കൊളോണില്‍ യൌസേപ്പിതാവിന്റെ തിരുനാള്‍ ഭക്ത്യാഢംബരപൂര്‍വം ആഘോഷിച്ചു
Saturday, May 9, 2015 8:19 AM IST
കൊളോണ്‍: ഇന്ത്യന്‍ സമൂഹത്തിന്റെ ആഭിമുഖ്യത്തില്‍ തൊഴിലാളി മധ്യസ്ഥനും കുടുംബങ്ങളുടെ മധ്യസ്ഥനുമായ വിശുദ്ധ യൌസേപ്പിതാവിന്റെ തിരുനാളും കുടുംബ ദിനവും ഭക്ത്യാഢംബരപൂര്‍വം ആഘോഷിച്ചു.

അഖിലലോക തൊഴിലാളി ദിനമായ മേയ് ഒന്നിന് വൈകുന്നേരം നാലു മുതല്‍ കൊളോണ്‍ മ്യൂള്‍ഹൈമിലെ ലീബ്ഫ്രൌവന്‍ ദേവാലയത്തില്‍ നടന്ന തിരുക്കര്‍മങ്ങള്‍ ഭക്തിനിര്‍ഭരവും വിശ്വാസത്തിന്റെ നിറദീപം തെളിച്ച അനുഭവവുമായി.

തിരുനാളിനെപ്പറ്റി ഫാ. ഇഗ്നേഷ്യസ് ആമുഖപ്രസംഗം ചെയ്തിനൊപ്പം സ്വാഗതവും ആശംസിച്ചു. ഫാ.സെബാസ്റ്യന്‍ ചീരംവേലില്‍ മുഖ്യകാര്‍മികനായി നടന്ന ആഘോഷമായ സമൂഹബലിയില്‍ ഇന്ത്യന്‍ കമ്യൂണിറ്റി ചാപ്ളെയിന്‍ ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ, ഫാ.തോമസ് ചാലില്‍ സിഎംഐ, ഫാ.സേവി മാടപ്പള്ളി സിഎംഐ, ഫാ.സോജന്‍ മണിയമ്പ്രായില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. ഇന്ത്യന്‍ സമൂഹത്തിന്റെ യൂത്ത് കൊയര്‍ ആലപിച്ച ഗാനങ്ങള്‍ ദിവ്യബലിയെ കൂടുതല്‍ ഭക്തിസാന്ദ്രമാക്കി. ജിം, റിയാ വടക്കിനേത്ത്, ജെന്‍സ് കുമ്പിളുവേലില്‍, ജോയല്‍ കുമ്പിളുവേലില്‍, സണ്ണി വെള്ളൂര്‍ എന്നിവര്‍ ദിവ്യബലിയില്‍ ശുശ്രൂഷികളായിരുന്നു. ജോസ് കവലേച്ചിറ, ഷീബ കല്ലറയ്ക്കല്‍ എന്നിവര്‍ ലേഖനങ്ങള്‍ വായിച്ചു.

ശാന്തതയും നിര്‍മലതയും നിറഞ്ഞ നീതിമാനായി വിശുദ്ധ ബൈബിളില്‍ ഉപമിച്ചിരിക്കുന്ന വിശുദ്ധ യൌസേപ്പിതാവിന്റെ ചരിത്രവും വിശുദ്ധന്റെ ജീവിതമൂല്യങ്ങളും ഉയര്‍ത്തിക്കാട്ടി ഫാ. ചീരംവേലില്‍ നടത്തിയ വചനപ്രഘോഷണം ഏറെ മഹത്വചിന്തകള്‍ നിറഞ്ഞിരുന്നു.

വാഴ്വിനെ തുടര്‍ന്ന് വിശുദ്ധന്റെ തിരുസ്വരൂപവും വഹിച്ചുള്ള പ്രദക്ഷിണം നടന്നു. കേരളത്തില്‍ നിര്‍മിക്കുന്ന രൂപക്കൂടിന്റെ ശില്‍പ്പ ചാതുര്യത്തില്‍ ജോണ്‍ പുത്തന്‍വീട്ടിലാണ് ലളിതമായ രീതിയില്‍ കലാവൈഭവത്തോടുകൂടി രൂപക്കൂട് നിര്‍മിച്ചത്.

ഫാ.ജോസ് വടക്കേക്കര സിഎംഐ യൌസേപ്പിതാവിനെപ്പറ്റി രചിച്ച പ്രാര്‍ഥനാ ഗാനവും, ജോസ് കുമ്പിളുവേലില്‍ വിശുദ്ധ യൌസേപ്പിന്റെ ഗുണഗണങ്ങളെപ്പറ്റി (കുടുംബത്തിന്‍ നാഥനാം യൌസേപ്പേ.., വിശുദ്ധിതന്‍ പടവില്‍ വിരാചിതനേ..) രചിച്ച് ബ്രൂക്ക് വര്‍ഗീസ് സംഗീതസംവിധാനം നിര്‍വഹിച്ച മധ്യസ്ഥയാചനാ ഗാനവും ഇന്ത്യന്‍ യൂത്ത്കൊയര്‍ അംഗങ്ങള്‍ ദിവ്യബലിയുടെ സമാപനത്തില്‍ ആലപിച്ചത് വിശുദ്ധ യൌസേപ്പിതാവിനോടുള്ള തീക്ഷ്ണമായ ഭക്തിയും ബഹുമാനവും അതിലേറെ പ്രാര്‍ഥനാ നിര്‍ഭരവുമാക്കി.

ജോസഫ് കടുത്താനം കുടുംബം തയാറാക്കിയ തിരുനാള്‍ നേര്‍ച്ചയുടെ വെഞ്ചരിപ്പു കര്‍മത്തിനുശേഷം നേര്‍ച്ച വിതരണത്തോടൊപ്പം വിശുദ്ധ യൌസേപ്പിതാവിന്റെ ചിത്രവും വിതരണം ചെയ്തു. തുടര്‍ന്നു ദേവാലയ ഹാളില്‍ സൌജന്യമായി സമൂഹവിരുന്നും നടന്നു.

അള്‍ത്താര ഡെക്കറേഷന്‍ മ്യൂള്‍ഹൈമിലെ എഫ്സിസി സിസ്റേഴ്സും ഫോട്ടോ/വീഡിയോ ജെന്‍സ് കുമ്പിളുവേലില്‍, ജോസ് മറ്റത്തില്‍,ജോണ്‍ മാത്യു എന്നിവരും കൈകാര്യം ചെയ്തു.

ഗ്രിഗറി മേടയില്‍ (കോഓര്‍ഡിനേറ്റര്‍), ജോസഫ് കളപ്പുരയ്ക്കല്‍ (കോ കോഓര്‍ഡിനേറ്റര്‍), ഷീബ കല്ലറയ്ക്കല്‍ (ലിറ്റര്‍ജി), പ്രദക്ഷിണം (കോഓര്‍ഡിനേഷന്‍ കമ്മിറ്റി), ജോസഫ് കടുത്താനം (നേര്‍ച്ച), സണ്ണി വേലൂക്കാരന്‍ (ഭക്ഷണം), ജോസ് പുതുശേരി (സംഗീതസായാഹ്നം) ബാബു എളമ്പാശേരില്‍ (ഫിനാന്‍സ്), ഡേവീസ് വടക്കുംചേരി (കോഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍), മേഴ്സി തടത്തില്‍ (സെക്രട്ടറി), കോഓര്‍ഡിനേഷന്‍ കമ്മിറ്റിയംഗങ്ങളായ ബെന്നിച്ചന്‍ കോലത്ത്, എല്‍സി വേലൂക്കാരന്‍, ആന്റണി സഖറിയാ, സാബു കോയിക്കേരില്‍ എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് തിരുനാള്‍ ആഘോഷപൂര്‍വമാക്കി നടത്താന്‍ സഹായിച്ചത്.

കൊളോണിലെ ഇന്ത്യന്‍ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ജര്‍മനിയിലെ കൊളോണ്‍, എസന്‍, ആഹന്‍ എന്നീ രൂപതകളിലെ എല്ലാ മലയാളി കുടുംബങ്ങളും കോഓര്‍ഡിനേഷന്‍ കമ്മിറ്റിയംഗങ്ങളും ഒത്തുചേര്‍ന്ന് രണ്ടാം തവണ നടത്തിയ തിരുനാളില്‍ ഏതാണ്ട് മുന്നൂറോളം പേര്‍ പങ്കെടുത്തു.

യൌസേപ്പിതാവിന്റെ ചിന്തകളായ വളരുക, വളര്‍ത്തുക, വലിയവരാവുക എന്ന ആശയത്തെ മുന്‍നിര്‍ത്തി ഇന്ത്യന്‍ സമൂഹത്തിലെ ഒന്നും രണ്ടും മൂന്നും തലമുറയിലെ കലാകാരന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് ദേവാലയഹാളില്‍ സംഗീത സായാഹ്നവും അരങ്ങേറി.