ഫിഫാ കോണ്‍ഗ്രസ് ആരംഭിച്ചു; ഫുട്ബോള്‍ ലോകം ആശങ്കയുടെ മുള്‍മുനയില്‍
Thursday, May 28, 2015 8:31 AM IST
സൂറിച്ച്: ആഗോള ഫുട്ബോള്‍ ലോകത്തിന്റെ ആസ്ഥാനമായ സ്വിറ്റ്സര്‍ലന്‍ഡിലെ സൂറിച്ചില്‍ 'ഫിഫ'യുടെ അറുപത്തിയഞ്ചാം കോണ്‍ഗ്രസിനു തുടക്കമായി. പ്രസിഡന്റ് ബ്ളാറ്ററിന്റെ അധ്യക്ഷതയിലാണു യോഗം കൂടിയത്. വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി നടക്കുന്ന രണ്ടുദിന കോണ്‍ഗ്രസിന്റെ അവസാനമാണു ഫിഫയുടെ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത്.

ഇതിനിടെ ഫിഫായുടെ സ്പോണ്‍സര്‍ കമ്പനികളും (കൊക്കക്കോള, വീസ) അഴിമതി പ്രശ്നം ആശങ്കയോടെ കാണുന്നത്. ബ്ളാറ്റര്‍ രാജിവയ്ക്കണമെന്നാണു ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ അഭിപ്രായപ്പെട്ടത്.

സാമ്പത്തിക കുറ്റകൃത്യങ്ങളുടെ പേരില്‍ ഫിഫായുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറസ്റിലായതോടെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ ബ്ളാറ്റര്‍ ഏറെ കുഴങ്ങിയ മട്ടിലാണ്. ഇതിനിടെ യൂറോപ്യന്‍ ഫുട്ബാള്‍ അസോസിയേഷന്റെ (യുവേഫ) തെക്കന്‍ അമേരിക്കന്‍, വടക്ക്മധ്യ അമേരിക്കന്‍ (കോണ്‍കകാഫ്) മേഖലകളുടെ ആത്യന്തികമായ പിന്തുണ നേടി അഞ്ചാമൂഴവും പ്രസിഡന്റ് സ്ഥാനം കൈയടക്കാമെന്ന ബ്ളാറ്ററുടെ മോഹങ്ങള്‍ക്ക് അപ്രതീക്ഷിതമായുണ്ടായ അറസ്റ് തിരിച്ചടിയാകുമെന്നും അഭ്യൂഹങ്ങള്‍ പരന്നിട്ടുണ്ട്. കോണ്‍ഗ്രസില്‍ പങ്കെടുക്കാനും തെരഞ്ഞെടുപ്പില്‍ വോട്ടും ചെയ്യാനുമെത്തിയ ഫിഫാ അംഗങ്ങളാണ് അറസ്റിലായവര്‍.

തെരഞ്ഞെടുപ്പില്‍ ബ്ളാറ്റര്‍ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തി പ്രസിഡന്റ് സ്ഥാനാര്‍ഥിയും ജോര്‍ദ്ദാന്‍ രാജകുമാരനുമായ അലി ബിന്‍ അല്‍ ഹുസൈന്‍ അറസ്റിന്റെയും നാടകങ്ങളുടെയും മറവില്‍ വോട്ടു നേടാനുള്ള തത്രപ്പാടിലാണ്. ഫുട്ബോളിന്റെ കറുത്ത ദിനമെന്നു വിശേഷിപ്പിച്ച അദ്ദേഹം ഫിഫായിലെ അഴിമതിക്കെതിരേ ശക്തിയുക്തം പോരാടുമെന്നും പറഞ്ഞു.

അഴിമതിക്കാരെ പുറത്താക്കും: ബ്ളാറ്റര്‍

അഴിമതിക്കാരായ ഫിഫ അധികൃതരെയെല്ലാം പുറത്താക്കുമെന്നു പസിഡന്റ് സെപ് ബ്ളാറ്റര്‍. ഫിഫയും യുഎസും ചേര്‍ന്നു നടത്തിയ അന്വേഷണത്തില്‍, അഴിമതിക്കാരെന്നു കണ്ട് ഫിഫയിലെ ഏഴു ഉദ്യോഗസ്ഥര്‍ അറസ്റിലായതിനോടു പ്രതികരിക്കുകയായിരുന്നു ബ്ളാറ്റര്‍.

ഫുട്ബോളിനും ആരാധകര്‍ക്കും സംഘടനയെന്ന നിലയില്‍ ഫിഫയ്ക്കും ഇതു ബുദ്ധിമുട്ടേറിയ സമയമാണ്. ഫിഫയെ ആളുകള്‍ നോക്കിക്കാണുന്ന രീതിയില്‍ മാറ്റം വരാന്‍ ഈ അറസ്റുകള്‍ കാരണമാകുമെന്നറിയാം. അതു പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നു ബ്ളാറ്റര്‍ വ്യക്തമാക്കി.

യുഎസും സ്വിസ് അധികൃതരും ചേര്‍ന്നു നടത്തിയ അന്വേഷണത്തെ അദ്ദേഹം സ്വാഗതം ചെയ്തു. അഴിമതി നിര്‍മാര്‍ജനം ചെയ്യാന്‍ ഫിഫ ഇതിനകം സ്വീകരിച്ചുകഴിഞ്ഞ നടപടികളെ ശക്തിപ്പെടുത്താന്‍ ഇത് ഉപകരിക്കുമെന്നും ബ്ളാറ്റര്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍