ഡബ്ളിന്‍ ബൈബിള്‍ കലോത്സവത്തിനു വര്‍ണാഭമായ പരിസമാപ്തി
Monday, September 28, 2015 7:12 AM IST
ഡബ്ളിന്‍: ആധ്യാത്മിക നിറവില്‍ കലയും നൃത്തവും സുവിശേഷ പൊന്‍മഴയായി പെയ്തിറങ്ങിയ വര്‍ണാഭമായ സായാഹ്നത്തില്‍ ഡബ്ളിനിലെ സീറോ മലബാര്‍ സമൂഹത്തിന്റെ മൂന്നാമത് ബൈബിള്‍ കലോത്സവത്തിനു സമാപനം.

ലോകത്തിലെങ്ങും ക്രിസ്തുവിനു സാക്ഷ്യമേകാനുള്ള സന്തോഷത്തിന്റെ സദ്വാര്‍ത്ത വിളംബരം ചെയ്യാനുതകുന്ന സംഗീതവും നൃത്തനൃത്യങ്ങളും നര്‍മവും നാടകാവിഷ്കരണവുമൊക്കെയായി ഡബ്ളിനിലെ ലൂക്കന്‍, താല, ബ്ളാക്ക്റോക്ക് സെന്റ് വിന്‍സന്റ്സ്, ബ്ളാഞ്ചസ്ടൌണ്‍, സ്വോര്‍ഡ്സ്, ഫിസ്ബറോ, ബൂമൌണ്ട്, ഇഞ്ചിക്കോര്‍, ബ്രേ എന്നീ ഒമ്പത് കേന്ദ്രങ്ങളില്‍ നിന്നായെത്തിയ നൂറുകണക്കിനു അത്മായ പ്രവര്‍ത്തകര്‍ ബൂമൌണ്ടിലെ ആര്‍ട്ടൈന്‍ ഹാളിനെ അക്ഷരാര്‍ഥത്തില്‍ കലയുടെ കനക ചിലങ്കയണിയിച്ചു.

കൊച്ചു കുട്ടികള്‍ മുതല്‍ പ്രായഭേദമന്യേ എല്ലാ ടീമുകളും അവതരിപ്പിച്ച കലാ പരിപാടികള്‍ വിശ്വാസദീപ്തമായിരുന്നു. തങ്ങള്‍ ലോകത്തെവിടെയായിരുന്നാലും കേരള സഭ പകര്‍ന്നു തന്ന വിശ്വാസ പാരമ്പര്യം കാത്തു സൂക്ഷിക്കുമെന്ന തീഷ്ണമായ പ്രതിജ്ഞയുടെ പ്രഖ്യാപനം കൂടിയായി കലാ പ്രകടനങ്ങള്‍.

സമ്മേളനം ഇന്ത്യന്‍ അംബാസഡര്‍ രാധിക ലാല്‍ ലോകേഷ് ഭദ്രദീപം തെളിച്ച് ബൈബിള്‍ കലോത്സവം ഉദ്ഘാടനം ചെയ്തു. സീറോ മലബാര്‍ സഭ നാഷണല്‍ കോഓര്‍ഡിനേറ്റര്‍ മോണ്‍. ആന്റണി പെരുമായന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സീറോ മലബാര്‍ സഭാ ചാപ്ളെയിന്‍സ് ഫാ.ജോസ് ഭരണികുളങ്ങര, ഫാ. ആന്റണി ചീരംവേലില്‍, ഫാ. ജരാര്‍ദ് ഡീഗന്‍, ടോണി തോമസ് (ബൂമോണ്ട്), ജോണ്‍ സൈജോ (ഫിബ്സ്ബറോ), ആതിര ടോമി (ബൂമോണ്ട്) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സഭാ ട്രസ്റി സെക്രട്ടറി മാര്‍ട്ടിന്‍ പുലിക്കുന്നേല്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചാപ്ളെയിന്‍ ഫാ.ജോസ് ഭരണികുളങ്ങര സ്വാഗതവും പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ അഗസ്റ്യന്‍ കുരുവിള നന്ദിയും പറഞ്ഞു.

ബൈബിള്‍ ക്വിസ് 2014 ല്‍ മൂന്നു വിഭാഗങ്ങളിലായി വിജയികളായവര്‍ക്കുള്ള സമ്മാനദാനവും നടന്നു. ജൂണിയര്‍ സെര്‍ട്ട്, ലീവിംഗ് സെര്‍ട്ട് എന്നിവയില്‍ ഹയര്‍ ലെവലില്‍ മികച്ച പ്രകടനം കാഴ്ചവച്ചവരെ വേദിയില്‍ ആദരിച്ചു. വിവാഹ ജീവിതത്തിന്റെ രജത ജൂബിലി ആഘോഷിച്ച ദമ്പതിമാരെയും ചടങ്ങില്‍ ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു.

റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍