പാരീസ് ദുരന്തത്തില്‍ കാനാ ദുഃഖം രേഖപ്പെടുത്തി
Tuesday, November 17, 2015 6:58 AM IST
ഷിക്കാഗോ: 129 നിരപരാധികളെ കൂട്ടക്കുരുതിയ്ക്ക് ഇരയാക്കുകയും അനേകം പേരെ ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്ത പാരീസ് ഭീകരാക്രമണത്തില്‍ ക്നാനായ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (കാനാ) അതീവ ദുഃഖം പ്രകടിപ്പിക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. നവംബര്‍ 15-നു ഡസ്പ്ളെയിന്‍സിലുള്ള സംഘടനയുടെ സ്ഥാപക നേതാവുകൂടിയായ ജോസ് പുല്ലാപ്പള്ളിയുടെ വസതിയില്‍ ചേര്‍ന്ന അനുശോചനയോഗത്തില്‍ പങ്കെടുത്ത എല്ലാവരും ലോകത്തെമ്പാടും ഭീതിപരത്തി തുടര്‍ച്ചയായി നടക്കുന്ന കൂട്ടക്കുരുതികളെയും തീവ്രവാദ പ്രവര്‍ത്തനങ്ങളെയും അപലപിച്ചു.

യോഗത്തില്‍ അധ്യക്ഷത വഹിച്ച കാനാ പ്രസിഡന്റ് സാലു കാലായില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ ഭീകരാക്രമണത്തില്‍ മരണമടഞ്ഞവരുടെ ആത്മാക്കള്‍ക്കു വേണ്ടിയും, പരിക്കേറ്റവര്‍ക്കു വേഗം സൌഖ്യമേകുവാനും പ്രാര്‍ഥിച്ചു. ഭീകരാക്രമണത്തിന്റെ നടുക്കത്തില്‍നിന്ന് ഇനിയും മോചിതരായിട്ടില്ലാത്ത ഫ്രഞ്ച് ജനതയോട് കാനാ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. ഈ ആക്രമണം ഫ്രഞ്ച് ജനതയോടു മാത്രമല്ല, മാനവരാശിയോടുതന്നെയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ലോകത്തെമ്പാടും ഭീതിയും, നാശവും വിതച്ച് പടരുന്ന ഭീകരവാദ പ്രവര്‍ത്തനങ്ങളും മത-വര്‍ഗ തീവ്രവാദവും ഉന്മൂലനം ചെയ്യാന്‍ എല്ലാ രാഷ്ട്രങ്ങളും ജനതയും കൈകോര്‍ക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.

ഭീകരവാദികളുടെ മുഖ്യശത്രു അമേരിക്കയാണെന്ന വസ്തുതയുടെ അടിസ്ഥാനത്തില്‍ നമ്മുടെ ഉദാര കുടിയേറ്റ നിയമത്തില്‍ ഫലപ്രദമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും അതുവഴി ഭീകരവാദികളുടെ അമേരിക്കന്‍ മണ്ണില്‍ പ്രവേശിക്കാനുള്ള ശ്രമങ്ങളെ തടയണമെന്നും അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയോട് പ്രമേയത്തിലൂടെ കാനാ അപേക്ഷിച്ചു. ജോസഫ് മുല്ലപ്പള്ളി (പിആര്‍ഒ) അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം