വിയന്നയിലെ പുരാതന ദേവാലയം യാക്കോബായ സുറിയാനി സഭയ്ക്കു സ്വന്തം
Thursday, October 8, 2015 6:41 AM IST
വിയന്ന: മലങ്കര യാക്കോബായ സുറിയാനി സഭയ്ക്ക് ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയില്‍ ഇനി സ്വന്തം ദൈവാലയം. അനേക നൂറ്റാണ്ടുകളുടെ ചരിത്രങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള പുരാതന പള്ളിയാണു വിയന്ന അതിരൂപത യാക്കോബായ സുറിയാനി സഭയ്ക്കു നല്‍കിയത്. യാക്കോബായ സുറിയാനി സഭയെ പ്രതിനിധീകരിച്ച് മധ്യയൂറോപ്പ് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. കുര്യാക്കോസ് മോര്‍ തെയോഫിലോസ് വിയന്ന അതിരൂപതയുമായി ഉടമ്പടി പത്രത്തില്‍ ഒപ്പു വച്ചു.

26 വര്‍ഷമായി യാക്കോബായ സഭാംഗങ്ങള്‍ ആരാധന നടത്തി വന്നിരുന്ന ഈ പുരാതന പള്ളി കത്തോലിക്ക സഭയുടേതായിരുന്നു. 1989ല്‍ ഇപ്പോഴത്തെ ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ബാവായും വൈദിക സെമിനാരി പ്രിന്‍സിപ്പല്‍ ഡോ. ആദായി ജേക്കബ് കോര്‍ എപ്പിസ്കോപ്പായും വിയന്ന സന്ദര്‍ശിച്ച സമയത്താണ് യൂറോപ്പില്‍ ആദ്യമായി ഇടവക രൂപീകരണത്തിനുള്ള ചുവടു വയ്പുകള്‍ തുടങ്ങിയത്. റവ. ഡോ. ജോസഫ് മാരാകണ്ടം ആദ്യത്തെ വികാരിയായി സേവനം ചെയ്തു. ഫാ. ജോസഫ് ഉപരിപഠനം പൂര്‍ത്തിയാക്കി കേരളത്തിലേക്കു തിരിച്ചുപോയപ്പോള്‍ ജര്‍മനിയില്‍ ഉപരിപഠനത്തിനായി വന്ന ഡീക്കന്‍ സജി വര്‍ക്കി (ഇപ്പോഴത്തെ ഇടവക മെത്രാപ്പോലീത്ത ഡോ. കുര്യാക്കോസ് മോര്‍ തെയോഫിലോസ്) ഇടവകയ്ക്കു നേതൃത്വം നല്‍കി. തുടര്‍ന്നു ഡോ. ബിജി മര്‍ക്കോസ്, ഫാ. ബിജു പാറേക്കാട്ടില്‍, ഡോ. അജി ജോര്‍ജ് എന്നിവര്‍ വികാരിമാരായി സേവനം അനുഷ്ഠിച്ചു.

ഫാ. ജോഷി വെട്ടിക്കാട്ടിലാണ് സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് ഇടവകയെ ഇപ്പോള്‍ നയിക്കുന്നത്. ശക്തമായ വിശ്വാസ മുന്നേറ്റമാണ് ഈ ഇടവകയെ ഇപ്പോള്‍ ശ്രദ്ധാകേന്ദ്രമാക്കുന്നത്. ഇടക്കാലത്ത് രണ്ട് ഇടവകകളായി മാറിയ വിശ്വാസികള്‍ ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് വീണ്ടും ഒരിടവകയുടെ കീഴിലെ ആരാധനസമൂഹമായി മാറി. മലങ്കര മണ്ണില്‍ പരിശുദ്ധ സഭയെ സമാധാനത്തിന്റേയും സ്നേഹത്തിന്റേയും പാതയില്‍ വിശ്വാസത്തില്‍ അടിയുറപ്പിക്കുവാന്‍ അന്ത്യോഖ്യായില്‍നിന്നും എഴുന്നള്ളിവന്നു കോതമംഗലം മാര്‍ത്തോമന്‍ ചെറിയ പള്ളിയില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ യല്‍ദോ മോര്‍ ബസേലിയോസ് ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ സംയുക്തമായി ആഘോഷിച്ചാണ് ഇരു സമൂഹങ്ങളും വിശ്വാസഐക്യം പ്രകടിപ്പിച്ചത്.

ഒക്ടോബര്‍ അഞ്ചിന് വിയന്ന അതിരൂപതയുടെ ഓഫീസില്‍ നടന്ന ചടങ്ങിലാണ് കൈമാറ്റ ഉടമ്പടി യാഥാര്‍ഥ്യമായത്. അതിരൂപതയെ പ്രധിനിധീകരിച്ച് റവ. ഡോ.എറിക് എനും ലൈന്‍സ് പാരീഷിനുവേണ്ടി വികാരി ഗുസ്താവ് ഷെര്‍ഗ്ഹോഫറും മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയെ പ്രതിനിധീകരിച്ച് ഡോ. കുര്യാക്കോസ് മോര്‍ തെയോഫിലോസും സുറിയാനി ഓര്‍ത്തഡോക്സ് സഭയെ പ്രതിനിധീകരിച്ച് സ്വിറ്റ്സര്‍ലന്‍ഡ്, ഓസ്ട്രിയ ഭദ്രാസന മെത്രാപ്പോലീത്ത ഈസ ഗുര്‍ബൂസ് ദിവന്നാസിയോസും ഉടമ്പടിയില്‍ ഒപ്പുവച്ചു.

സെന്റ് എഫ്രേം സിറിയന്‍ ഓര്‍ത്തഡോക്സ് വികാരി ഡോ. ഇമ്മാനുവല്‍ ഐദീന്‍ കോര്‍ എപ്പിസ്കോപ്പ, സെന്റ് മേരീസ് മലങ്കര സിറിയന്‍ ഓര്‍ത്തഡോക്സ് വികാരി ജോഷി വെട്ടിക്കാട്ടില്‍, ഇടവകയെ പ്രതിനിധീകരിച്ച് കമാന്‍ഡര്‍ ജോര്‍ജ് പടിക്കകുടി, സെക്രട്ടറി ജോളി തുരുത്തുമ്മേല്‍, യാക്കോബ് പടിക്കകുടി, ജോണ്‍സണ്‍ ചേലപ്പുറത്ത്, അവറാച്ചന്‍ കരിപ്പക്കാട്ട് എന്നിവരും ചരിത്ര ഉടമ്പടിക്കു സാക്ഷ്യമേകി. ഇന്ത്യന്‍ സമൂഹത്തിനും സുറിയാനി സഭയ്ക്കും ഓസ് ട്രിയ സര്‍ക്കാര്‍ നല്‍കുന്ന സഹായങ്ങള്‍ക്കും ചരിത്ര സ്മാരകമായ പള്ളിക്കു നല്‍കുന്ന സംരക്ഷണത്തിനും ഇടവക മെത്രാപ്പോലീത്ത പ്രത്യേകം നന്ദി പറഞ്ഞു. ഇടവക മെത്രാപ്പോലീത്ത ദേവാലയം സ്ഥിതിചെയ്യുന്ന പതിമൂന്നാമത് ജില്ലാ മേയര്‍ മാഗ് സില്‍കെ കൊബാള്‍ഡുമായി ചര്‍ച്ച നടത്തി. ദേവാലയം ഏറ്റെടുത്തിനെ മേയര്‍ പ്രത്യേകം ശ്ളാഘിച്ചു.

സഭയ്ക്കു ലഭിച്ച ദേവാലയത്തിന്റെ പ്രധാന കവാടത്തിന്റെ മുകളിലുള്ള ലിഖിതത്തില്‍ ഏകദേശം 1421, 1428 കാലഘട്ടത്തില്‍ കോണ്‍റാഡ് ഷ്പോണ്‍ഫെല്‍ഡെറിന്റെ നേതൃത്വത്തില്‍ ഈ ദേവാലയം നിര്‍മിക്കപ്പെട്ടു എന്നു രേഖപ്പെടുത്തിയിരിക്കുന്നത് ദേവാലയത്തിന്റെ ചരിത്രത്തിലേക്കു വിരല്‍ ചൂണ്ടുന്നു. 1529ലും 1683ലും ഉണ്ടായ തുര്‍ക്കി ആക്രമണത്തില്‍ ദേവാലയത്തിനു സാരമായ കേടുപാടുകള്‍ സംഭവിക്കുകയും 1736ല്‍ അന്നത്തെ കൊളോനിറ്റ്സ് ആര്‍ച്ച്ബിഷപ്പായിരുന്ന സിഗിസ്മുണ്‍ട് ഇപ്പോഴത്തെ ദേവാലയം പുനര്‍നിര്‍മിക്കുകയും ചെയ്തിരുന്നു. തുര്‍ക്കി ആക്രമണ കാലഘട്ടങ്ങളില്‍ ഈ ദേവാലയത്തില്‍ നടത്തിയ പ്രാര്‍ഥനകള്‍ വഴിയായി ഇതിന്റെ ചുറ്റുപാടുകള്‍ ആക്രമണത്തില്‍നിന്നു രക്ഷപ്പെട്ടതായി ഓസ്ട്രിയയിലെ മുതിര്‍ന്ന തലമുറ വിശ്വസിക്കുന്നു. 1679 കാലഘട്ടത്തില്‍ ഉണ്ടായ മാരക പകര്‍ച്ചവ്യാധിയുടെ സമയത്ത് അനേക തീര്‍ഥാടകര്‍ ഈ പള്ളിയില്‍ വന്നു പ്രാര്‍ഥിക്കുകയും സൌഖ്യം പ്രാപിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്.

1968ഓടെ ദേവാലയത്തിലെ സ്ഥലപരിമിതി നിമിത്തം ഈ ദേവാലയത്തില്‍ ശുശ്രൂഷ നടത്തികൊണ്ടിരിക്കുന്ന കത്തോലിക്കാവിശ്വാസികള്‍ സമീപത്തുതന്നെ പുതിയ ദേവാലയം പണിതു മാറുകയും തുടര്‍ന്നു 1974 മുതല്‍ അന്നത്തെ കര്‍ദ്ദിനാള്‍ ഫ്രാന്‍സ് ക്യോനിക് സിറിയന്‍ ഓര്‍ത്തഡോക്സ് വിശ്വാസികള്‍ക്കായി ദേവാലയം ആരാധനയ്ക്കായി കൈമാറുകയാണുണ്ടായത്. ദേവാലയത്തിനകത്തുള്ള പരിശുദ്ധ ദൈവമാതാവിന്റെ രൂപത്തിന്റെ മുമ്പില്‍ പ്രാര്‍ഥിച്ച അനേകര്‍ക്ക് അനേകം അദ്ഭുതങ്ങള്‍ അനുഭവിക്കുകയും തന്മൂലം രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍നിന്നും അനേകം വിശ്വാസികള്‍ വന്നു പ്രാര്‍ഥിക്കുകയും ചെയുന്ന പുണ്യ സ്ഥലം കൂടിയാണ് ഈ ദേവാലയം.

യാക്കോബായ സുറിയാനി സഭയ്ക്ക് യൂറോപ്പില്‍ ലഭിക്കുന്ന ഏറ്റവും വലിയ അനുഗ്രഹവും സഭയുടെ വളര്‍ച്ചയ്ക്ക് ഇതു വലിയ പ്രചോദനവും മുതല്‍കൂട്ടുമായി തീരുമെന്നു പ്രതീക്ഷിക്കുന്നതായി വികാരി ഫാ. ജോഷി വെട്ടിക്കാട്ടില്‍ അഭിപ്രായപ്പെട്ടു.

റിപ്പോര്‍ട്ട്: ജോബി ആന്റണി