ഫിലാഡല്‍ഫിയ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ ബസേലിയോസ് ദ്വിതീയന്‍ ബാവയ്ക്കു സ്വീകരണം നല്‍കി
Friday, July 17, 2015 7:55 AM IST
ഫിലഡല്‍ഫിയ: ഫിലാഡല്‍ഫിയിലെ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ ബസേലിയോസ് മാര്‍ത്തോമ പൌലോസ് ദ്വിതീയന്‍ ബാവയ്ക്ക് സ്വീകരണം നല്‍കി. ജൂലൈ മൂന്നിനു (വെള്ളി) സഖറിയ മാര്‍ നിക്കളാവോസ് മെത്രാപ്പോലീത്തയുടെയും വൈദിക ട്രസ്റി റവ. ജോണ്‍സ് ഏബ്രഹാം കോനാട്ടിന്റെയും നേതൃത്വത്തില്‍ കാതോലിക്ക ബാവയെ ദേവാലയത്തിലേക്ക് ആനയിച്ചു.

പെരുനാള്‍ രണ്ടാംദിനത്തില്‍ കാതോലിക്ക ബാവ മുഖ്യകാര്‍മികനായി ഇന്ത്യയുടെ അപ്പോസ്തലനും ഇടവക കാവല്‍പിതാവുമായ സെന്റ് തോമസിന്റെ പെരുന്നാള്‍ ഇടവക ആഘോഷിച്ചത്. നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ സഖറിയ മാര്‍ നിക്കളാവോസ് മെത്രാപ്പോലീത്ത സഹകാര്‍മികനായിരുന്നു.

തുടര്‍ന്നു നടന്ന പൊതുസമ്മേളനത്തില്‍ കാതോലിക്ക ബാവ അധ്യക്ഷത വഹിച്ചു. സെന്റ് തോമസിന്റെ സ്മരണ പുതുക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയ കാതോലിക്ക ബാവ, യുഎസ് സ്വാതന്ത്യ്രദിനത്തിന്റെ പ്രാധാന്യവും ഊന്നിപറഞ്ഞു. സഭയുടെ കുഞ്ഞുങ്ങള്‍ക്കു ഈ രാജ്യത്തുവളരാന്‍ അവസരമൊരുക്കിയതിനു യുഎസിനോട് ഓര്‍ത്തഡോക് സഭ കടപ്പെട്ടിരിക്കുന്നു. യുഎസിനുപുറമെ ഗള്‍ഫ് രജ്യങ്ങളിലെയും മറ്റു രാഷ്ട്രങ്ങളിലെയും സഭാ അംഗങ്ങള്‍ മാതൃസഭയുടെ വികസനത്തിനായി നല്‍കിയ സംഭാവനകള്‍ നിസ്തുലമാണെന്നും ബാവ അഭിപ്രായപ്പെട്ടു.

യുഎസിലെ സ്വാതന്ത്യ്രലബ്ദിക്കുശേഷവും വിവിധ വിഭാഗം ജനങ്ങള്‍ നേരിട്ട പരീക്ഷണങ്ങളെക്കുറിച്ചു സഖറിയ മാര്‍ നിക്കളാവോസ് മെത്രാപ്പോലീത്ത സംസാരിച്ചു. അടിമത്തം നിരോധിച്ചതും സ്കൂളുകളില്‍ പോകാനും പൊതുഗതാഗത സംവിധാനങ്ങളില്‍ സഞ്ചരിക്കാനും എല്ലാവര്‍ക്കും ഒരുപോലെ അവസരംവന്നതും വനിതകള്‍ക്കു തുല്യഅവസരങ്ങള്‍ ലഭിച്ചതും സ്വാതന്ത്യ്രത്തിന്റെ പ്രാധാന്യം ഓര്‍മിപ്പിക്കുന്നു. സ്വാതന്ത്യ്രം സമൂഹത്തിലെ എല്ലാവര്‍ക്കും അര്‍ഥവത്താകുന്നതിന്റെ പ്രാധാന്യം മനസിലാക്കാനും തിരുത്തലുകള്‍ വരുത്താനും ഈദിനം ആഘോഷിക്കേണ്ടതാണെന്നും മാര്‍ നിക്കളാവോസ് പറഞ്ഞു.

റവ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട് പ്രസംഗിച്ചു. നോര്‍ത്ത് ഈസ്റ്അമേരിക്കന്‍ ഭദ്രാസനത്തിലെ ഒട്ടറെ വൈദികരും അല്‍മായരും ചടങ്ങില്‍ പങ്കെടുത്തു. ഷെല്‍ബി തോമസിന്റെ ദേശീയഗാനാലാപനത്തോടെയാണു ചടങ്ങുകള്‍ ആരംഭിച്ചത്. ദേവാലയ ഗായക സംഘം കാതോലിക്ക മംഗളഗാനം ആലപിച്ചു.

നേപ്പാള്‍ ദുരിത്വാശാസസഹായം കൈമാറി

കാതോലിക്കബാവയുടെ ആഹ്വാനപ്രകാരം ഭൂകമ്പം ദുരിതം വിതച്ച നേപ്പാളില്‍ സഹായം നല്‍കുന്നതിനായി ഐക്കോണ്‍ ചാരിറ്റീസ് സ്വരൂപിച്ച ഫണ്ട് കാതോലിക്ക ബാവയ്ക്കു സഖറിയ മാര്‍ നിക്കളാവോസ് മെത്രാപ്പോലീത്ത കൈമാറി. സഹായം ഔദാര്യമല്ലെന്നും സഹോദരനെ സഹായിക്കേണ്ടത് കടമയാണെന്നും ബാവ പറഞ്ഞു.

ഇടവകയിലെ അസി. വികാരി റവ. ഫാ. ഗീവര്‍ഗീസ് ജോണ്‍ ഐക്കണിന്റെ ധനസമാഹരണയ ജ്ഞത്തെക്കുറിച്ച് ആമുഖപ്രസംഗം നടത്തി. ഐക്കണ്‍ ചാരിറ്റീസിന്റെ വോളന്റിയര്‍ ഉമ്മന്‍ കാപ്പില്‍ നടത്തിയ ധനസമാഹരണയജ്ഞങ്ങളും കാരുണ്യപ്രവര്‍ത്തനങ്ങളും വിശദീകരിച്ചു. പാലക്കാട്ടെ അത്ലറ്റിക് ചാമ്പ്യന്‍ ബി. സന്ധ്യക്കും കൊട്ടാരക്കരയിലെ റോജി റോയിക്കും വേണ്ടിയുള്ള കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി ധനസമാഹരണം നടത്തിയിരുന്നതായി അദ്ദേഹം പറഞ്ഞു. കാതോലിക്കബാവയുടെ ആഹ്വാനത്തോടു വളരെ ആവശേത്തോടെയാണു ലോകത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നുള്ള ഇടവകാംഗങ്ങള്‍ പ്രതികരിച്ചത്. സഖറിയ മാര്‍ നിക്കളാവോസ് മെത്രാപ്പോലീത്ത, സൌത്ത് വെസ്റ്അമേരിക്കന്‍ ഭദ്രാസനംമെത്രാപ്പോലീത്ത അലക്സിയോസ് മാര്‍ യൌസേബിയൂസ്, രണ്ടു ഭദ്രാസനങ്ങളിലെയും വിവിധ ഇടവകകളോടും സംഘടനകളോടുമുള്ള നന്ദിയും ഉമ്മന്‍കാപ്പില്‍ അറിയിച്ചു.

രണ്ടാംഘട്ടസഹായമാണ് ഇത്തവണ കൈമാറിയത്. ആദ്യഘട്ടമായി 1000 കിടക്കകളും താത്കാലിക ഷെഡ് നിര്‍മിക്കാനുമുള്ള ധനസഹായം നേപ്പാളിലേക്ക് അയച്ചുകൊടുത്തിരുന്നു. ഐക്കണ്‍ നടത്തിയ ധനസമാഹരണത്തെ ബാവ ശ്ളാഘിച്ചു. സഹായം ഔദാര്യമല്ലെന്നും ആവശ്യങ്ങളുള്ള സഹോദരനെ സഹായിക്കേണ്ടത് ഓരോ ക്രിസ്ത്യാനിയുടെയും കടമയാണെന്നും ബാവ ഓര്‍മിപ്പിച്ചു. ഇടവകവികാരി ഫാ. എം.കെ. കുര്യാക്കോസ്, ഇടവക സെക്രട്ടറി മാത്യു സാമുവല്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ഫിലിപ്പ് ജോണിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണു പരിപാടികള്‍ക്കു ചുക്കാന്‍പിടിച്ചത്.