ബ്രിട്ടന്‍ - ജര്‍മനി ചര്‍ച്ച തുടങ്ങി; പ്രതീക്ഷയോടെ യൂറോപ്പ്
Saturday, May 30, 2015 8:09 AM IST
ബര്‍ലിന്‍: യൂറോപ്യന്‍ യൂണിയനില്‍നിന്നു പുറത്തുപോകുന്നതില്‍നിന്ന് ബ്രിട്ടനെ തടയാന്‍ ഇനി ജര്‍മനിക്കു മാത്രമേ സാധിക്കൂ എന്നാണ് യൂറോപ്പ് വിശ്വസിക്കുന്നത്. ആ പ്രതീക്ഷയ്ക്കു ചിറകു വിരിക്കുന്നതാണ് ജര്‍മനിയില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണും ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലും തുടങ്ങിവച്ച ചര്‍ച്ച.

യൂറോപ്യന്‍ യൂണിയന്‍ ഉടമ്പടിയിലും ചട്ടങ്ങളിലും കാമറോണ്‍ ഭേദഗതി ആവശ്യപ്പെട്ടപ്പോഴൊക്കെ തണുപ്പന്‍ സമീപനം സ്വീകരിച്ചിരുന്ന മെര്‍ക്കല്‍ ഇക്കുറി ഏറെ വ്യത്യസ്തയായിരുന്നു. ബ്രിട്ടീഷ് ജനതയുടെ കൂടി പിന്തുണ കാമറോണിന്റെ ഓരോ വാക്കുകള്‍ക്കുമുണ്ടെന്ന ഉത്തമ ബോധ്യത്തില്‍, അദ്ദേഹത്തിന്റെ ആവശ്യങ്ങള്‍ക്ക് ശ്രദ്ധാപൂര്‍വം ചെവികൊടുക്കാന്‍ മെര്‍ക്കല്‍ സന്നദ്ധയായി.

ഭേദഗതി നിര്‍ദേശങ്ങള്‍ അംഗീകരിക്കുമോ ഇല്ലയോ എന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. എന്നാല്‍, ചര്‍ച്ച ക്രിയാത്മകമായിരുന്നു. യൂറോപ്യന്‍ യൂണിയന്‍ ഉടമ്പടിയില്‍ ഭേദഗതി വരുത്താനുള്ള നടപടിക്രമങ്ങള്‍ അതി സങ്കീര്‍ണമാണെങ്കിലും അസാധ്യമല്ല- ചര്‍ച്ചയ്ക്കു ശേഷം മെര്‍ക്കല്‍ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

കുടിയേറ്റക്കാര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതു നിയന്ത്രിക്കുക, ലണ്ടന്‍ നഗരത്തിനു പ്രത്യേക സംരക്ഷണം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കാമറോണ്‍ ഉന്നയിച്ചിരിക്കുന്നത്.

തങ്ങളുടെ ആവശ്യങ്ങള്‍ സംബന്ധിച്ച് വിവിധ യൂറോപ്യന്‍ നേതാക്കള്‍ക്കും കാമറോണ്‍ വിശദീകരണം നല്‍കിവരുന്നു. ഭേദഗതിയുടെ കാര്യത്തില്‍ കൂടുതല്‍ അയവും ഭാവനയുമാണ് താന്‍ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭേദഗതി സാധ്യമായില്ലെങ്കില്‍ യൂറോപ്യന്‍ യൂണിയനില്‍നിന്നു പിന്‍മാറുന്ന കാര്യത്തില്‍ സംശയമില്ല, ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ക്കുള്ള ബ്രിട്ടന്റെ പ്രത്യേക പ്രതിനിധി ഫിലിപ് ഹാമന്‍ഡ്.

യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ അടുപ്പിക്കുന്നതിനുള്ള ശ്രമം നിര്‍ത്തിവച്ച് സ്റാറ്റസ്ക്വോ തുടരാമെന്ന വാഗ്ദാനമാണ് ഫ്രാന്‍സില്‍ കാമറോണിനു ലഭിച്ചത്. എന്നാല്‍, തല്‍സ്ഥിതി തുടരുന്നതുകൊണ്ടു മാത്രം കാര്യമില്ലെന്ന നിലപാടാണ് അദ്ദേഹം ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒളാന്ദുമായുള്ള കൂടിക്കാഴ്ചയില്‍ അഭിപ്രായപ്പെട്ടത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍