വേള്‍ഡ് മലയാളി കൌണ്‍സില്‍ ഫുട്ബോള്‍ ടൂര്‍ണമെന്‍റ്റ്: സൂറിച്ച് യുണൈറ്റഡ് ജേതാക്കള്‍
Monday, November 23, 2015 7:18 AM IST
സൂറിച്ച്: വേള്‍ഡ് മലയാളി കൌണ്‍സില്‍ യൂത്ത് ഫോറം സ്വിസ് പ്രോവിന്‍സ് നേതൃത്വം നല്‍കിയ സ്വിസ് സ്പോര്‍ട്സ് ഡേയ്ക്ക് വര്‍ണാഭമായ പരിസമാപ്തി. 2015 നവംബര്‍ 21-നു രാവിലെ എട്ടിനു വേള്‍ഡ് മലയാളി കൌണ്‍സില്‍ കോര്‍ഡിനേറ്റര്‍ ജോസ് വെള്ളാടിയില്‍ ടൂര്‍ണമെന്‍റ്റ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്നു യൂത്ത് ഭാരവാഹികള്‍ ടൂര്‍ണമെന്റിന്റെ വിശദാംശങ്ങള്‍ കളിക്കാരെ അറിയിച്ചു.

വിവിധ രാജ്യങ്ങളില്‍ നിന്നും വന്ന നൂറോളം കളിക്കാര്‍ പങ്കെടുത്ത 10 ടീമുകള്‍ തമ്മിലുള്ള മത്സരങ്ങള്‍ എട്ടര മണിയോടെ ആരംഭിച്ചു. വാശിയേറിയ ഫൈനല്‍ മത്സരങ്ങള്‍ വൈകിട്ട് 7 മണിയോടെ തുടക്കം കുറിച്ചു. വിവിധ രാജ്യങ്ങളില്‍ നിന്നുമായി എത്തിയ ടീമുകള്‍ പങ്കെടുത്ത വാശിയേറിയ മത്സരങ്ങള്‍ ഒരു ദിനം മുഴുവനും നീണ്ടു നിന്നു. സമയ നിഷ്ടതയും അടുക്കും ചിട്ടയും പാലിച്ച മത്സരം യുവാക്കളുടെ സംഘടനാപാടവം വിളിച്ചറിയിച്ചു.

ആവേശകരമായ ഫുട്ബോള്‍ ടൂര്‍ണമെന്‍റ്റില്‍ ജിസ് ചിറപ്പുറത്തിന്റെ നേതൃത്വത്തില്‍ ഇറങ്ങിയ സൂറിച്ച് യുണൈറ്റഡ് ജേതാക്കളായി. ഇത് തുടര്‍ച്ചയായ മൂന്നാം തവണയാണു സൂറിച്ച് യുണൈറ്റഡ് വിജയ കിരീടം ചൂടിയത്.ഒന്നാം സ്ഥാനം കരസ്ഥമാക്കിയ സൂറിച്ച് യുണൈറ്റഡിന് വേണ്ടി ഫ്രാങ്ക് ചേനംപറമ്പില്‍ സുമന്‍ വലിയപറമ്പില്‍, ജീവന്‍ പുന്നക്കല്‍, ഫ്രാന്‍സ് ചേനംപറമ്പില്‍, ജിസ് ചിറപ്പുറത്ത് (ക്യാപ്റ്റന്‍), ലിന്‍സ് ചിറപ്പുറത്ത്, ജെറോം മാത്യു, സഞ്ജയ് മാളിയേക്കല്‍, ജിയോ പുന്നക്കല്‍ എന്നിവര്‍ ജേഴ്സി അണിഞ്ഞു. രണ്ടാം സ്ഥാനം ടുഫാന്‍ ബോയിസും , മൂന്നാം സ്ഥാനം ബാസല്‍ കണക്ക്റ്റഡും നേടി.

ബെസ്റ് പ്ളെയര്‍ സുമന്‍ വലിയപറമ്പില്‍ (സൂറിച്ച് യുണൈറ്റഡ്), ബെസ്റ് ഷൂട്ടര്‍ സഞ്ജയ് മാളിയേക്കല്‍ (സൂറിച്ച് യുണൈറ്റഡ്), ബെസ്റ് ഗോളി ആയി നവീന്‍ പാലമൂട്ടിലും (ബാസല്‍ കണക്ക്റ്റഡ്) തിരഞ്ഞെക്കപ്പെട്ടു.

വിജയികള്‍ക്കുള്ള സമ്മാനദാനം വേള്‍ഡ് മലയാളി കൌണ്‍സില്‍ സ്വിസ് പ്രോവിന്‍സ് ഭാരവാഹികളും , യൂത്ത് ഭാരവാഹികളും ചേര്‍ന്നു നടത്തി. സ്വിറ്റ്സര്‍ലന്‍ഡിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള കാണികള്‍ ടൂര്‍ണമെന്റിനെ ഒരു ഉത്സവമാക്കി മാറ്റി .

ഈ വര്‍ഷത്തെ യൂത്ത് കമ്മറ്റി അംഗങ്ങളായ സ്മിത നമ്പുശ്ശേരില്‍ (പ്രസിഡന്റ്), റോഷ്നി കശാംകാട്ടില്‍ (സെക്രട്ടറി), ഫ്രെഡിന്‍ താഴത്തുകുന്നെല്‍ (ട്രഷറര്‍), രഞ്ജി പാറശേരി (സ്പോര്‍ട്സ് സെക്രട്ടറി), ഹണി കൊറ്റത്തില്‍ (ആര്‍ട്സ് സെക്രട്ടറി) എന്നിവരാണ് പരുപാടികള്‍ക്ക് നേതൃത്വം നല്‍കിയത് . അടുത്ത വര്‍ഷത്തെ ഫുട്ബോള്‍ മാമാങ്കം കൂടി ഇതേ കമ്മിറ്റി നേതൃത്വം നല്‍കുമെന്ന് വേള്‍ഡ് മലയാളി കൌെണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍