വിവാദമായ പാസഞ്ചര്‍ പ്രൊഫൈലിംഗ് തിരികെ വരുന്നു
Saturday, November 21, 2015 8:22 AM IST
ബാഴ്സലോണ: ഭീകരാക്രമണ ഭീഷണികള്‍ ഫലപ്രദമായി നേരിടാന്‍ ഏറ്റവും നല്ല മാര്‍ഗം വിമാനത്താവളങ്ങളിലെ പാസഞ്ചര്‍ പ്രൊഫൈലിംഗാണെന്നു വിദഗ്ധര്‍. സ്പെയ്നിലെ ബാഴ്സലോണയില്‍ നടത്തിയ യോഗത്തിലാണ് അഭിപ്രായം ശക്തമായി ഉയര്‍ന്നിരിക്കുന്നത്.

ഇതു വ്യാപകമായി നടപ്പാക്കുന്നതിനെതിരേ യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ നേരത്തെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നതാണ്. എന്നാല്‍, ഭൂഖണ്ഡം ആകമാനം ശക്തമായ ഭീകരഭീഷണി നേരിടുന്ന പുതിയ പശ്ചാത്തലത്തില്‍ ഇതു തന്നെയാണ് സുരക്ഷ ഉറപ്പാക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗം എന്ന ആശയത്തിനാണു കരുത്ത് കൂടുതല്‍.

ബാഗേജും ശരീരവും സ്കാന്‍ ചെയ്യുന്നതിനു പുറമേ, ആളുകളുടെ വ്യക്തിത്വവും സ്വഭാവവും പെരുമാറ്റവും കൂടി വിലയിരുത്തി സുരക്ഷാ പരിശോധന പൂര്‍ത്തിയാക്കുന്ന സംവിധാനമാണു പാസഞ്ചര്‍ പ്രൊഫൈലിംഗ്. ലോകത്തെ ഏറ്റവും സുരക്ഷിതമായ വിമാനത്താവളമെന്നു കരുതപ്പെടുന്ന ടെല്‍ അവീവില്‍ ഇതു നടപ്പാക്കിയിട്ടുണ്ട്. ഇവിടെ പരിശോധന കൂടാതെ യാത്രക്കാരെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യംചെയ്യും. യാത്രയെക്കുറിച്ചും മറ്റുമുള്ള ചോദ്യം ചോദിക്കുമ്പോള്‍ അവരുടെ പെരുമാറ്റം കൂടി വിലയിരുത്തുകയാണു ചെയ്യുക. മറുപടികള്‍ വിശ്വാസ്യയോഗ്യമായി തോന്നിയില്ലെങ്കില്‍ മണിക്കൂറുകള്‍ നീളുന്ന തുടര്‍ പരിശോധനകളും കാണും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍