എയര്‍ ഫ്രാന്‍സ് വിമാനം മലനിരകളില്‍ ഇടിക്കുന്നതില്‍നിന്നു രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Wednesday, May 27, 2015 8:23 AM IST
പാരീസ്: എയര്‍ ഫ്രാന്‍സ് വിമാനം മധ്യ ആഫ്രിക്കയിലെ ഏറ്റവും വലിയ പര്‍വത നിരകളില്‍ ഇടിച്ചിറങ്ങുന്നതില്‍നിന്നു രക്ഷപ്പെട്ടത് തലനാരിഴയ്ക്കെന്നു ഫ്രഞ്ച് അന്വേഷണസംഘം. ഈ മാസം ആദ്യമായിരുന്നു സംഭവം.

ഇക്വറ്റോറിയല്‍ ഗിനിയയുടെ തലസ്ഥാനമായ മലാബോയില്‍നിന്നു കാമറൂണിലെ ഏറ്റവും വലിയ നഗരമായ ഡൌലയിലേക്കുള്ള യാത്രയിലായിരുന്നു എഎഫ്953 വിമാനം. കനത്ത കാറ്റിനെ അതിജീവിക്കാന്‍ ശ്രമിക്കുന്നതിനിടെ വിമാനം കാമറൂണ്‍ കൊടുമുടിക്കു തൊട്ടടുത്തെത്തുകയായിരുന്നു.

സമുദ്ര നിരപ്പില്‍നിന്ന് 4040 മീറ്ററാണു കാമറൂണ്‍ കൊടുമുടിയുടെ ഉയരം. ബോയിംഗ് 777 വിമാനത്തില്‍ 37 യാത്രക്കാരാണുണ്ടായിരുന്നത്. ദൌലയില്‍നിന്ന് കൂടുതല്‍ യാത്രക്കാരെ കയറ്റിയാണ് ഇതു പാരീസിലേക്കു പോകാറുള്ളത്.

അപകടസാധ്യത പെട്ടെന്നു തിരിച്ചറിഞ്ഞ പൈലറ്റിനു വിമാനം അടിയന്തരമായി 9000 അടിയിലേക്ക് ഉയര്‍ത്താന്‍ സാധിച്ചതോടെ അപകടം ഒഴിവായി. തുടര്‍ന്നു 13,000 അടിയിലേക്കുയര്‍ത്തി കൂടുതല്‍ സുരക്ഷിതമാക്കുകയായിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍