'സ്രഷ്ടാവിനെ മറന്നുള്ള ജീവിതം അപകടത്തിലേക്കാണ്'
Monday, June 29, 2015 7:13 AM IST
കുവൈത്ത്: സൃഷ്ടിച്ച ദൈവത്തിന്റെ നിയമങ്ങളെ തള്ളാതെ ഓരോ വേളയും നിയമാനുസൃതം ജീവിക്കേണ്ടത് മനുഷ്യരുടെ കടമയാണെന്ന് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജനറല്‍ സെക്രട്ടറി അബ്ദുള്‍ അസീസ് സലഫി വിശദീകരിച്ചു. ഐഐസി ഫര്‍വാനിയ സോണ്‍ യുണൈറ്റഡ് ഇന്ത്യന്‍ സ്കൂളില്‍ സംഘടിപ്പിച്ച ഇഫ്താര്‍ തക്കാരത്തില്‍ 'നാം എങ്ങോട്ട്' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നമ്മുടെ ജീവിതവും മരണവും നിറസ്വഭാവങ്ങളും നിശ്ചയിക്കുന്നത് മാതാ പിതാക്കളുടെയോ നിയമ കര്‍ത്താക്കളുടെയോ ഇഷ്ടങ്ങള്‍ക്കോ അഭിരുചിക്കോ അനുസരിച്ചല്ല. ദൈവകരങ്ങളില്ലാതെ ഒന്നുംതന്നെ ഈ ലോകത്തില്ല. എല്ലാത്തിന്റെയും കൈകാര്യകര്‍ത്താവായ ലോകരുടെ നാഥന്‍ കാണിച്ച വിജയപാത സ്വീകരിച്ചു മുന്നോട്ടു നീങ്ങണമെന്ന് അസീസ് സലഫി സൂചിപ്പിച്ചു.

മീഡിയകളുടെ അമിത ഉപയോഗത്തിലൂടെ മക്കളോടു മാതാപിതാക്കളുടെ നേരിട്ടുള്ള സ്നേഹബന്ധം കുറഞ്ഞു കൊണ്ടിരിക്കുകയാണെന്നു 'കുടുംബത്തോടെ സ്വര്‍ഗത്തിലേക്ക്' എന്ന വിഷയത്തില്‍ സംസാരിച്ച ദഅ്വ സെക്രട്ടറി സി.കെ. അബ്ദുള്‍ലത്തീഫ് റഷീദി പറഞ്ഞു. നിരീക്ഷര നാസ്തിക പ്രസ്ഥാനങ്ങളിലേക്കും അശ്ളീല കളികളിലേക്കും കുട്ടികള്‍ കയറിപോകുന്നത് കൂടിവരികയാണ്. മക്കളോടു നേരിട്ട് ആശയ വിനിമയം നടത്താനുള്ള സാഹചര്യം ഉണ്ടാക്കുകയും ഇന്റര്‍നെറ്റ് ശരിയായ രൂപത്തില്‍ ഉപയോഗിക്കേണ്ട പാഠങ്ങള്‍ നുകരാനും കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണെന്ന് അബ്ദുള്‍ ലത്തീഫ് റഷീദി സൂചിപ്പിച്ചു.

ഐഐസി വൈസ് ചെയര്‍മാന്‍ വി.എ. മൊയ്തുണ്ണി അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് എന്‍ജിനിയര്‍ അന്‍വര്‍ സാദത്ത്, അയൂബ് ഖാന്‍ എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍