നോബല്‍ സമ്മാന ജേതാവ് ഗുന്തര്‍ ഗ്രാസ് അന്തരിച്ചു
Monday, April 13, 2015 3:26 AM IST
ബര്‍ലിന്‍: സാഹിത്യത്തിനുള്ള 1999 ലെ നോബല്‍ ജേതാവും പ്രശസ്ത ജര്‍മന്‍ സാഹിത്യകാരനുമായ ഗുന്തര്‍ ഗ്രാസ് അന്തരിച്ചു. 87 വയസായിരുന്നു. ല്യൂബെക്കിലെ ആശുപത്രിയിലായിരുന്നു അന്ത്യം.1959 ല്‍ രചിച്ച ഡി ബ്ളെഷ് ട്രൊമ്മല്‍( ടിന്‍ ഡ്രം) എന്ന നോവലിലൂടെ ലോക ശ്രദ്ധ പിടിച്ചുപറ്റിയ ഗ്രാസ് കഴിഞ്ഞ വര്‍ഷം എഴുത്തവസാനിപ്പിച്ചിരുന്നു.

1927 ഒക്ടോബര്‍ 16 ന് ഡിന്‍സിഗിലാണ് ഗുന്തര്‍ ഗ്രാസിന്റെ ജനനം. 1944 ല്‍ മിലിട്ടറിയില്‍ ചേര്‍ന്നു 1946 വരെ ജോലി തുടര്‍ന്നു. 1947/48 കാലഘട്ടത്തില്‍ ഡൂസല്‍ഡോര്‍ഫില്‍ വിദ്യാഭ്യാസവും 1952 വരെ ചിത്രകലാ പഠനം നടത്തി. ക്യറ്റ് ആന്‍ഡ് മൌസ് (1961), ഹുണ്ടയാറെ (1963), ഹൌട്ടന്‍ ആന്‍ഡ് സ്വീബല്‍ (2006), ദ ബോക്സ് (2008), ഗ്രിംസ് വോര്‍ട്ടര്‍ (2010) എന്നീ നോവലുകള്‍ രചിച്ച് വായനക്കാരുടെ മുക്തകണ്ഠ പ്രശസ്തിനേടി.

ഇതിനിടയില്‍ സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടിയില്‍ (എസ്പിഡി) ചേര്‍ന്നു രാഷ്ട്രീയ പ്രവര്‍ത്തനവും നടത്തി. ജര്‍മനിയിലെ ഏറ്റവും സ്വാധീനമുള്ള, ഏറ്റവും ബൌദ്ധിക പ്രതിച്ഛായയുള്ള വിവാദ നായകന്‍ കൂടിയായായിരുന്നു ഗുന്തര്‍ ഗ്രാസ്. പോയ വര്‍ഷം തന്റെ എഴുത്തിനെപ്പറ്റി ഇങ്ങനെയാണ് പ്രതികരിച്ചത്. ഇനിയൊരു നോവലെഴുതാന്‍ എനിക്കാകുമെന്നു തോന്നുന്നില്ല.

അഞ്ചോ ആറോ വര്‍ഷം നീളുന്ന പദ്ധതികള്‍ ഏറ്റെടുക്കാനുള്ള ആരോഗ്യം ഇപ്പോഴില്ല. ഒരു നോവലിന് ആവശ്യമായ ഗവേഷണത്തിന് അത്രയും സമയം അനിവാര്യമാണ്. ഇനിയുള്ള കാലം വാട്ടര്‍ കളര്‍ ഉപയോഗിച്ച് ചിത്രങ്ങള്‍ വരയ്ക്കാന്‍ ഉപയോഗിക്കുമെന്നും ഗ്രാസ് പറഞ്ഞിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍