15 ലക്ഷം രൂപയുടെ വ്യാജ ഡിപ്പോസിറ്റ് രസീത് നല്‍കി അമേരിക്കന്‍ മലയാളിയെ കബളിപ്പിച്ചതായി പരാതി
Tuesday, September 1, 2015 5:00 AM IST
ന്യുയോര്‍ക്ക്: സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള കേരള സ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് ചെങ്ങന്നൂര്‍ ബ്രാഞ്ചിന്റെ മുദ്രയുള്ള 15 ലക്ഷം രൂപയുടെ വ്യാജ ഡിപ്പോസിറ്റ് രസീത് നല്‍കി അമേരിക്കന്‍ മലയാളിയുടെ പണം സര്‍വീസ് ഏജന്റ് തട്ടിയെടുത്തതായി പരാതി.

2009 മുതല്‍ ചെങ്ങന്നൂര്‍ ബ്രാഞ്ചില്‍ ചിട്ടി ചേര്‍ന്ന റാന്നി സ്വദേശിയും അമേരിക്കയിലെ ഫ്ളോറിഡയില്‍ സ്ഥിര താമസക്കാരനുമായ കളീക്കല്‍ ജോസഫ് ഇടിക്കുളയാണ് ഇതു സംബന്ധിച്ച് സംസ്ഥാന പോലീസ് ചീഫിനും കെ.എസ്.എഫ്.ഇ ബാങ്ക് അധിക്യതര്‍ക്കും പരാതി നല്‍കിയത്. 2009 മുതലുള്ള ചിട്ടി പണം മണിട്രാന്‍സ്ഫര്‍ വഴി ചെങ്ങന്നൂര്‍ തിരുവന്‍വണ്ടൂര്‍ സ്വദേശിയായ ഏജന്റിനു ജോസഫ് ഇടിക്കുള അയച്ചുകൊടുത്തുകൊണ്ടിരിക്കുകയായിരുന്നു. മെയ് മാസത്തില്‍ നാട്ടില്‍ എത്തിയ ജോസഫ് ഇടിക്കുള ബാങ്കില്‍ വെച്ച് ഏജന്റിനെ കാണുകയും ചിട്ടിപ്പണം ഫിക്സഡ് ഡിപ്പോസിറ്റായി മാറ്റണമെന്ന് ആവശ്യപ്പെടുകയും അത് സംബന്ധിച്ചു ബാങ്ക് മാനേജരെ കാണുവാന്‍ നിന്നപ്പോള്‍ മാനേജര്‍ക്ക് ഇപ്പോള്‍ വേറെ അത്യാവശ്യ ചുമതലകള്‍ ഉള്ളതിനാല്‍ മാനേജര്‍ തിരക്കിലാണെന്നും ഫിക്സഡ് ് ഡിപ്പോസിറ്റ് ശരിയാക്കി റസീപ്റ്റ് വീട്ടില്‍ എത്തിച്ചുതരാമെന്നും ഏജന്റ് വിശ്വസിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ബാങ്കിന്റെ സര്‍വീസ് ഏജന്റ,് ജോസഫ് ഇടിക്കുളയുടെ കല്ലിശേരിയിലുള്ള മകളുടെ ഭവനത്തില്‍ എത്തി 15 ലക്ഷം രൂപയുടെ ബാങ്കിന്റെ ഡിപ്പോസിറ്റ് റസീപ്റ്റ് നല്‍കുകയായിരുന്നു.

തിരികെ ഫ്ളോറിഡയില്‍ എത്തിയ ജോസഫ് ഇടിക്കുള ഓഗസ്റ് 20നു ബാങ്ക് മാനേജരെ വിളിച്ചപ്പോഴാണു താന്‍ കബളിപ്പിക്കപ്പെട്ടിരിക്കുന്നുവെന്നും ഏജന്റ് വ്യാജമായി റസീപ്റ്റ് നിര്‍മ്മിച്ച് നല്‍കിയതായിരിക്കുമെന്നും അറിയുന്നത്. പോലീസും ബാങ്ക് അധികൃതരും അന്വേഷണം ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: സോബി തോമസ് +1 863 602 8847.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം