ജര്‍മനിയില്‍ കാര്‍ ഷെയറിംഗിനു പ്രചാരമേറുന്നു; പിന്തുണയുമായി സര്‍ക്കാരും
Friday, April 24, 2015 7:55 AM IST
ബര്‍ലിന്‍: ജര്‍മനിയില്‍ കാര്‍ ഷെയറിംഗ് സമ്പ്രദായത്തിനു പ്രചാരം വര്‍ധിക്കുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തില്‍, ഇതിനു കൂടുതല്‍ പ്രോത്സാഹനം നല്‍കാന്‍ സൌജന്യ പാര്‍ക്കിംഗ് സ്പേസും പ്രത്യേക പാര്‍ക്കിംഗ് സ്പേസും ഏര്‍പ്പെടുത്തുമെന്നു ഗതാഗത മന്ത്രി അലക്സാന്‍ഡര്‍ ഡോബ്രിന്റ്.

ഈ വര്‍ഷം പത്തു ലക്ഷത്തിലേറെ ആളുകള്‍ കാര്‍ ഷെയറിംഗ് ഉപയോഗപ്പെടുത്തിക്കഴിഞ്ഞു. നിയമനിര്‍മാണത്തിലൂടെ ഇതിനു പിന്തുണ നല്‍കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് ഒരു ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ മന്ത്രി വ്യക്തമാക്കി. കാര്‍ ഷെയറിംഗിലൂടെ നഗര ഗതാഗത സംവിധാനം മെച്ചപ്പെടുത്താനുള്ള നിയമത്തിന്റെ കരടും അദ്ദേഹം അവതരിപ്പിച്ചു. വാഹനങ്ങളുടെ കൂടുതല്‍ ഓട്ടം കഴിവതും കുറച്ച് പരിസ്ഥിതി മലിനീകരണം തീര്‍ത്തും കുറയ്ക്കാനും അതുവഴി പരിസ്ഥിതിസൌഹൃദ രാജ്യമായി ജര്‍മനിയെ മാറ്റാനുമാണു മന്ത്രി വിഭാവനം ചെയ്യുന്നത്.

കാര്‍ ഷെയറിംഗില്‍ പങ്കെടുക്കുന്ന യാത്രക്കാര്‍ക്ക് പൊതുസ്ഥലങ്ങളില്‍ പാര്‍ക്കിംഗ് ചാര്‍ജ് ഇല്ലാതെയോ, നിരക്കില്‍ ഇളവ് ഏര്‍പ്പെടുത്തിയോ വാഹനങ്ങള്‍ പാര്‍ക്കുചെയ്യാനുള്ള പ്രത്യേകം സൌകര്യം ചെയ്തുകൊടുക്കാനും സര്‍ക്കാര്‍ പദ്ധതിയിടുന്നതായി മന്ത്രി വ്യക്തമാക്കി.

ഫ്ളിങ്ക്സ്റര്‍, കാംബിയോ, കാര്‍2ഗോ, ഡ്റൈവ്നൌ തുടങ്ങിയ കാര്‍ ഷെയറിംഗ് സേവന ദാതാക്കളുമായി 1.04 മില്യന്‍ ആളുകള്‍ രജിസ്റര്‍ ചെയ്തുകഴിഞ്ഞു. റിട്ടേണ്‍ ട്രിപ്പുകളില്‍ സൌജന്യ യാത്രയും ഈ കമ്പനികള്‍ ഉറപ്പു നല്‍കുന്നു.

ബിഎംഡബ്ള്യു, മെഴ്സിഡ് സബ്സിഡിയറിയായ സ്മാര്‍ട്ട്, വോക്സ് വാഗന്‍ തുടങ്ങിയ വന്‍ കാര്‍ നിര്‍മാതാക്കളും ഈ ആശയത്തിന് ഉറച്ച പിന്തുണയാണു നല്‍കുന്നത്. ഇതുവഴി ഇലക്ട്രിക് കാറുകള്‍ വില്പന വര്‍ധിക്കുമെന്നാണ് ഇവരുടെ കണക്കുകൂട്ടല്‍.

ഏതാണ് 22,000 കാറുകളാണു കാര്‍ ഷെയറിംഗ് പദ്ധതിയിലൂടെ നിരത്തുകളില്‍ ഓടുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍