ഉംറ്റാറ്റായില്‍ ഒരു മാസം നീളുന്ന ഓണാഘോഷങ്ങള്‍ക്ക് ഓഗസ്റ് എട്ടിനു തുടക്കം കുറിക്കും
Friday, August 7, 2015 5:13 AM IST
ഉംറ്റാറ്റാ: സൌത്ത് ആഫ്രിക്കയിലെ ഉംറ്റാറ്റായിലെ ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ക്ക് ഓഗസ്റ് എട്ടിനു (ശനി) തുടക്കം കുറിക്കും. രാവിലെ കായിക മത്സരങ്ങളോടെ ആരംഭിച്ച് സെപ്റ്റംബര്‍ 12നു നടക്കുന്ന ഓണാഘോഷത്തോടെ ആഘോഷപരിപാടികള്‍ സമാപിക്കും.

സ്പോര്‍ട്സ് കമ്മിറ്റി അധ്യക്ഷന്‍ ടോമി ജോസഫിന്റെ നേതൃത്വത്തില്‍ ഇക്വേസി മൈതാനത്തില്‍ എട്ടിനു (ശനി) രാവിലെ ഒമ്പതിന് ക്രിക്കറ്റ്, സോക്കര്‍, വടംവലി, കബഡി, സുന്ദരിക്ക് പൊട്ട്കുത്ത്, ബണ്ണു കടി, മെഴുകുതിരികത്തിച്ചോട്ടം, ചാക്കിലോട്ടം, സ്പൂണ്‍നാരങ്ങയോട്ടം, കസേര കളി തുടങ്ങിയ മത്സരങ്ങള്‍ക്ക് പുറമെ കുലുക്കികുത്ത്, സൈക്കിള്‍ സ്ളോറേസ് തുടങ്ങിയ നാടന്‍ കളികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പൊരിച്ച കോഴിയും ചപ്പാത്തിയും മസാലദോശ, നെയ്ദോശ, സാമ്പാര്‍, ചമ്മന്തി, പരിപ്പുവട, ഓംലെറ്റ്, പൂരി ആന്‍ഡ് ബജ്ജി, ചപ്പാത്തി ആന്‍ഡ് കറി തുടങ്ങി ഫുഡ് കമ്മിറ്റി അധ്യക്ഷ ഡോ. മേരിക്കുട്ടി മാമ്മന്റെ (ബാവ ആന്റി) നേതൃത്വത്തിലുള്ള അംഗങ്ങളുടെ തട്ടുകട രാവിലെ മുതല്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് മലയാളി സമാജം അധ്യക്ഷന്‍ സോണി, സെക്രട്ടറി ജിജു, ഖജാന്‍ജി മിനി ഡെന്‍സി എന്നിവര്‍ അറിയിച്ചു. 

ഓഗസ്റ് 15 നു (ശനി) രാവിലെ ഒമ്പതിനു സെബാസ്റ്യന്‍ ജോസഫിന്റെ നേതൃത്വത്തില്‍ കുട്ടികളുടെ ചിത്രരചനാ മത്സരങ്ങള്‍ ഗുഡ്ഷെപ്പേര്‍ഡ് ഇംഗ്ളീഷ് മീഡിയം സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. മുതിര്‍ന്നവര്‍ക്കായി ചീട്ടുകളി, കാരംസ്, ചെസ് തുടങ്ങിയ കായികവിനോദങ്ങളും ഒരുക്കിയിട്ടുണ്ട്. 

സെപ്റ്റംബര്‍ 11നു വൈകുന്നേരം ഏഴിന് ഇക്വേസിയില്‍ ഉംറ്റാറ്റായ്ക്ക് മാത്രം അവകാശപ്പെടാവുന്ന ഒരു പ്രത്യേക പരിപാടിയാണ് പായസമിളക്ക്.  ഓണസദ്യക്കു വിളമ്പാനുള്ള പായസം എല്ലാവരും ചേര്‍ന്ന് ഉണ്ടാക്കുന്ന ഈ പ്രത്യേക പരിപാടി ഉംറ്റാറ്റാക്കാര്‍ക്കു മാത്രം അവകാശപ്പെട്ടതാണ്. 

12നു ഉച്ചയ്ക്ക് 12.30നു ഇക്വേസി ലൊക്കൂസ ഹാളില്‍ ഓണസദ്യയും തുടര്‍ന്ന് വിവിധ കലാപരിപാടികളും അരങ്ങേറും. പരിപാടികള്‍ക്കു മനോജ് പണിക്കര്‍ നേതൃത്വം നല്‍കും. അത്താഴവിരുന്നോടെ ഒരു മാസം നീണ്ടുനിന്ന ആഘോഷപരിപാടികള്‍ സമാപിക്കും.

റിപ്പോര്‍ട്ട്: കെ.ജെ. ജോണ്‍