ലണ്ടനില്‍ മരിച്ച മലയാളി യുവതി വിവാഹമോചനം ആവശ്യപ്പെട്ടിരുന്നു
Friday, May 15, 2015 8:05 AM IST
ലണ്ടന്‍: ലണ്ടനിലെ ഫ്ളാറ്റില്‍ ഇരട്ടക്കുട്ടികള്‍ക്കൊപ്പം മരിച്ച നിലയില്‍ കാണപ്പെട്ട തൃശൂര്‍ സ്വദേശിനി ഷിഗി (37) നേരത്തേ ഭര്‍ത്താവ് രതീഷില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ടിരുന്നുവെന്ന് വെളിപ്പെടുത്തല്‍.

ഇന്ത്യയിലേക്കു മടങ്ങാനുള്ള രതീഷിന്റെ (44) ശക്തമായ തീരുമാനത്തെ തുടര്‍ന്നായിരുന്നുവത്രെ ഷിഗി വിവാഹമോചനം ആവശ്യപ്പെട്ടത്. നാട്ടിലേക്കു മടങ്ങാന്‍ ഷിഗിക്കു താത്പര്യമില്ലായിരുന്നു. ഇതേതുടര്‍ന്നുണ്ടായ കലഹമായിരിക്കാം ഷിഗിയെയും ഇവരുടെ ഇരട്ടക്കുട്ടികളായ നിയ, നേഹ എന്നീ കുട്ടികളെയൊന്നും കൊന്ന് രതീഷ് ആത്മഹത്യ ചെയ്തത് എന്നാണ് പോലീസിന്റെ നിഗമനം.

അടുത്തുള്ള റിസര്‍വോയറിനുസമീപം തൂങ്ങിമരിച്ച നിലയില്‍ രതീഷിന്റെ മൃതദേഹവും കണ്ടെത്തിയിരുന്നു. ആശുപത്രി സോഷ്യല്‍ വര്‍ക്കറായിരുന്നു ഷിഗി. കെയററായി ജോലി നോക്കുകയായിരുന്നു രതീഷ്.

ഷിഗി വിവാഹമോചനം ആവശ്യപ്പെട്ടിരുന്നു എന്ന സൂചനയ്ക്ക് അവരുടെ ബന്ധുക്കളും സ്ഥിരീകരണം നല്‍കുന്നു.

അമ്മയും 13 വയസുള്ള ഇരട്ടകുട്ടികളായ നേഹയും നിയയും മരിച്ചത് ശ്വാസംമുട്ടിയെന്ന് പോസ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മൂവരെയും കഴുത്തുഞ്ഞെരിച്ചു കൊലപ്പെടുത്തിയതായാണ് പോസ്റു മോര്‍ട്ടം റിപ്പോര്‍ട്ട്. യുകെയിലെ പ്രമുഖ പത്രങ്ങള്‍ പോസ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഷിജിയുടെ ഭര്‍ത്താവ് രതീഷ് തൂങ്ങിമരിച്ചതാണെന്നും പോസ്റുമോര്‍ട്ടം റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നു. ആരുടെയും മൃതദേഹത്തില്‍ മുറിവുകള്‍ ഒന്നും കണ്ടെത്താഞ്ഞതും പോലീസിനെ കുഴയ്ക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ ഇതു സംബന്ധിച്ച പോലീസിന്റെ വിശദമായ റിപ്പോര്‍ട്ടു പുറത്തുവന്നെങ്കിലും കാര്യങ്ങളുടെ നിജസ്ഥിതിയറിയാന്‍ കഴിയൂ. ബ്രിട്ടനിലെ മുഖ്യധാരാ പത്രങ്ങളെ കൂടാതെ പ്രാദേശിക മാധ്യമങ്ങളും സംഭവത്തെ അതിപ്രാധാന്യത്തോടുകൂടിയാണ് കാണുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍