ജര്‍മന്‍ ചാന്‍സലര്‍ മെര്‍ക്കലിന് ഇന്ന് അറുപത്തിയൊന്നാം പിറന്നാള്‍
Friday, July 17, 2015 7:57 AM IST
ബര്‍ലിന്‍: ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിന് ഇന്ന് അറുപത്തിയൊന്നാം പിറന്നാള്‍. ആഘോഷങ്ങളൊന്നും കൂടാതെയാണു മെര്‍ക്കലിന്റെ പിറന്നാള്‍ദിനം ഇന്നു കടന്നു പോവുന്നത്.

രാവിലെ തന്നെ പാര്‍ലമെന്റില്‍ എത്തിയ ചാന്‍സലര്‍ക്ക് പാര്‍ലമെന്റ് സ്പീക്കര്‍ ലാമെര്‍ട്ട്, മന്ത്രിസഭാംഗങ്ങള്‍, എംപിമാര്‍ തുടങ്ങിയവര്‍ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. തുടര്‍ന്നു ഗ്രീസിനു നല്‍കുന്ന മൂന്നാമത്തെ രക്ഷാപക്കേജ് പ്രമേയത്തിന്മേലുള്ള ചര്‍ച്ചയാണു പാര്‍ലമെന്റില്‍ നടന്നത്. ഒടുവില്‍, ജര്‍മനി നല്‍കുന്ന 86 ബില്യന്‍ യൂറോയുടെ പാക്കേജ് വോട്ടിനിട്ടു ബഹുഭൂരിപക്ഷത്തോടെ പാസാക്കുകയും ചെയ്തു.

കടക്കെണിയില്‍നിന്നു ഗ്രീസിനെ രക്ഷപെടുത്താനുള്ള മെര്‍ക്കലിന്റെ അക്ഷീണ പ്രയത്നം ഫലം കണ്ടതിനിടയിലാണു മെര്‍ക്കലിന്റെ പിറന്നാള്‍ദിനവും എത്തിയത്.

ജര്‍മനിയുടെ പ്രഥമ വനിത ചാന്‍സലര്‍ എന്ന വിശേഷണമുള്ള ഡോ. ആംഗല മെര്‍ക്കല്‍ പ്രതിപക്ഷത്തിന്റെ പൂര്‍ണ സഹകരണത്തോടെ വിശാലമുന്നണി യാഥാര്‍ഥ്യമാക്കി മൂന്നാം തവണയും ജര്‍മനിയുടെ ചാന്‍സലറായി അധികാരമേറ്റത് ഇവരുടെ കഴിവിന്റെ മഹത്വം വെളിപ്പെടുത്തുന്നു. അതിലുപരി ഫോബ്സ് മാസിക പുറത്തിറക്കിയ പട്ടികയില്‍ ഡോ. ആംഗലാ മെര്‍ക്കല്‍ ലോകത്തിലെ വനിതകളുടെ ഇടയില്‍ വീണ്ടും ഒന്നാം നമ്പര്‍ താരമായി എന്ന സവിശേഷതയില്‍ ലോകത്തിലെ ശക്തരായ വനിതകളുടെ (ദ മോസ്റ് പൌവര്‍ഫുള്‍ ലേഡി) ആദ്യത്തെ പത്തുപേരുടെ പട്ടികയില്‍ മെര്‍ക്കല്‍ ഒന്നാം സ്ഥാനം ഇപ്പോഴും നിലനിര്‍ത്തുന്നതും ഒരു പ്രത്യേകതയാണ്.

1954 ജൂലൈ 17ന് ഹാംബുര്‍ഗിലാണു മെര്‍ക്കല്‍ ജനിച്ചത്. ഭര്‍ത്താവ് ഡോ. ജോവാഹിം സൌവര്‍. ഇവര്‍ക്കു മക്കളില്ല.

ഹെല്‍മുട്ട് കോളിന്റെ മന്ത്രിസഭയില്‍ മന്ത്രിയായും പിന്നീട് പാര്‍ട്ടി ചെയര്‍പേഴ്സണായും ഏറെ തിളങ്ങിയ മെര്‍ക്കല്‍ യൂറോപ്യന്‍ യൂണിയന്‍ ശക്തിപ്പെടുത്തുന്നതില്‍ മുഖ്യപങ്കുവഹിക്കുന്നയാളാണ്. ലോകത്തെ ഏറ്റവും കരുത്തരായ രാഷ്ട്രങ്ങളുടെ നേതാക്കള്‍ പങ്കെടുക്കുന്ന ജി എട്ട് ഉച്ചകോടിയില്‍ ഏക സ്ത്രീ സാന്നിധ്യമാണ് ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍. സ്യൂട്ടിട്ട പുരുഷന്‍മാര്‍ക്ക് ആധിപത്യമുള്ള ഇത്തരം ഉന്നതതല യോഗങ്ങളിലെ ഡയമണ്ട് ലേഡിയാണു മെര്‍ക്കല്‍.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍