അഭയാര്‍ഥിയായി പലായനം ചെയ്യുന്നവരുടെ എണ്ണത്തില്‍ റിക്കാര്‍ഡ് വര്‍ധന
Friday, June 19, 2015 8:13 AM IST
ബര്‍ലിന്‍: ലോകത്താകമാനം വിവിധ കാരണങ്ങളാല്‍ നാടും വീടും ഉപേക്ഷിച്ച് പലായനം ചെയ്യുന്നവരുടെ എണ്ണം റിക്കാര്‍ഡ് തലത്തിലെത്തിയെന്ന് ഐക്യരാഷ്ട്രസഭ തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 2014ലെ കണക്കനുസരിച്ച് യുദ്ധമോ ആഭ്യന്തര സംഘര്‍ഷങ്ങളോ കാരണം പലായനം ചെയ്തത് ആറു കോടി ആളുകളാണ്.

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 83 ലക്ഷം പേരാണ് അധികമായി പലായനം ചെയ്തിരിക്കുന്നതെന്ന് ഐക്യരാഷ്ട്ര സഭയുടെ അഭയാര്‍ഥി ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. എണ്ണം ഇത്രയേറെ വര്‍ധിക്കാന്‍ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നതു സിറിയയില്‍ തുടരുന്ന സംഘര്‍ഷമാണ്.

മനുഷ്യാവകാശ പ്രവര്‍ത്തകരോ സന്നദ്ധ സംഘടനകളോ മാത്രം വിചാരിച്ചാല്‍ പരിഹരിക്കാവുന്നതിലേറെ പ്രശ്നം വളര്‍ന്നു കഴിഞ്ഞിരിക്കുന്നതായി യുഎന്‍എച്ച്സിആര്‍ മേധാവി അന്റോണിയോ ഗുട്ടിറസ് അഭിപ്രായപ്പെടുന്നു. കൂടുതല്‍ ആളുകള്‍ കഷ്ടത്തിലാകുന്നു. അവര്‍ക്കു സഹായത്തിന് ആരുമില്ലാതെയും വരുന്നു- അദ്ദേഹം ചൂണ്ടിക്കാട്ടി.

നടപ്പു വര്‍ഷം മാര്‍ച്ച് 31 വരെയുള്ള കഴിഞ്ഞ 12 മാസത്തെ കണക്കില്‍ 247635 (ജര്‍മനി), 81420 (സ്വീഡന്‍), 73585 (ഹംഗറി), 63860 (ഇറ്റലി), 57900 (ഫ്രാന്‍സ്), 31265 (ഓസ്ട്രിയ), 29340 (ബ്രിട്ടന്‍), 23780 (നെതര്‍ലന്‍ഡ്സ്), 22860(ബെല്‍ജിയം), 8060(ഗ്രീസ്), 55730(മറ്റു യൂറോപ്യന്‍ രാജ്യങ്ങള്‍) എന്നിങ്ങനെയാണ് അഭയാര്‍ഥികളായ അപേക്ഷകരുടെ രാജ്യം തിരിച്ചുള്ള പട്ടിക.

59.5 മില്യന്‍ ജനങ്ങള്‍ ചിതറിക്കപ്പെട്ടപ്പോള്‍ അതില്‍ 38.2 മില്യന്‍ ആളുകളാണ് സന്തം രാജ്യത്തുനിന്നു പലായനം ചെയ്തത്. യുക്രെയ്ന്‍, നൈജീരിയ, സൌത്ത് സുഡാന്‍ എന്നീ രാജ്യങ്ങളില്‍നിന്നാണ് ഇവരുടെ പലായനം. ഇതില്‍തന്നെ 19.5 മില്യന്‍ അഭയാര്‍ഥികളായി പല രാജ്യങ്ങളിലും കുടിയേറി. ഇവരില്‍ പകുതിയും കുട്ടികള്‍ ആണത്രേ. 1.8 മില്യന്‍ ആള്‍ക്കാര്‍ അഭയാര്‍ഥികളായി ഓടിപ്പോകാന്‍ അവസരം കാത്തു കഴിയുന്നുണ്ടെന്നും യുഎന്‍ പറയുന്നു. ആഭ്യന്തര കലഹത്തെ തുടര്‍ന്നു 7.6 മില്യന്‍ സിറിയക്കാര്‍ രാജ്യം വിട്ടൊഴിഞ്ഞപ്പോള്‍ അതില്‍ 3.9 മില്യന്‍ തുര്‍ക്കി, ലെബനോന്‍, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളില്‍ അഭയം തേടിക്കഴിഞ്ഞു.

അഭയാര്‍ഥികളുടെ യൂറോപ്പിലേക്കുള്ള ഒഴുക്ക് മെഡിറ്ററേനിയന്‍ വഴിയാണ്: അതാവട്ടെ ഇറ്റലിയാണു പ്രധാന കവാടമാക്കിയിരിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍