പി.വി. ഗംഗാധരന്‍ പ്രവാസി മലയാളി ഫെഡറേഷന്‍ രക്ഷാധികാരി
Saturday, April 11, 2015 6:56 AM IST
ന്യൂയോര്‍ക്ക്: പി.വി. ഗംഗാധരനെ പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ളോബല്‍ രക്ഷാധികാരിയായി തെരഞ്ഞെടുത്തതായി ഗ്ളോബല്‍ കോ-ഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍ അറിയിച്ചു.

പ്രമുഖ ചലച്ചിത്രനിര്‍മാതാവും വ്യവസായിയും രാഷ്ട്രീയപ്രവര്‍ത്തകനുമാണു പി.വി. ഗംഗാധരന്‍. 1945 ഓഗസ്റ് എട്ടിനു പ്രമുഖ സ്വാതന്ത്യ്രസമര സേനാനിയും എഐസിസി മെംബറുമായിരുന്ന പരേതനായ ഇ.വി. സാമിയുടെയും മാധവിയുടെയും മകനായി ജനനം. ആഴ്ചവട്ടം സ്കൂളിലും ചാലപ്പുറം ഗണപതി ഹൈസ്കൂളിലുമായി സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി തുടര്‍ന്നു മദ്രാസിലെ ഒരു സ്വകാര്യ കോളജില്‍ നിന്നു ആട്ടോമൊബൈല്‍ ആന്‍ഡ് ബിസിനസ് മാനേജ്മെന്റില്‍ ഡിപ്ളോമ കരസ്ഥമാക്കി.

വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ത്തന്നെ ഗംഗാധരന്‍ നേതൃപാടവം അദ്ദേഹം തെളിയിച്ചിരുന്നു. 1961ല്‍ ഇന്ത്യ-ചൈന ആക്രമണ സമയത്തു യുദ്ധത്തിനെതിരായി മലബാറിലെ ചാലയില്‍ കുട്ടികളെകൂട്ടി പ്രകടനം നയിച്ചതു പി.വി ആണ്. 1965ല്‍ മദ്രാസില്‍നിന്നു മടങ്ങിവന്ന ശേഷം ബിസിനസ് രംഗത്തേക്കു കാലെടുത്തുവച്ച പി.വി. കേരള റോഡ് ലൈന്‍സ് ട്രാന്‍സ്പോര്‍ട്ട് എന്നൊരു കമ്പനിക്കു രൂപം നല്‍കി. തുടര്‍ന്നു പിതാവിന്റെയും ജേഷ്ഠ്യന്റെയും ഉടമസ്ഥതയിലുള്ള കെടിഡിസിയില്‍ പങ്കാളിയായി.

1971ല്‍ പി.വി. ഗംഗാധരന്‍ സിനിമാ രംഗത്തെത്തി. പി.വി.ജിയും റോട്ടറി ക്ളബ്ബിലെ സുഹൃത്തുക്കളും ചേര്‍ന്നു സഹൃദയാ ഫിലിംസ് എന്ന പേരില്‍ ഒരു നിര്‍മാണക്കമ്പനി തുടങ്ങുകയും ഹരിഹരനെക്കൊണ്ടു ഒരു ചിത്രം സംവിധാനം ചെയ്യിക്കുകയും ചെയ്തു. തുടര്‍ന്നു ഗൃഹലക്ഷ്മി എന്ന പേരില്‍ സ്വന്തമായി ഒരു നിര്‍മാണക്കമ്പനി തുടങ്ങി. കേരള ഫിലിം ചേംബര്‍ ഒഫ് കൊമേഴ്സ് പ്രസിഡന്റായി പത്തു വര്‍ഷം സേവനം അനുഷ്ഠിച്ചു. സൌത്ത് ഇന്ത്യന്‍ ചേംബര്‍ ഒഫ് കോമേഴ്സ് പ്രസിഡന്റ്, ഫിലിം ഫെഡറേഷന്‍ ഒഫ് ഇന്ത്യ വൈസ് പ്രസിഡന്റ്, ഫിലിം ഫെഡറേഷന്‍ ഒഫ് ഇന്ത്യ പ്രസിഡന്റ്, ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ക്കു പുറമേ കെഎസ്ഡിഎഫ്ഡിസി ഡയറക്ടറായി അഞ്ചു വര്‍ഷവും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കെഎസ്ഡിഎഫ്ഡിസിയുടെ ഇപ്പോഴത്തെ ചെയര്‍മാനാണു പി.വി. ഗംഗാധന്‍.

കൂടാതെ കോഴിക്കോട് വിമാനത്താവളം റണ്‍വേ വികസനം, കൊങ്കണ്‍ റെയില്‍വേ എന്നിവയുടെ നിര്‍മാണ ഘട്ടങ്ങളില്‍ അദ്ദേഹം ചെയ്തിട്ടുള്ള സേവനങ്ങള്‍ സ്തുത്യര്‍ഹമാണ്. 1961ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന ഇദ്ദേഹം 2005 മുതല്‍ എഐസിസി അംഗമാണ്. കൂടാതെ സാമൂഹിക, സാംസ്കാരിക-രാഷ്ട്രീയ മേഖലകളില്‍ മറ്റനേകം ഉന്നതസ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.

സഹോദരങ്ങള്‍: മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ പി.വി. ചന്ദ്രന്‍, കുമാരി കമലം. ഭാര്യ: ഷെറിന്‍. മക്കള്‍: ഷെന്ത്രാഗ് ജയ്തിലക്, ഷെഗീന വിജില്‍, ഷെര്‍ജ ജയ്തിലക്.

പി.വി ഗംഗാധരനെ പോലുള്ള ഒരു വ്യക്തിത്വം പ്രവാസി മലയാളി ഫെഡറേഷന്റെ രക്ഷാധികാരി സ്ഥാനത്തേക്ക് കടന്നുവന്നതില്‍കൂടി സംഘടന ധന്യമായെന്നും അദ്ദേഹത്തിന്റെ പ്രവര്‍ത്തനമികവുകളും ഉന്നതബന്ധങ്ങളും സംഘടനയുടെ ഭാവി വളര്‍ച്ചയ്ക്ക് ഉതകുമെന്നും പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ളോബല്‍ കോ-ഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍, ഡയറക്ടര്‍ബോര്‍ഡ് ചെയര്‍മാന്‍ മാത്യു മൂലേച്ചേരില്‍, ഡയറക്ടര്‍ബോര്‍ഡ് വൈസ് ചെയര്‍പേഴ്സണ്‍ ബഷീര്‍ അമ്പലായി, ചെയര്‍മാന്‍ ഡോ. ജോസ് കാനാട്ട്, വൈസ് ചെയര്‍പേഴ്സണ്‍ ഷീല ചെറു, ഗ്ളോബല്‍ സെക്രട്ടറി ഷിബി നാരമംഗലത്ത്, ഗ്ളോബല്‍ ട്രഷറര്‍ പി.പി ചെറിയാന്‍, ഗള്‍ഫ് ജിസിസി കോഓര്‍ഡിനേറ്റര്‍ ലത്തീഫ് തെച്ചി, മുഖ്യ രക്ഷാധികാരി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, രക്ഷാധികാരി വര്‍ഗീസ് കുര്യന്‍, ഗ്ളോബല്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ പ്രിന്‍സ് പള്ളിക്കുന്നേല്‍, മാധവന്‍ നായര്‍ (മധു) എന്നിവര്‍ അറിയിച്ചു.