വിജയപുരം രൂപതാധ്യക്ഷന്‍ റവ. ഡോ. സെബാസ്റ്യന്‍ തെക്കത്തെച്ചേരിക്ക് സ്വീകരണം നല്‍കി
Monday, October 5, 2015 4:16 AM IST
ഷിക്കാഗോ: സെപ്റ്റംബര്‍ 17-നു വ്യാഴാഴ്ച വൈകിട്ട് ഏഴിനുള്ള വിശുദ്ധ കുര്‍ബാനക്കുശേഷം, ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ഫൊറോനാ വികാരി റവ. ഫാ. എബ്രാഹം മുത്തോലത്തിന്റെ ഉറ്റസുഹൃത്തും, വിജയപുരം രൂപതാധ്യക്ഷനുമായ റവ. ഡോ. സെബാസ്റ്യന്‍ തെക്കത്തെച്ചേരിക്ക് ഊഷ്മളമായ സ്വീകരണം നല്‍കി. ഫാ. എബ്രാഹം മുത്തോലത്തും, ഇടവകാംഗങ്ങളും ചേര്‍ന്നു ബൊക്കെ നല്‍കി സ്വീകരിച്ചു.

ഫാ. എബ്രാഹം മുത്തോലത്തിന്റെ ആശംസാപ്രസംഗത്തില്‍, സെമിനാരിയില്‍, മൂന്നു വര്‍ഷം ഫിലോസഫിയും, നാലു വര്‍ഷം തിയോളജിയും ഒരുമിച്ചു പഠിക്കുകയും, അതിനുശേഷവും ആത്മബന്ധം പുലര്‍ത്തിക്കൊണ്ടുമിരുന്ന റവ. ഡോ. തെക്കത്തെച്ചേരിയേപ്പറ്റിയും, കോട്ടയം രൂപതയും, വിജയപുരം രൂപതയുമായുള്ള നല്ല ബന്ധത്തേപ്പറ്റിയും, പിതാവിന്റെ അമേരിക്കന്‍ ഐക്യനാടുകളിലേക്കുള്ള സന്ദര്‍ശനത്തില്‍, പ്രത്യേകിച്ചു ഇടവകയുടെ ദശാബ്ദി വര്‍ഷത്തില്‍, പ്രവാസി ക്നാനായക്കാരുടെ ആദ്യത്തെ പള്ളിയായ ഈ ഇടവക സന്ദര്‍ശിച്ചത് അനുഗ്രഹപ്രഥമായിരുന്നുവെന്നും അനുസ്മരിപ്പിച്ചു.

തെക്കത്തെച്ചേരി പിതാവിന്റെ അനുഗ്രഹപ്രഭാഷണത്തില്‍, മുത്തോലത്തച്ചന്‍ പഠനകാലത്തു ഒരു ബുദ്ധിജീവിയും, എഴുത്തുകാരനും, എല്ലാവരുടേയും സുഹൃത്തുമായിരുന്നെന്നും, പഠനത്തിനുശേഷവും നല്ല ബന്ധമുണ്ടായിരുന്നെന്നും, ഇടവകയുടെ ദശാബ്ദി വര്‍ഷത്തില്‍, ഇടവക സന്ദര്‍ശിക്കുവാന്‍ ഇടയായത് ദൈവത്തിന്റെ പ്രത്യേക പരിപാലനമാണെന്നും ഓര്‍മ്മിപ്പിച്ചു, നാം യഥാര്‍ത്ഥത്തില്‍ ജനിച്ചത് ഇടവകയിലാണെന്നും, വിശ്വാസത്തില്‍ ഇടവക സ്വന്തം ഭവനമാണെന്നും, ഈ രാജ്യത്ത് നമ്മുടെ പാരമ്പര്യവും, സംസ്കാരവും, മൂല്യങ്ങളും സൂക്ഷിക്കണമെന്നും, ക്രിസ്തുസാക്ഷ്യത്തിനുവേണ്ടി ത്യാഗവും, ബലിയും, ഉത്തരവാദിത്തങ്ങളും ഏറ്റെടുക്കണമെന്നും പിതാവ് ഓര്‍മ്മിപ്പിച്ചു. മുത്തോലത്തച്ചനെ കണ്ട് സൌഹ്യുദം പുതുക്കുവാനും, ഈ ഫൊറോനായില്‍ തന്നെ സ്വീകരിച്ചതിനും മാര്‍ തെക്കത്തെച്ചേരി പിതാവ് നന്ദി പറയുകയും, മുത്തോലത്തച്ചന്റെ നേത്യുത്വത്തില്‍, ഫൊറോനയ്ക്കു കൂടുതല്‍ വളര്‍ച്ചയുണ്ടാകട്ടേയെന്നു ആശംസിക്കുകയും ചെയ്തു. ഇടവകയുടെ ദശാബ്ദിവര്‍ഷത്തില്‍, പിതാവ് ഫൊറോനാ സന്ദര്‍ശിക്കുകയും, അനുഗ്രഹപ്രഭാഷണം നല്‍കിയതിനും, പ്രാര്‍ത്ഥിച്ചതിനും ബഹുമാനപ്പെട്ട മുത്തോലത്തച്ചന്‍ പ്രത്യേകം ക്യതജ്ഞത പ്രകാശിപ്പിച്ചു.

റിപ്പോര്‍ട്ട്: ബിനോയി കിഴക്കനടി