കാമറോണിന്റെ മടക്കം വെറുംകൈയോടെ
Friday, June 26, 2015 8:13 AM IST
ബ്രസല്‍സ്: യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയില്‍നിന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണിന്റെ മടക്കം വെറുംകൈയോടെ. ബ്രിട്ടന്റെ ഹിതങ്ങള്‍ക്ക് അനുസൃതമായി യൂറോപ്യന്‍ യൂണിയന്‍ ഉടമ്പടിയില്‍ ഭേദഗതികള്‍ വരുത്താന്‍ ഇതര അംഗ രാജ്യങ്ങളുടെ പിന്തുണ തേടിയാണു കാമറോണ്‍ എത്തിയത്. ഇതിനു ഒരു ഫലവുണ്ടായില്ലെന്ന് അദ്ദേഹംതന്നെ സമ്മതിക്കുകയും ചെയ്തു.

2017ലാണ് യൂറോപ്യന്‍ യൂണിയനിലെ യുകെയുടെ ഭാവി തീരുമാനിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ജനഹിത പരിശോധന നടത്താന്‍ പോകുന്നത്. അതിനു മുമ്പ് ഉടമ്പടിയില്‍ ബ്രിട്ടന് അനുകൂലമായ ഒരു മാറ്റവും വരുത്താന്‍ സാധിക്കില്ലെന്നു കാമറോണ്‍ സമ്മതിച്ചു. ഇതിനു പകരം, ഭാവിയില്‍ ഉടമ്പടിയില്‍ മാറ്റം വരുത്താമെന്ന നിയമപരമായ സമ്മതം നേടിയെടുക്കാനുള്ള കാമറോണിന്റെ ശ്രമവും വിജയം കണ്ടില്ല.

യൂറോപ്യന്‍ യൂണിയനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നാണ് യൂറോവിരുദ്ധനായ ടോറി എംപി ജോണ്‍ റെഡ്വുഡ് ഇതിനോടു പ്രതികരിച്ചത്. താന്‍ ഷര്‍ട്ട് മാറ്റുന്നതിനെക്കാള്‍ കൂടുതലായി യൂറോപ്യന്‍ യൂണിയന്‍ വാക്ക് മാറ്റുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആദ്യമായാണ് ഉടമ്പടി മാറ്റങ്ങള്‍ സംബന്ധിച്ച ബ്രിട്ടന്റെ ആവശ്യങ്ങള്‍ യൂറോപ്യന്‍ യൂണിയന്റെ സജീവ ചര്‍ച്ചയ്ക്കു വരുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍