ഫോക്സ്വാഗനെ നയിക്കാന്‍ മ്യുള്ളര്‍ തന്നെ
Saturday, September 26, 2015 9:30 AM IST
ബര്‍ലിന്‍: മലിനീകരണ തട്ടിപ്പിനെത്തുടര്‍ന്ന് മാര്‍ട്ടിന്‍ വിന്റര്‍കോണ്‍ രാജിവച്ച ഒഴിവില്‍ മത്യാസ് മ്യുള്ളര്‍ ഫോക്സ് വാഗന്റെ സിഇഒ ആയി. വെള്ളിയാഴ്ച നടന്ന വോള്‍ക്സ്വാഗന്‍ കമ്പനി ഗ്രൂപ്പിന്റെ 20 അംഗ നിര്‍വാഹക സമിതി അറുപത്തിരണ്ടുകാരനായ മത്യാസ് മ്യുള്ളറിന്റെ പേര് അംഗീകരിക്കുകയായിരുന്നു.

ഫോക്സ് വാഗണിന്റെ സ്പോര്‍ട്സ് കാര്‍ നിര്‍മാണ വിഭാഗമായ പോര്‍ഷെയുടെ അമരക്കാരനായി സേവനം ചെയ്തുവരികയായിരുന്നു മ്യുള്ളര്‍.

ലോകത്തെ രണ്ടാമത്തെ വലിയ കാര്‍ നിര്‍മാണകമ്പനിയായ ഫോക്സ്വാഗണ്‍ വിവിധ രാജ്യങ്ങളില്‍ വിറ്റഴിച്ച 1.1 കോടി കാറുകളിലാണു പുകപരിശോധന നടത്തുമ്പോള്‍ മലിനീകരണം കുറവാണെന്ന് കാണിക്കുന്ന സോഫ്റ്റ് വെയര്‍ ഘടിപ്പിച്ചത്. അന്താരാഷ്ട്ര ക്ളീന്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സമിതിയാണ് (ഐസിസിടി) കമ്പനിയുടെ തട്ടിപ്പു കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് കമ്പനി കുറ്റം സമ്മതിക്കുകയും മാര്‍ട്ടിന്‍ വിന്റര്‍കോണ്‍ സിഇഒ പദവി രാജിവയ്ക്കുകയുമായിരുന്നു.

അമേരിക്കയിലായിരുന്നു കമ്പനിക്കെതിരേ ആദ്യ അന്വേഷണം നടന്നത്. പുതിയ റിപ്പോര്‍ട്ടുകളുടെ വെളിച്ചത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളും ഇന്ത്യയും ദക്ഷിണ കൊറിയയും കമ്പനിക്കെതിരേ അന്വേഷണത്തിന് ഉത്തരവിട്ടു. യൂറോപ്പില്‍ കമ്പനിയുടെ ഓഹരിവില മൂന്നിലൊന്നായി ഇടിഞ്ഞെങ്കിലും വെള്ളിയാഴ്ച നേരിയ വര്‍ധന രേഖപ്പെടുത്തി. ഫോക്സ് വാഗണ്‍ യൂറോപ്പിലും മലിനീകരണ പ്രതിരോധ തട്ടിപ്പു നടത്തിയതായി ജര്‍മന്‍ ഗതാഗതമന്ത്രി അറിയിച്ചു. മലിനീകരണ മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന കാര്‍ നിര്‍മാതാക്കള്‍ക്കെതിരേ തെളിവുകള്‍ ലഭിച്ചിട്ടും നടപടികള്‍ക്കു തയാറാകാത്ത സര്‍ക്കാരിനെതിരേ ബ്രിട്ടനിലെ 'ക്ളയന്റ് എര്‍ത്ത്' പരിസ്ഥിതി ഗ്രൂപ്പ് പ്രതിഷേധം രേഖപ്പെടുത്തി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍