21 ലക്ഷം ഔഡി കാറുകളില്‍ മലിനീകരണ തട്ടിപ്പ്
Tuesday, September 29, 2015 8:37 AM IST
ബര്‍ലിന്‍: ഫോക്സ് വാഗന്റെ സബ്സിഡിയറിയായ ഔഡി നിര്‍മിച്ച 21 ലക്ഷം കാറുകളില്‍ മലിനീകരണം കുറച്ചു കാണിക്കാനുള്ള സോഫ്റ്റ് വെയറുകള്‍ ഘടിപ്പിച്ചിട്ടുണ്ടെന്ന് വ്യക്തമാകുന്നു. ഇത്രയും കാറുകളില്‍ 5,77,000 എണ്ണം ജര്‍മനിയില്‍ തന്നെ രജിസ്റര്‍ ചെയ്തിട്ടുള്ളതാണെന്ന് കമ്പനി വക്താവു തന്നെ വെളിപ്പെടുത്തുന്നു. പടിഞ്ഞാറന്‍ യൂറോപ്പില്‍ രജിസ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നത് 14.2 മില്യന്‍ ഔഡി കാറുകളാണ്.

ഔഡിയുടെ 1.6 ലിറ്ററിന്റെയും 2 ലിറ്ററിന്റെയും ടര്‍ബോ ഡീസല്‍ എന്‍ജിന്‍ ഘടിപ്പിച്ച എ1, എ3, എ4, എ6, ടിടി, ക്യു3 മോഡലുകളിലാണ് തട്ടിപ്പു നടത്തിയിട്ടുള്ളത്. ഇയു 5 എമിഷന്‍ സ്റാന്‍ഡേര്‍ഡ് പാലിക്കേണ്ട കാറുകളിലാണ് കൃത്രിമം നടന്നിട്ടുള്ളത്. ഇയു 6 സ്റാന്‍ഡേര്‍ഡ് പാലിക്കേണ്ടവയ്ക്ക് ഈ പ്രശ്നമില്ലെന്നും വക്താവ്.

ഫോക്സ്വാഗന്റെ പിന്നാലെ ജര്‍മനിയിലെ ആഡംബര കാര്‍നിര്‍മാണകമ്പനിയായ ഔഡിക്കെതിരേ ഉയര്‍ന്ന ആരോപണം ജര്‍മന്‍ കാര്‍ കമ്പനി വ്യവസായത്തെയും ഒപ്പം ജര്‍മന്‍ സമ്പദ്വ്യവസ്ഥയെയും ബാധിക്കുമെന്നുറപ്പാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍