കൊളോണിലെ പെസഹാ ആചരണം പാരമ്പര്യം പുതുക്കലായി
Saturday, April 4, 2015 8:45 AM IST
കൊളോണ്‍: കൊളോണിലെ ഇന്ത്യന്‍ സമൂഹം കേരളത്തിലെ സീറോ മലബാര്‍ പാരമ്പര്യക്രമത്തില്‍ പെസഹാ ആചരിച്ചു.

ഏപ്രില്‍ രണ്ടിന് (വ്യാഴം) വൈകുന്നേരം ആറിന് കൊളോണ്‍ ബുഹ്ഹൈമിലെ സെന്റ് തെരേസിയാ ദേവാലയത്തില്‍ പെസഹാ തിരുക്കര്‍മങ്ങള്‍ ആരംഭിച്ചു. കമ്യൂണിറ്റി ചാപ്ളെയിന്‍ ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ മുഖ്യകാര്‍മികനായി നടന്ന തിരുക്കര്‍മങ്ങളില്‍ റവ.ഡോ.പ്രിന്‍സ് പാണേങ്ങാടന്‍ പെസഹാ ശുശ്രൂഷയിലും ദിവ്യബലിയിലും സഹകാര്‍മികത്വം വഹിച്ചു. കൂദാശകളില്‍ ഏറ്റവും വലിയ കൂദാശയായ പെസഹാ ദിനത്തില്‍ ഈശോ സ്ഥാപിച്ച വിശുദ്ധ കുര്‍ബാനയുടെ ശ്രേഷ്ഠത വിവരിച്ചുകൊണ്ട് ദിവ്യബലിമധ്യേ ഫാ. പ്രിന്‍സ് വചന സന്ദേശം നല്‍കി. യൂത്ത് കൊയറിന്റെ ഗാനാലാപനം തിരുക്കര്‍മങ്ങള്‍ക്ക് ഭക്തിസാന്ദ്രതയും ആത്മീയ ഉണര്‍വും പകര്‍ന്നു. ഡാനി ചാലായില്‍, ജിം, റിയാ വടക്കിനേത്ത്, ജെന്‍സ്, ജോയല്‍ കുമ്പിളുവേലില്‍, വര്‍ഗീസ് ശ്രാമ്പിക്കല്‍ എന്നിവര്‍ ശുശ്രൂഷകരായിരുന്നു. റിയാ തടത്തില്‍, അനീഷ് മാറാട്ടുകുളം എന്നിവര്‍ ലേഖനം വായനയില്‍ പങ്കാളികളായി.

'താലത്തില്‍ വെള്ളമെടുത്തു, വെണ്‍കച്ചയും അരയില്‍ ചുറ്റി മിശിഹാതന്‍ ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകി' എന്നുതുടങ്ങുന്ന സീറോ മലബാര്‍ സഭയുടെ പുരാതനവും അര്‍ഥഭംഗിയില്‍ ശ്രേഷ്ഠവുമായ ഗാനം യൂത്ത് ഗായകസംഘം ആലപിക്കവേ ഹാനോ മൂര്‍ കടുത്താനം, നോയല്‍ ജോസഫ്, ഡേവീസ് വടക്കുംചേരി, അജോ പള്ളാത്ത്, ആന്റണി സഖറിയാ, ജോസ് കവലേച്ചിറ, സിബോ മാത്യു, ജോര്‍ജ് വടക്കിനേത്ത്, നെല്‍സന്‍ തടത്തില്‍, സെനി പുത്തന്‍പുരയ്ക്കല്‍, റിജു ഡേവീസ്, ജോസഫ് ആന്റണി എന്നീ പന്ത്രണ്ട് പേരുടെ പാദങ്ങള്‍ ഇഗ്നേഷ്യസച്ചന്‍ കഴുകി ചുംബിച്ചുകൊണ്ട് ഈശോ തന്റെ പന്ത്രണ്ട് ശിഷ്യന്മാരുടെ പാദക്ഷാളനം നടത്തി ചുംബിച്ച് മാതൃക കാട്ടിയതിന്റെ ഓര്‍മ പുതുക്കി.

ദിവ്യബലിക്കുശേഷം ജോയി കാടന്‍കാവില്‍ പാനവായന നടത്തി. തുടര്‍ന്ന് അപ്പം മുറിക്കല്‍ ശുശ്രൂഷയ്ക്ക് ഫാ. ഇഗ്നേഷ്യസ് ചാലിശേരി മുഖ്യകാര്‍മികത്വം വഹിച്ചു. അഗാപ്പെയ്ക്കു ശേഷം തിരുമണിക്കൂര്‍ ആരാധനയും നടന്നു. കമ്യൂണിറ്റിയിലെ അംഗങ്ങള്‍ സ്വഭവനങ്ങളില്‍ ഉണ്ടാക്കിയ അപ്പം കൊണ്ടുവന്നിരുന്നു. മേരി, ജോസ് പുതുശേരി കുടുംബമാണ് പാല്‍ തയാറാക്കിയത്. തിരുക്കര്‍മങ്ങളില്‍ ഏതാണ്ട് ഇരുനൂറ്റിയന്‍പതോളം വിശ്വാസികള്‍ പങ്കെടുത്തു. കോര്‍ഡിനേഷന്‍ കണ്‍വീനര്‍ ഡേവീസ് വടക്കുംചേരിയുടെ നേതൃത്വത്തില്‍ കമ്മിറ്റിയംഗങ്ങളായ മേഴ്സി തടത്തില്‍, ആന്റണി സഖറിയാ, ഷീബ കല്ലറയ്ക്കല്‍, എല്‍സി വേലൂക്കാരന്‍ എന്നിവര്‍ ക്രമീകരണങ്ങള്‍ നടത്തി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍