ജര്‍മന്‍ പ്രവാസി കര്‍ഷകശ്രീ പുരസ്കാരദാനം ഓഗസ്റ് 22ന്
Saturday, August 22, 2015 8:17 AM IST
കൊളോണ്‍: കൊളോണ്‍ കേരള സമാജം ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ ജര്‍മന്‍ പ്രവാസി കര്‍ഷശ്രീ പട്ടം പുരസ്കാരദാനം ഓഗസ്റ് 22നു (ശനി) നടക്കും.

ചെറിയ അടുക്കളതോട്ട മല്‍സരത്തില്‍ നോര്‍വനിഷിലെ കാര്യാമഠം ജയിംസ്- റോസമ്മ ദമ്പതികള്‍ ഒന്നാം സ്ഥാനം നേടിയപ്പോള്‍ പോര്‍സിലെ ഗ്രേസി, ജോസഫ് മുളപ്പന്‍ചേരില്‍ ദമ്പതികള്‍ക്കാണ് രണ്ടാം സ്ഥാനം. വലിയ അടുക്കളതോട്ട മല്‍സരത്തില്‍ നൊയസില്‍ താമസിക്കുന്ന മേരി ക്രീഗര്‍ സമ്മാനത്തിനര്‍ഹയായി.

32 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള കൊളോണ്‍ സമാജം ഏഴാം തവണയാണ് കര്‍ഷകശ്രീ മല്‍സരം നടത്തിയത്. സമാജത്തിന്റെ വ്യവസ്ഥകള്‍ അനുസരിച്ചുള്ള നടപടിക്രമങ്ങളുടെ അടിസ്ഥാനത്തില്‍ മുന്‍കൂട്ടി പേര് രജിസ്റര്‍ ചെയ്തിരുന്ന ഓരോ ചെറിയ അടുക്കളത്തോട്ടങ്ങളിലും നേരിട്ടു പോയി വിലയിരുത്തല്‍ നടത്തിയാണ് വിജയികളെ നിശ്ചയിച്ചത്.

അഗ്രികള്‍ച്ചറല്‍ എന്‍ജിനിയറും കര്‍ഷകനുമായ ജര്‍മന്‍കാരന്‍ യുര്‍ഗന്‍ ഹൈനെമാന്‍ നേതൃത്വം നല്‍കിയ അഞ്ചംഗ സമിതിയാണ് വിധിനിര്‍ണയം നടത്തിയത്. ലില്ലി ചക്യാത്ത്, പീറ്റര്‍ സീഗ്ലര്‍, സെബാസ്റ്യന്‍ കോയിക്കര, ജോസ് പുതുശേരി എന്നിവരായിരുന്നു മറ്റുസമിതിയംഗങ്ങള്‍.

ഏറ്റവും കൂടുതല്‍ പച്ചക്കറിചെടികള്‍ (ഇന്ത്യന്‍, ജര്‍മന്‍), പലവ്യഞ്ജനങ്ങള്‍, പഴവര്‍ഗങ്ങള്‍, ചെറുമരങ്ങള്‍, വിവിധയിനം കാഴ്ചചെടികള്‍, തോട്ടത്തിന്റെ അടുക്കും ചിട്ടയും, സസ്യാദികളുടെ ശുശ്രൂഷ, വളര്‍ച്ച എന്നിവ മാനദണ്ഡമാക്കിയാണ് വിജയികളെ തെരഞ്ഞെടുത്തത്. നോയ്സ്, ഡ്യൂസല്‍ഡോര്‍ഫ്, ബോണ്‍, ലെവര്‍കുസന്‍, നോര്‍വനിഷ്, കൊളോണ്‍ തുടങ്ങിയ സ്ഥലങ്ങളിലെ ചെറിയതോട്ടങ്ങളാണ് മത്സരത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ജര്‍മന്‍ മലയാളികളില്‍ കാര്‍ഷിക വാസന പ്രോത്സാഹിപ്പിക്കുന്നതിനാണ് കൊളോണ്‍ കേരള സമാജം മത്സരം സംഘടിപ്പിക്കുന്നത്. ജര്‍മനിയിലേക്കു കുടിയേറിയ ഒന്നാം തലമുറ മലയാളികളില്‍ ഒരു നല്ല ശതമാനം ഇപ്പോള്‍ ജോലിയില്‍നിന്നു വിരമിച്ച് വിശ്രമജവിതം നയിക്കുന്ന സാഹചര്യത്തില്‍, ഇത്തരം സംരംഭങ്ങള്‍ക്ക് വലിയ പ്രസക്തിയും പ്രോല്‍സാഹനവും വര്‍ധിച്ചുവരുന്നത് ജര്‍മന്‍ മലയാളികളുടെ കാര്‍ഷിക സ്നേഹത്തെയാണ് വെളിപ്പെടുത്തുന്നത്. വിധിനിര്‍ണയത്തില്‍ മലയാളികളുടെയും മലയാളികളെ വിവാഹം കഴിച്ച ജര്‍മനിക്കാരുടെയും ചെറുഅടുക്കളത്തോട്ടങ്ങളാണ് മത്സരത്തിനായി പരിഗണിച്ചത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍