ജര്‍മന്‍ ആഭ്യന്തരമന്ത്രി ഡി മെയ്സ്യര്‍ക്കെതിരേ വിമര്‍ശനം രൂക്ഷം
Thursday, November 19, 2015 10:23 AM IST
ബര്‍ലിന്‍: ജര്‍മന്‍ ആഭ്യന്തര മന്ത്രി തോമസ് ഡി മെയ്സ്യര്‍ പാരീസ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്കിടയില്‍ ഭീതി വിതയ്ക്കാന്‍ ശ്രമിക്കുകയാണെന്നു പ്രതിപക്ഷം ആരോപിച്ചു. ഹാനോവറിലെ ഭീകരാക്രമണ ഭീഷണി സംബന്ധിച്ച വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ മന്ത്രി തയാറാകാത്തതാണു പ്രകോപനത്തിനു കാരണം. ജനങ്ങളുടെ പേടി മുതലെടുത്ത് സ്വന്തം താത്പര്യങ്ങള്‍ നേടിയെടുക്കാനുള്ള മന്ത്രിയുടെ ശ്രമമായി ഇത് ചിത്രീകരിക്കപ്പെടുന്നു.

അതേസമയം, ഹാനോവറില്‍ ഇപ്പോള്‍ ഭീഷണിയൊന്നുമില്ലെന്നു മാത്രം സ്റേറ്റ് അധികൃതര്‍ പറയുന്നു. വാരാന്ത്യത്തില്‍ നിശ്ചയിച്ചിരിക്കുന്ന ജര്‍മന്‍ ഫുട്ബോള്‍ ലീഗ് മത്സരത്തിനും മാറ്റമില്ല. ഹാംബുര്‍ഗും ബോറൂസിയ ഡോര്‍ട്ട്മുണ്ടും തമ്മില്‍ ഹാംബുര്‍ഗില്‍ നിശ്ചയിച്ചിരിക്കുന്ന മത്സരത്തിനും മാറ്റമില്ല.

ഹാനോവറില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ജര്‍മനി-നെതര്‍ലാന്‍ഡ്സ് സൌഹൃദ ഫുട്ബോള്‍ മത്സരം ഭീകരാക്രമണ ഭീഷണി കാരണം ഉപേക്ഷിച്ചിരുന്നു. ഈ ഭീഷണിയുടെ വിശദാംശങ്ങളും മന്ത്രി രഹസ്യമാക്കി വച്ചിരിക്കുകയാണ്.

എന്നാല്‍, ഭീഷണിയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്നത് ജനങ്ങളുടെ ഭയം വര്‍ധിപ്പിക്കുമെന്നാണു മന്ത്രിയുടെ വാദം. ജനങ്ങളെ ഇരുട്ടില്‍ നിര്‍ത്തുന്നതാണ് അവരെ കൂടുതല്‍ പേടിപ്പിക്കുക എന്ന് പ്രതിപക്ഷവും പറയുന്നു.

ഇതിനിടെ, ഭീകര ഭീഷണി ദീര്‍ഘകാലം നില്‍ക്കാന്‍ പോകുന്നു എന്നൊരു പ്രസ്താവന കൂടി ഡി മെയ്സ്യര്‍ നടത്തിയിട്ടുണ്ട്. ആഴ്ചകള്‍ കൊണ്ട് അവസാനിക്കുന്ന ഒന്നല്ല അത്. ജര്‍മനിയില്‍ ഭീകരാക്രമണം തന്നെ സംഭവിക്കാനുള്ള സാധ്യത തള്ളിക്കളയുന്നില്ല. അതു തടയാന്‍ സുരക്ഷാ ഏജന്‍സികള്‍ സാധ്യമായതെല്ലാം ചെയ്യുമെന്നു മാത്രമേ തനിക്ക് ഉറപ്പു നല്‍കാന്‍ കഴിയൂ എന്നും മന്ത്രി.

ജര്‍മന്‍ സര്‍ക്കാര്‍ അഭയാര്‍ഥികളോട് ഉദാര സമീപനം സ്വീകരിക്കുന്നതിനെ പരസ്യമായി എതിര്‍ക്കുന്ന നേതാക്കളില്‍ പ്രമുഖനാണ് ഡി മെയ്സ്യര്‍. ഭീകരാക്രമണ ഭീഷണി ആയുധമാക്കി അഭയാര്‍ഥി നിയന്ത്രണം നടപ്പാക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്ന ആരോപണവും ഉയര്‍ന്നുകഴിഞ്ഞു.

ഇത്തരത്തിലുള്ള മന്ത്രിയുടെ പ്രതികരണത്തിനെതിരെ ഇന്റര്‍നെറ്റില്‍ രൂക്ഷമായ പരിഹാസങ്ങളും പ്രത്യക്ഷപ്പെടുന്നുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍