധ്യമങ്ങളും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു മനോരമ ഓണ്‍ലൈന്‍ കണ്ടന്റ് കോ-ഓര്‍ഡിനേറ്ററായ സന്തോഷ് ജോര്‍ജ്.

മാറ്റങ്ങള്‍ക്കനുസരിച്ച് മാറാന്‍ കഴിയാത്ത മാധ്യമങ്ങള്‍ പരാജയപ്പെടും. ഒരിക്കല്‍ പത്രത്തില്‍ അച്ചടിച്ചു വന്നാലേ ജനങ്ങള്‍ വിശ്വസിക്കൂ എന്നതായിരുന്നു സ്ഥിതി.

ഗൂഗിള്‍ ഗ്ളാസ് ഉപയോഗിക്കുന്നവര്‍ക്ക് ദൂരത്തുള്ള കാര്യങ്ങള്‍ തത്സമയം സമീപത്തുതന്നെ നടക്കുന്ന അനുഭവമാണുണ്ടാകുക. മാറ്റത്തെ എതിര്‍ക്കുന്നതില്‍ അര്‍ഥമില്ല. പ്രിന്റ് മാധ്യമങ്ങള്‍ ക്ഷയിച്ചു കൊണ്ടിരിക്കുന്നു. ഇന്ത്യയില്‍ അവ വളരുന്നുണ്െടങ്കിലും കേരളത്തില്‍ വളര്‍ച്ചാനിരക്ക് കുറഞ്ഞു. ഡിജിറ്റലിലാണ് ഭാവി. പക്ഷേ അതിനു വിശ്വാസ്യത കുറവ്. അതിനാലാണ് പരമ്പരാഗത മാധ്യമങ്ങള്‍ക്കു പ്രസക്തി. ഒരേസമയം വിവിധ തരം മാധ്യമങ്ങള്‍ ഉപയോഗിച്ചാലേ വിജയിക്കാനാവൂ. പരമ്പരാഗത മാധ്യമങ്ങളുടെ ഏറ്റവും വലിയ വെല്ലുവിളി നവമാധ്യമങ്ങളില്‍നിന്നാണ്- സന്തോഷ് ജോര്‍ജ് പറഞ്ഞു.

ഓണ്‍ലൈനില്‍ ആദ്യ പത്രം പുറത്തിറക്കുന്നത് ദീപികയായിരുന്നുവെന്നു മീഡിയ അക്കാഡമി ചെയര്‍മാനും ദീപിക ഡെപ്യൂട്ടി എഡിറ്ററുമായ സെര്‍ജി ആന്റണി പറഞ്ഞു. അതു ലാഭകരമായി മുന്നേറുന്നു. തുടക്കത്തിലുണ്ടായിരുന്ന ഹോം പേജ് ആണ് ഇപ്പോഴും. അതു മാറാന്‍ നോക്കിയപ്പോള്‍ വലിയ എതിര്‍പ്പുണ്ടായി.

അനാവശ്യമായ വിവാദം ഉണ്ടാക്കുന്നതു കുറ്റകരമാക്കണമെന്നു സദസിലുണ്ടായിരുന്നു തോമസ് ഉണ്ണിയാടന്‍ എംഎല്‍എ ചൂണ്ടിക്കാട്ടി. തന്റെ മക്കള്‍ക്കെതിരേ വരെ സോഷ്യല്‍മീഡിയയില്‍ പരാമര്‍ശം വന്നു. ഒടുവില്‍ പോലീസില്‍ പരാതി നല്‍കി. അതിനു ഫലമുണ്ടായി.

അഴിമതിക്കാര്‍ക്കും മറ്റുമെതിരേ വലിയ ജനവികാരമുണര്‍ത്താന്‍ നവമാധ്യമങ്ങള്‍ക്കാവുമെന്നു രാജു ഏബ്രഹാം എംഎല്‍എ ചൂണ്ടിക്കാട്ടി. ഡല്‍ഹിയിലെ നിര്‍ഭയ സംഭവവും കേജരിവാളിന്റെ വരവുമൊക്കെ അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി.

ടി.പി. ചന്ദ്രശേഖരനെ വെട്ടിക്കൊല്ലുന്ന ചിത്രം ടിവിയില്‍ വന്നിട്ടില്ലെന്ന് ചോദ്യത്തിന് ഉത്തരമായി പി.ജി. സുരേഷ് കുമാര്‍ (ഏഷ്യാനെറ്റ്) പറഞ്ഞു. നിര്‍ഭയയുടെ ചിത്രമെന്ന പേരില്‍ മറ്റൊരു യുവതിയുടെ ചിത്രം ഇന്റര്‍നെറ്റില്‍ വൈറലായി. രണ്ടു കമിതാക്കള്‍ മരിച്ചപ്പോള്‍ പോലീസ് തന്ന ചിത്രത്തിലെ യുവതി മാറിപ്പോയി. ഇത്തരം പ്രശ്നങ്ങള്‍ മാധ്യമങ്ങള്‍ പലപ്പോഴും അഭിമുഖീകരിക്കേണ്ടി വരുന്നു.

മാത്യു വര്‍ഗീസ് മോഡറേറ്ററായിരുന്നു. പാനലിസ്റുകളായ ജയ്മോന്‍ നന്തിക്കാട്ട്, മറിയാമ്മ പിളള, ജോയിച്ചന്‍ പുതുക്കുളം, സണ്ണി പൌലോസ്, ജയിംസ് വര്‍ഗീസ് എന്നിവര്‍ ചര്‍ച്ചകള്‍ നയിച്ചു

റിപ്പോര്‍ട്ട്: ജോസ് കണിയാലി