അവധിക്കാല ആഘോഷത്തെച്ചൊല്ലി തര്‍ക്കം: അമ്മ മകളെ വെടിവച്ചുകൊലപ്പെടുത്തി
Thursday, August 13, 2015 8:19 AM IST
ഡ്യുസല്‍ഡോര്‍ഫ്: ഓസ്ട്രേലിയയിലേക്ക് അവധിക്കാലം ആഘോഷിക്കാന്‍ തീരുമാനിച്ച മകളെ അമ്മ വെടിവച്ചു കൊലപ്പെടുത്തി. കൌമാരക്കാരി മരിച്ചെന്ന് ഉറപ്പായതോടെ അമ്മ സ്വയം വെടിവച്ചു മരിച്ചു.

മകള്‍ വിദേശയാത്രയ്ക്കു പോകുന്നതിലുള്ള എതിര്‍പ്പായിരുന്നു അമ്മയെ കടുംകൈയ്ക്കു പ്രേരിപ്പിച്ചതെന്നു പ്രാഥമിക നിഗമനം. ഡ്യുസല്‍ഡോര്‍ഫിലെ ആല്‍റ്റ്-ഹീര്‍ഡ്റ്റ് ടൌണിലാണു സംഭവം.

പതിനെട്ടു വയസുള്ള പെണ്‍കുട്ടിയെ നാല്‍പ്പത്തിനാലുകാരിയായ അമ്മ തന്നെയാണു വെടിവച്ചു കൊലപ്പെടുത്തിയതെന്നു സ്ഥിരീകരിച്ചു. അഞ്ചോ, ആറോ തവണ വെടിവച്ചെന്നു വ്യക്തമായി. പിസ്റളാണ് ഇതിനുപയോഗിച്ചത്.

ഗുരുതരമായ പരുക്കുമായി രണ്ടാം നിലയിലെ അപ്പാര്‍ട്ട്മെന്റില്‍നിന്നു പുറത്തുകടന്ന് റോഡിലിറങ്ങിയ പെണ്‍കുട്ടിക്ക് ഒരു നിര്‍മാണ തൊഴിലാളിയാണ് ഫസ്റ് എയ്ഡ് നല്‍കിയത്. ഉടന്‍തന്നെ എമര്‍ജന്‍സി സര്‍വീസിലും വിവരമറിയിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഈ സമയം മുറിയില്‍ കയറി വാതിലടച്ച അമ്മ സ്വയം തലയ്ക്കു വെടിവച്ചു മരിക്കുകയായിരുന്നു. അമ്മയുടെ പേരില്‍ തോക്കിനു ലൈസന്‍സ് ഉണ്ടായിരുന്നതായും വീട്ടില്‍ പിസ്റള്‍ സൂക്ഷിച്ചിരുന്നതായും പോലീസ് അറിയിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍