കേരളത്തിലേക്ക് സഹായഹസ്തവുമായി സ്വിസ് മലയാളി കുട്ടികള്‍
Saturday, August 22, 2015 8:12 AM IST
സൂറിച്ച്: കേരളത്തിലെ നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് സഹായഹസ്തവുമായി സ്വിസ് മലയാളി സംഘടനയായ കേളിയുടെ നേതൃത്വത്തില്‍ സ്വിസ് മലയാളി കുട്ടികള്‍. കഴിഞ്ഞ ഒമ്പതു വര്‍ഷമായി കിന്റര്‍ ഫോര്‍ കിന്റര്‍ എന്ന പദ്ധതി യിലൂടെ സ്വിസ് മലയാളി കുട്ടികള്‍ നല്‍കിവരുന്ന സഹായത്തിന്റെ തുടര്‍ച്ചയാണ് ഈ വര്‍ഷവും നല്‍കിയത്. അഞ്ഞൂറില്‍പരം കുട്ടികള്‍ക്ക് പാറ്റന്റ് ഷാഫ്റ്റ് പദ്ധതി വഴി സഹായവും ആദിവാസി മേഖലയിലെ സമര്‍ഥരായ കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പും കൂടാതെ ഉന്നത വിദ്യാഭ്യാസത്തിനായി മൈക്രോ ക്രെഡിറ്റ് സഹായവും കേളിയുടെ രണ്ടാം തലമുറ കിന്റര്‍ ഫോര്‍ കിന്റര്‍ പ്രോജക്ടിലൂടെ നല്‍കിയതായി മാനേജര്‍ സോബി പറയംപിള്ളി അറിയിച്ചു.

തൃശൂരില്‍ നടന്ന ചടങ്ങില്‍ സ്വിസ് മലയാളി കുട്ടികളുടെ പ്രതിനിധിയായ പ്രിയങ്ക കാട്ടുപാലം ചെക്കു കൈമാറി. കേളിയുടെ മറ്റു സാമൂഹ്യ പദ്ധതികള്‍ക്കു പുറമേ ഒമ്പത് ലക്ഷത്തിപതിനായിരം രൂപയുടെ സഹായങ്ങളാണ് ഈ വര്‍ഷം കിന്റര്‍ ഫോര്‍ കിന്റര്‍ ചെലവഴിച്ചത്.

സ്വിസ് മലയാളി കുട്ടികളുടെ സാമൂഹ്യ പ്രതിബദ്ധതയെ മുന്‍ സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍ അഭിനന്ദിച്ചു. കുട്ടികള്‍ തന്നെ കുട്ടികളെ സഹായിക്കുന്ന പ്രവര്‍ത്തനം മലയാളി സമൂഹത്തിനാകെ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു.

തേറമ്പില്‍ രാമകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. രാജഗിരി ഔട്ട് റീച്ച് പ്രോജക്ട് ഡയറക്ടര്‍ എം.പി. ആന്റണി സ്വാഗതം പറഞ്ഞു. കേളി പ്രസിഡന്റ് ബാബു കാട്ടുപാലം, രാജഗിരി കോളജ് പ്രിന്‍സിപ്പല്‍ ഡോ. ബിനോയ് ജോസഫ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കേളി ട്രഷറര്‍ കുര്യാക്കോസ് മണികുറ്റിയില്‍ നന്ദി പറഞ്ഞു. ജസ്റീസ് പി.എസ്. ഗോപിനാഥ്, ദ്രോണാചാര്യ അവാര്‍ഡ് ജേതാവും എം.കെ.നമ്പ്യാര്‍, വിവധ സാമൂഹ്യ പ്രവര്‍ത്തകര്‍, കേളി കമ്മിറ്റി അംഗം ജോജോ മഞ്ഞളി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

1998 ല്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ തുടങ്ങിയ സാമൂഹ്യ, സാംസ്കാരിക സംഘടനയാണ് കേളി. സാമൂഹ്യ സേവനത്തിനുപുറമേ അന്താരാഷ്ട്ര യുവജനോത്സവവും മലയാളം ലൈബ്രറിയും മലയാളം ക്ളാസും കേളി നടത്തി വരുന്നു. കലാസായാഹ്നങ്ങളില്‍ നിന്നുള്ള വരുമാനം മുഴുവനും സാമൂഹ്യ സേവനത്തിനായി മാത്രം വിനിയോഗിക്കുന്നു. കേളിയുടെ അടുത്ത കലാസായാഹ്നം 'ഓണം 2015' സെപ്റ്റംബര്‍ 12 ന് സൂറിച്ചില്‍ നടക്കും.

റിപ്പോര്‍ട്ട്: ജേക്കബ് മാളേയ്ക്കല്‍