ജര്‍മനിയില്‍ അഭയാര്‍ഥികളുടെ എണ്ണം റിക്കാര്‍ഡിലേക്ക്
Friday, May 8, 2015 6:51 AM IST
ബെര്‍ലിന്‍: ജര്‍മനിയില്‍ എത്തുന്ന അഭയാര്‍ഥികളുടെ എണ്ണം തൊണ്ണൂറുകള്‍ക്കുശേഷം റിക്കാര്‍ഡ് ലെവലിലേക്കു കുതിക്കുന്നു. കഴിഞ്ഞ വര്‍ഷം ജര്‍മനിയില്‍ എത്തിയ അഭയാര്‍ഥികളുടെ എണ്ണം 2,02,834 ആയിരുന്നെങ്കില്‍ ഈ വര്‍ഷം മാര്‍ച്ച് 31 വരെ ആദ്യത്തെ മൂന്നുമാസം 85,394 പേര്‍ അഭയാര്‍ഥികളായെത്തി.

ഈ കണക്ക് നൂറു ശതമാനം ശരിവയ്ക്കാന്‍ ജര്‍മന്‍ സ്റാറ്റിറ്റിക്സ് ബ്യൂറോ തയാറല്ല. ഈ അഭയാര്‍ഥി എണ്ണം മുകളിലേക്ക് തിരുത്തേണ്ടി വരുമെന്ന് സ്റാറ്റിറ്റിക്സ് ബ്യുറോ പറയുന്നു. ഇപ്പോള്‍ ആഫ്രിക്കയില്‍നിന്നു ബോട്ടു മാര്‍ഗം എത്തുന്നവര്‍, സിറിയ, ലെബനോന്‍, അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍നിന്നു വരുന്നവര്‍ എന്നിവരെ കണക്കാക്കി ഈ വര്‍ഷം 2015ല്‍ മൊത്തം 4,00,000 അഭയാര്‍ഥികളെ ജര്‍മന്‍ സ്റാറ്റിറ്റിക്സ് ബ്യൂറോ കണക്കാക്കുന്നു. ഇത് ജര്‍മനിയിലെ അഭയാര്‍ഥികളുടെ എണ്ണത്തില്‍ റിക്കാര്‍ഡ് സംഖ്യയാണ്.

യൂറോ കറന്‍സിയുടെ മൂല്യത്തില്‍ വന്നിരിക്കുന്ന ഇടിവ്, പല മേഖലകളിലും തുടര്‍ച്ചായി നടക്കുന്ന സമരങ്ങള്‍ അതുമൂലം ഉണ്ടായിക്കൊണ്ടിരിക്കുന്ന സാമ്പത്തിക തകര്‍ച്ച എന്നിവ ജര്‍മനിയെ വിഷമത്തിലാക്കിയിരിക്കുന്നു. ഈ അവസരത്തില്‍ ഇത്ര വലിയ ഒരു അഭയാര്‍ഥിപ്രവാഹത്തെ ജര്‍മനിക്ക് താങ്ങാന്‍ സാധിക്കാതെ വരുമെന്നുസാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു. ഓരോ തദ്ദേശ സ്ഥാപന ഭരണാധികാരികളും സംസ്ഥാന ഗവര്‍മെന്റുകളും അഭയാര്‍ഥികള്‍ക്കുള്ള അഭയകേന്ദ്രങ്ങളും മെഡിക്കല്‍ സഹായവും ഭക്ഷണവും നല്‍കാന്‍ കഴിവില്ലാതെ ജര്‍മന്‍ ഫെഡറല്‍ ഗവര്‍മെന്റിന്റെ സഹായം അഭ്യര്‍ഥിക്കുന്നു. അങ്ങനെ ജര്‍മനിയിലെ ജീവിതം സാധാരണക്കാര്‍ക്കും പ്രവാസികള്‍ക്കും അനുദിനം വിഷമതകള്‍ ഏറിയതായി മാറിക്കൊണ്ടിരിക്കുന്നു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍