മോദി ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പസംഗിച്ചു ; പ്രതിഷേധങ്ങള്‍ക്കു നടുവില്‍ കാമറോണിന്റെ ചുവപ്പു പരവതാനി
Friday, November 13, 2015 10:15 AM IST
ലണ്ടന്‍: ബ്രിട്ടനിലെ സിക്ക് സമൂഹവും നേപ്പാളികളും വിവിധ മനുഷ്യാവകാശ സംഘടനകളും ഉയര്‍ത്തിയ പ്രതിഷേധങ്ങള്‍ക്കു നടുവിലൂടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ചുവപ്പു പരവതാനി വിരിച്ചു.

വ്യാഴാഴ്ച യുകെയില്‍ വിമാനമിറങ്ങിയ മോദിയെ ബ്രിട്ടീഷ് പ്രധാനമന്ത്രി കാമറോണ്‍, ലണ്ടന്‍ മേയര്‍ ബോറിസ് ജോണ്‍സണ്‍ എന്നിവര്‍ ലണ്ടന്‍ നഗരത്തിലെ പ്രധാന സ്ഥലങ്ങള്‍ നേരിട്ടു കൊണ്ടു പോയി കാണിച്ചു. ഇരുരാജ്യങ്ങളും അടുത്ത ബന്ധം നിലനിര്‍ത്തുന്നതിനു ചരിത്രപരമായ അവസരമാണിതെന്നാണ് കാമറോണ്‍ മോദിയുടെ സന്ദര്‍ശനത്തെ വിശേഷിപ്പിച്ചത്.

ഇന്ത്യയുടെ ഇതുവരെയുള്ള വളര്‍ച്ച പ്രത്യേകിച്ച് മോദി പ്രധാനമന്ത്രിയായതിനു ശേഷമുള്ള കാര്യങ്ങള്‍ അക്കമിട്ട് നിരത്തിയാണ് മോദി പാലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ തിളങ്ങിയത്. കാമറോണിനെ ഏറെ പ്രശംസിച്ച മോദി രാജ്ഞിയെപ്പറ്റി പരമാര്‍ശമൊന്നും നടത്തിയില്ല എന്നതും ശ്രദ്ധേയം. ഗാന്ധിപ്രതിമയ്ക്കു മുന്നില്‍ പുഷ്പങ്ങളര്‍പ്പിച്ചാണ് മോദി പാര്‍ലമെന്റില്‍ കടന്നത്. ഏതാണ്ട് 25 മിനിറ്റോളം മോദി പാര്‍ലമെന്റില്‍ പ്രസംഗിച്ചു.

നിക്ഷേപം ഉയര്‍ത്തുകയെന്ന പരിപാടിയില്‍ ഇന്ത്യയുടെ ഒന്നാമത്തെ പങ്കാളിയാവാന്‍ ബ്രിട്ടന്‍ സന്നദ്ധമൊണെന്നു കാമറോണ്‍ അറിയിച്ചു. ലണ്ടന്‍ നഗരം ഇന്ത്യന്‍ കറന്‍സിയുടെ ട്രേഡിംഗ് സെന്ററായി മാറുന്നതും അദ്ദേഹം പറഞ്ഞു. ഇതിന്റെ തുടക്കമെന്നോണം വണ്‍ ബില്യണ്‍ വരുന്ന റുപ്പീ ബോണ്ടുകള്‍ ലണ്ടനില്‍ വിറ്റു. ഇതാദ്യമായാണ് അന്തര്‍ദേശീയ തലത്തില്‍ സര്‍ക്കാര്‍ സഹായത്തോടെ റുപ്പീ ബോണ്ടുകള്‍ വില്‍ക്കുന്നതെന്നും കാമറോണ്‍ പറഞ്ഞു. മോദിയുടെ സ്മാര്‍ട്ട് ഡെവലപ്മെന്റ് പദ്ധതികള്‍ ബ്രിട്ടീഷ് കമ്പനികള്‍ക്ക് ലഭിക്കുമെന്നും കാമറോണ്‍ പ്രത്യാശ പ്രകടിപ്പിച്ചു.

900 കോടി പൌണ്ടിന്റെ വ്യവസായ കരാറുകളാണ് ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവച്ചത്. ചടങ്ങിനുശേഷം ബ്രിട്ടീഷ് പാര്‍ലമെന്റിലെ കാബിനറ്റ് റൂമിലേക്ക് മോദി ക്ഷണിക്കപ്പെട്ടു. അവിടെ മുതിര്‍ന്ന മന്ത്രിമാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിന് ഇന്ത്യയ്ക്കും ബ്രിട്ടനും തുറന്നു കിട്ടിയിരിക്കുന്ന ചരിത്രപരമായ അവസരം എന്നാണ് മോദിയുടെ സന്ദര്‍ശനത്തെ ഡേവിഡ് കാമറോണ്‍ വിശേഷിപ്പിച്ചത്. അതേസമയം, ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിനെപ്പോലെ ചില എംപിമാര്‍ മോദിക്കെതിരേ മനുഷ്യാവകാശ പ്രശ്നം ഉന്നയിക്കാനും ആലോചിക്കുന്നു.

പ്രധാനമന്ത്രി തലത്തിലുള്ള നയതന്ത്ര ചര്‍ച്ചകളും എലിസബത്ത് രാജ്ഞി മോദിക്കു നല്‍കുന്ന വിരുന്നും വെംബ്ളിയില്‍ മോദി നടത്താന്‍ പോകുന്ന പ്രസംഗവുമെല്ലാം വെള്ളിയാഴ്ച നടക്കും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍