കേളി ചാരിറ്റി ഷോ അവിസ്മരണീയമാക്കി
Thursday, May 14, 2015 5:43 AM IST
സൂറിച്ച്: സാമൂഹ്യസേവന പാതയില്‍ പുതിയ സന്ദേശവുമായി കേളി ചാരിറ്റി ഷോ അവിസ്മരണീയമായി. മേയ് ഒന്‍പതിന് (ശനി) സൂറിച്ച് വെറ്റ്സിക്കോണ്‍ കത്തോലിക്കാ പള്ളി ഹാളിലാണു കാരുണ്യം വറ്റാത്തവര്‍ ചാരിറ്റി ഷോ ഒരുക്കിയത്.

അംഗവൈകല്യം മൂലം പാര്‍ശ്വവത്കരിക്കപ്പെട്ടവരെ ഒരു കൈ സഹായിക്കുവാനായി സ്വിറ്റ്സര്‍ലന്‍ഡിലെ മലയാളിസംഘടനയായ കേളി ആവിഷ്കരിച്ച നൂതന പദ്ധതിയാണുതണല്‍. സമൂഹത്തിലെ വിഭിന്നശേഷിയുള്ളവര്‍ക്ക് തണലേകാന്‍ കേളി പദ്ധതിയിലൂടെ കൂട്ടായി ശ്രമിക്കുന്നു.

തണല്‍ പദ്ധതിയുടെ ധനശേഖരണാര്‍ഥം കേളി നടത്തിയ ചാരിറ്റി ഷോയ്ക്ക് വന്‍ പിന്തുണയാണ് ലഭിച്ചത്. ദിവസങ്ങള്‍ക്കു മുമ്പേ രജിസ്ട്രേഷന്‍ ക്ളോസ് ചെയ്തിട്ടും 240 ഇരിപ്പിടം മാത്രം ഉള്ള ഹാളില്‍ മുന്നൂറിലധികം പേര്‍ സംബന്ധി ച്ചു. രുചികരമായ ഇന്ത്യന്‍ ഡിന്നറും കലാസന്ധ്യയും പരിപാടിയുടെ ഭാഗമായി സംഘാടകര്‍ ഒരുക്കി.

കാരുണ്യമതികളായ സ്വിസ്, ഇന്ത്യന്‍ ജനത നിര്‍ലോഭം സഹകരിച്ചപ്പോള്‍ പത്തുലക്ഷത്തോളം രൂപ തണല്‍ പദ്ധതിക്ക് അനായാസം സമാഹരിക്കാനായി. കേരളത്തിലെ വിഭിന്ന ശേഷിയുള്ളവര്‍ക്കായി തുടങ്ങിയിരിക്കുന്ന തെരഞ്ഞെടുത്ത

പന്ത്രണ്ട് ബഡ്സ് ഡേ സ്കൂളുകളിലേക്കു തുക വിനിയോഗിക്കുമെന്ന് സോഷ്യല്‍ സര്‍വീസ് കണ്‍വീനര്‍ ബെന്നി പുളിക്കല്‍ അറിയിച്ചു. കേളി കുടുംബാംഗങ്ങള്‍ക്കു പുറമേ സുമനസുള്ള മലയാളി സുഹൃത്തുക്കളുടെ കൂടി വോളന്റിയര്‍ സേവനം ലഭിച്ചപ്പോള്‍ ചാരിറ്റി ഷോയുടെ ശ്രമകരമായ ബാങ്ക്വറ്റ് ആയാസരഹിതമായി. കേളിയുടെ ശ്ളാഘനീയമായ സാമൂഹ്യസേവന പ്രവര്‍ത്തനങ്ങള്‍ക്ക് സ്വിറ്റ്സര്‍ലന്‍ഡില്‍ അംഗീകാരവും അകമഴിഞ്ഞ പിന്തുണയും ലഭിച്ചുവരുന്നു. കഴിഞ്ഞ 15 വര്‍ഷത്തിനകം ഒന്നര കോടി രൂപയുടെ സാമൂഹ്യ സേവനം കേളി കേരളത്തില്‍ ചെയ്തു. കേളിയുടെ കലാസായാഹ്നങ്ങളില്‍നിന്നു ലഭിക്കുന്ന വരുമാനം മുഴുവനും സാമൂഹ്യസേവനത്തിനു മാത്രമായി വനിയോഗിക്കുന്നു.

കേളി പ്രസിഡന്റ് ബാബു കാട്ടുപാലം സ്വാഗതവും സോഷ്യല്‍ സര്‍വീസ് കണ്‍വീനര്‍ ബെന്നി പുളിക്കല്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍