ജര്‍മനിയില്‍ നിയമവിരുദ്ധ അഭയാര്‍ഥികളുടെ എണ്ണം പെരുകുന്നു
Thursday, July 16, 2015 8:14 AM IST
ബെര്‍ലിന്‍: ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറുകള്‍ക്കുശേഷം ജര്‍മനിയില്‍ എത്തുന്ന നിയമവിരുദ്ധ അഭയാര്‍ഥികളുടെ എണ്ണം റിക്കാര്‍ഡിലേക്കു കുതിക്കുന്നു.

കഴിഞ്ഞ വര്‍ഷം 2014 ല്‍ ജര്‍മനിയില്‍ എത്തിയ അഭയാര്‍ഥികളുടെ എണ്ണം 2,02,834 ആയിരുന്നെങ്കില്‍ ഈ വര്‍ഷം ജൂണ്‍ വരെ 63000 പേര്‍ നിയമവിരുദ്ധ അഭയാര്‍ഥികളായി എത്തി. ഈ കണക്ക് ജര്‍മന്‍ സ്റാറ്റിറ്റിക്സ് ബ്യൂറോ പുറത്തു വിട്ടതാണ്. ഈ നിയമവിരുദ്ധ അഭയാര്‍ഥികള്‍ കൂടുതലും ഓസ്ട്രിയ, ഇറ്റലി, പോളണ്ട് എന്നീ രാജ്യാതിര്‍ത്തികളിലൂടെയാണ് ജര്‍മനിയിലെത്തുന്നത്. കൂടുതല്‍ നിയമവിരുദ്ധ അഭയാര്‍ഥികളും സിറിയ, എറിത്രിയ, ലെബനോണ്‍, അഫ്ഗാനിസ്ഥാന്‍, ബാള്‍ക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങില്‍നിന്നു വരുന്നവരാണ്. ഇതിനെതിരേ ജര്‍മന്‍ ബോര്‍ഡര്‍ സെക്യൂരിറ്റി പോലീസ് കൂടുതല്‍ പരിശോധനകള്‍ തുടങ്ങി. സാധാരണ ജര്‍മനിയില്‍ എത്തി അഭയാര്‍ഥി അപേക്ഷകള്‍ നല്‍കുന്നവര്‍ക്കു പുറമേയാണ് ഈ നിയമവിരുദ്ധ അഭയാര്‍ഥികളുടെ പ്രവാഹം.

ഗ്രീസ് സഹായ പദ്ധതി, യൂറോ കറന്‍സിയുടെ മൂല്യത്തില്‍ വന്നിരിക്കുന്ന ഇടിവ്, പല മേഖലകളിലും തുടര്‍ച്ചായി നടക്കുന്ന സമരങ്ങള്‍ അതുമൂലം ഉണ്ടായിക്കൊണ്ടിരിക്കുന്ന സാമ്പത്തിക തകര്‍ച്ച എന്നിവ ജര്‍മനിയെ വിഷമതയിലാക്കിയിരിക്കുന്നു. ഈ അവസരത്തില്‍ നിയമപരവും അല്ലാത്തതുമായ അഭയാര്‍ഥിപ്രവാഹത്തെ ജര്‍മനിക്ക് താങ്ങാന്‍ സാധിക്കാതെ വരുമെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു. ഓരോ തദ്ദേശ സ്ഥാപന ഭരണാധികാരികളും സംസ്ഥാന ഗവണ്‍മെന്റുകളും അഭയാര്‍ഥികള്‍ക്കുള്ള അഭയകേന്ദ്രങ്ങളും മെഡിക്കല്‍ സഹായവും ഭക്ഷണവും നല്‍കാന്‍ കഴിവില്ലാതെ ജര്‍മന്‍ ഫെഡറല്‍ ഗവര്‍മെന്റിന്റെ സഹായം അഭ്യര്‍ഥിക്കുന്നു. അങ്ങനെ ജര്‍മനിയിലെ ജീവിതം സാധാരണക്കാര്‍ക്കും പ്രവാസികള്‍ക്കും അനുദിനം വിഷമതകള്‍ ഏറിയതായി മാറിക്കൊണ്ടിരിക്കുന്നു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍