നാലു യുഎസ് ബാങ്കുകള്‍ കവര്‍ച്ച ചെയ്ത ഇന്ത്യന്‍ യുവതിക്ക് 66 മാസം തടവുശിക്ഷ
Thursday, April 9, 2015 3:22 AM IST
വാഷിങ്ടണ്‍: മൂന്നു അമേരിക്കന്‍ സംസ്ഥാനങ്ങളിലായി നാലു ബാങ്കുകള്‍ കവര്‍ച്ച ചെയ്ത ഇന്ത്യന്‍ അമേരിക്കന്‍ യുവതി 'ബോംബ് ഷെല്‍' എന്നറിയപ്പെടുന്ന സന്ദീപ് കൌറി (24)നെ 66 മാസത്തെ ജയില്‍ ശിക്ഷയ്ക്ക് വിധിച്ചു.

കലിഫോര്‍ണിയ യൂണിയന്‍ സിറ്റിയില്‍ നിന്നുളള കൌറിനെ, യുട്ട സെന്റ് ജോര്‍ജ് ഫെഡറല്‍ ഡിസ്ട്രിക്റ്റ് കോടതി ഏപ്രില്‍ ഏഴിനാണ് ജയില്‍ ശിക്ഷക്ക് വിധിച്ചത്. കുറഞ്ഞ ശിക്ഷ നല്‍കണമെന്ന് പ്രതിഭാഗം വക്കീലിന്റെ അഭ്യര്‍ത്ഥന കോടതി നിരസിച്ചു.

2014 സമ്മറിലാണ് നാലു ബാങ്കുകള്‍ കവര്‍ച്ച ചെയ്ത കുറ്റത്തിന് കൌര്‍ പിടിക്കപ്പെട്ടത്. കാലിഫോര്‍ണിയായിലെ യുഎസ് ബാങ്ക് കൊളളയ്ക്കുശേഷം പുറത്തിറങ്ങിയ കൌറിനെ പൊലീസ് ഒരു മണിക്കൂര്‍ യത്നത്തിനുശേഷമാണ് പിടി കൂടിയത്.

ഇന്ത്യന്‍ യഥാസ്ഥിതിക കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന കൌറിന്റെ വിവാഹ ജീവിത തകര്‍ച്ചയും വാതുവെയ്പും ഒരു കുറ്റവാളിയാക്കി ഇവരെ മാറ്റുകയായിരുന്നുവെന്ന് അറ്റോര്‍ണി വാദിച്ചു. കടം വാങ്ങിയ തുക തിരിച്ചടയ്ക്കുന്നതിനാണ് ബാങ്ക് കവര്‍ച്ച് ചെയ്തതെന്നും ഇവര്‍ പറഞ്ഞു. പഠനത്തില്‍ അതിസമര്‍ത്ഥയായിരുന്ന കൌര്‍ പതിനഞ്ചാം വയസില്‍ ഹൈസ്കൂളും, 19-ാം വയസില്‍ നഴ്സിംഗ് ഡിഗ്രിയും നേടിയിരുന്നു. എന്നാല്‍ ഈ വാദ മുഖങ്ങളെല്ലാം കോടതി നിരാകരിച്ചു. ഇത്തരം കുറ്റവാളികളില്‍ നിന്നും പൊതു ജനങ്ങളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം കോടതി കണ്ടു. 66 മാസത്തെ തടവിന് പുറമെ 40,000 ഡോളര്‍ പിഴയാക്കുന്നതിനും കോടതി വിധിച്ചു.

റിപ്പോര്‍ട്ട്: പി. പി. ചെറിയാന്‍