കടക്കെണി; ഗ്രീസില്‍ ബാങ്കുകള്‍ ഒരാഴ്ചത്തേക്ക് അടച്ചിട്ടു
Tuesday, June 30, 2015 8:30 AM IST
ഏഥന്‍സ്: ക്രെഡിറ്റര്‍മാരുമായി ധാരണയിലെത്താന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ഗ്രീസിലെ ബാങ്കുകള്‍ അടച്ചിട്ടു. പ്രധാനമന്ത്രി അലക്സി സിപ്രാസിന്റെ നിര്‍ദേശത്തെത്തുടര്‍ന്നായിരുന്നു നടപടി. നിക്ഷേപങ്ങള്‍ സുരക്ഷിതമായിരിക്കുമെന്നും അദ്ദേഹം ഉറപ്പു നല്‍കുന്നു.

ജൂലൈ ഏഴു വരെ തത്സ്ഥിതി തുടരുമെന്നാണു കരുതുന്നത്. ഇതിനിടെ, പണം പിന്‍വലിക്കാന്‍ ആളുകള്‍ ബഹളം കൂട്ടുകയും ചെയ്തു. അറുപതു യൂറോയില്‍ കൂടുതല്‍ പ്രതിദിനം പിന്‍വലിക്കാന്‍ കഴിയാത്ത തരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതും പണമിടപാടിനെ ബാധിച്ചു. എടിഎം കാര്‍ഡു വഴി ഒരു ദിവസം 60 യൂറോ മാത്രമേ പിന്‍വലിക്കാന്‍ സാധിക്കുകയുള്ളു. രാജ്യത്തെ നിക്ഷേപം മറുരാജ്യങ്ങളിലേക്കു മാറ്റാനുള്ള സാഹചര്യവും രാജ്യത്ത് നിലച്ചു. എന്നാല്‍, തിങ്കളാഴ്ച വരെ പ്രവര്‍ത്തനരഹിതമായ ബാങ്കുകള്‍ വ്യാഴാഴ്ച തുറന്നു പ്രവര്‍ത്തിച്ച് പെന്‍ഷന്‍ വിതരണം ചെയ്യുമെന്നു സിപ്രാസ് സര്‍ക്കാര്‍ വ്യക്തമാക്കിയതു കുറെയേറെ ആശ്വാസം നല്‍കിയതായി രാജ്യത്തെ മാധ്യമങ്ങള്‍ വെളിപ്പെടുത്തി.

ഇതിനിടെ, ഗ്രീസിന് ഇപ്പോഴത്തെ നിലയില്‍ അടിയന്തര കാഷ് ലൈഫ്ലൈന്‍ തുടരുമെന്ന് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പ്രഖ്യാപിച്ചു. എന്നാല്‍, ഇതുപയോഗിച്ച് ജൂണ്‍ 30നു മുമ്പ് ഐഎംഎഫിനു നല്‍കാനുള്ള പണം തിരിച്ചടയ്ക്കാന്‍ ഗ്രീസിനു സാധിക്കില്ല.

ഗ്രീക്ക് ബാങ്കുകള്‍ക്കു ജീവന്‍ നിലനിര്‍ത്താനുള്ള സഹായമെന്ന നിലയില്‍ മാത്രമാണ് ഈ തുക നല്‍കുന്നത്. അതേസമയം, ഗ്രീക്ക് സമ്പദ്വ്യവസ്ഥയെ സസൂക്ഷ്മം നിരീക്ഷിച്ചു വരുകയാണെന്നും ഏതു സമയത്തും ഇതു പിന്‍വലിക്കാന്‍ തീരുമാനിക്കാമെന്നും ഇസിബി മുന്നറിയിപ്പു നല്‍കുന്നു.

സാധ്യമായ ഏറ്റവും കുറഞ്ഞ പലിശ നിരക്കാണ് ഇസിബി ഇപ്പോള്‍ ഈടാക്കുന്നത്. വിലസ്ഥിരത ഉറപ്പാക്കാന്‍ തങ്ങളുടെ അധികാരപരിധിയില്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു.

ഇതിനിടെ, ഗ്രീസ് സന്ദര്‍ശിക്കുന്ന വിനോദസഞ്ചാരികള്‍ ആവശ്യത്തിനു പണം പണമായിത്തന്നെ കൈയില്‍ കരുതണമെന്നു യൂറോപ്യന്‍ രാജ്യങ്ങള്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ബാങ്കിംഗ് മേഖലയില്‍ പൊടുന്നനെ തകര്‍ച്ച സംഭവിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ഈ നിര്‍ദേശം. ഇതോടെ ഗ്രീക്ക് പ്രതിസന്ധിയില്‍ ലോകം ഒരുതരത്തില്‍ വിറയ്ക്കുകതന്നെ ചെയ്തു. യൂറോ മേഖലയില്‍നിന്നു ഗ്രീസ് പോകുമെന്ന ആശങ്കയില്‍ യൂറോയുടെ വിനിമയനിരക്കു താഴ്ന്നപ്പോള്‍ ബ്രിട്ടീഷ് പൌണ്ടിനും ജാപ്പനീസ് യെന്നിനും വിലക്കയറ്റം ഉണ്ടായി.

അടുത്ത ഞായറാഴ്ച ജനഹിത പരിശോധന നടത്താന്‍ ഗ്രീസിലെ ഇടതുപക്ഷ ഭരണകൂടം തീരുമാനിച്ചതിനെത്തുടര്‍ന്നാണു പുതിയ പ്രതിസന്ധി. ജര്‍മനിയില്‍നിന്ന് ഏറ്റവും കൂടുതലാളുകള്‍ വിനോദസഞ്ചാരത്തിനു പോകുന്ന വിദേശ രാജ്യം ഗ്രീസാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍