പ്രവാസി കമ്മീഷന്‍ രൂപവത്കരണം ഉടന്‍: ഉമ്മന്‍ ചാണ്ടി
Friday, August 7, 2015 5:14 AM IST
തിരുവനന്തപുരം: വിദേശ മലയാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് അര്‍ധ ജുഡീഷല്‍ അധികാരമുള്ള പ്രവാസി കമ്മീഷന്‍ രൂപവത്കരിക്കുന്ന കാര്യം സംസ്ഥാന സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചുകഴിഞ്ഞതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. ഇതു സംബന്ധിച്ച തീരുമാനം വേഗത്തിലുണ്ടാകും. പ്രവാസി മലയാളി ഫെഡറേഷന്‍ തിരുവനന്തപുരം പബ്ളിക് ലൈബ്രററി ഹാളില്‍ സംഘടിപ്പിച്ച പ്രവാസി സംഗത്തിന്റെ രണ്ടാംദിനത്തില്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള ജനതയുടെ മനോഭാവം ആധുനികകാലഘട്ടത്തിന് അനുകൂലമാക്കി മാറ്റിയതു പ്രവാസികളാണെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഏതു മാറ്റവും സംശയത്തോടെ കാണുന്നവരായിരുന്നു മലയാളികള്‍. ട്രാക്ടറിന്റെയും കംപ്യൂട്ടറിന്റെയും കടന്നുവരവിനെ നമ്മള്‍ സംശയത്തോടെയാണു കണ്ടത്. പിന്നീട് അവയെ അംഗീകരിക്കാന്‍ തയാറായെങ്കിലും ഇതിനിടെയുള്ള സമയത്ത് വലിയ നഷ്ടം നേരിടേണ്ടിവന്നു.

പ്രവാസികളുടെ കാര്യത്തില്‍ കേരളം എന്നും മുന്‍ഗണന നല്‍കിയിട്ടുണ്െടന്നും ആദ്യമായി ഒരു പ്രവാസികാര്യ വകുപ്പ് രൂപവത്കരിച്ചത് സംസ്ഥാനത്ത് ആയിരുന്നുവെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ വോട്ടവകാശം നല്‍കണമെന്ന ആവശ്യം വേഗം പൂവണിയട്ടെയെന്നും അദ്ദേഹം പ്രത്യാശിച്ചു.

വിവിധ രാജ്യങ്ങളിലുള്ള പ്രവാസികള്‍ കേരളത്തിന്റെ അംബാസിഡര്‍മാരാണെന്ന് ചടങ്ങില്‍ മുഖ്യാതിഥി ആയിരുന്ന ധനമന്ത്രി കെ.എം. മാണി ചൂണ്ടിക്കാട്ടി. പ്രവാസികളുടെ ബാങ്ക് നിക്ഷേപം ഒരു ലക്ഷം കോടി രൂപയിലധികമാണ്. ചെറിയ ചെറിയ തൊഴില്‍ സംരംഭങ്ങള്‍ കേരളത്തില്‍ ആരംഭിക്കാന്‍ പ്രവാസികള്‍ തയാറാകണം. കേരളം നിക്ഷേപസൌഹൃദ സംസ്ഥാനമായി മാറിക്കഴിഞ്ഞു. ബയോ, നാനോ ടെക്നോളജികള്‍ ഉപയോഗിച്ച് കേരളത്തിന്റെ കാര്‍ഷിക മേഖലയെ ആധുനികവത്കരിക്കാന്‍ പ്രവാസികള്‍ മുന്നോട്ടു വരണമെന്നു മാണി അഭ്യര്‍ഥിച്ചു.

കൊച്ചി മെട്രോ, വിഴിഞ്ഞം തുറമുഖം, കണ്ണൂര്‍ വിമാനത്താളം അടക്കം കേരളത്തില്‍ അടിസ്ഥാനസൌകര്യങ്ങള്‍ മെച്ചപ്പെട്ടു വരികയാണെന്നും അതു പ്രയോജനപ്പെടുത്താന്‍ പ്രവാസികള്‍ തയാറാകണമെന്നും മുഖ്യ പ്രഭാഷണം നടത്തിയ പ്രവാസികാര്യമന്ത്രി കെ.സി. ജോസഫ് ആവശ്യപ്പെട്ടു.

റൂബിള മേരി രചിച്ച മൌനനൊമ്പരങ്ങള്‍ എന്ന പുസ്തകവും പ്രവാസി മലയാളി ഫെഡറേഷന്റെ സുവനീറും ചടങ്ങില്‍ പ്രകാശനം ചെയ്തു.

ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി അധ്യക്ഷത വഹിച്ചു. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ മികവു തെളിയിച്ചവര്‍ക്കുള്ള പ്രവാസി മലയാളി ഫെഡറേഷന്റെ ഗ്ളോബല്‍ എക്സലസന്‍സ് അവാര്‍ഡുകള്‍ മുഖ്യമന്ത്രി വിതരണം ചെയ്തു. ഇന്റലിജന്‍സ് ഡിഐജി പി. വിജയന്‍ ഐപിഎസ്, സാമൂഹിക പ്രവര്‍ത്തക അശ്വതി നായര്‍, നേവ ജോമി, ഡോ. കൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ക്ക് ഗ്ളോബല്‍ എക്സലന്‍സ് അവാര്‍ഡും വര്‍ക്കി ഏബ്രഹാം കാച്ചാണം, തോമസ് ഫിലിപ്പ് ഡെല്‍റ്റ, ജോണ്‍ റാല്‍ഫ്, ഷംസുദ്ദീന്‍ ഖാലിദ്, മാത്യു മൂലച്ചേരി എന്നിവര്‍ക്കു ബിസിനസ് എക്സലന്‍സ് അവാര്‍ഡും ഡോ. പത്മിനി കൃഷ്ണനു നാട്യപുരസ്കാരവും നല്‍കി ആദരിച്ചു.

ഷാഹിദ കമാല്‍, സിഎസ്ഐ വികാരി ജനറല്‍ ഫാ. യൂജിന്‍ പെരേര, കരമന ജയന്‍, പി.വി. ഗംഗാധരന്‍, ജോസ് പനച്ചിക്കല്‍, ഡയസ് ഇടിക്കുള, മണക്കാട് രാമചന്ദ്രന്‍, പ്രിന്‍സ് പള്ളിക്കുന്നേല്‍, പി.പി. ചെറിയാന്‍, ഡോ. ജോര്‍ജ് മാത്യു, ലൈസ അലക്സ്, ഷെമീര്‍ യൂസഫ്്, ലെത്തീഫ് തെച്ചി, ജോര്‍ജ് പടിക്കക്കുന്നേല്‍, ബഷീര്‍ അമ്പലായി എന്നിവര്‍ പ്രസംഗിച്ചു.