ബര്‍ലിന്‍: യൂറോപ്പിന്റെ മുഴുവനും ദുഃഖമായി മാറിയ ജര്‍മന്‍ വിംഗ്സ് വിമാനദുരന്തം സംഭവിച്ച സ്ഥലം യൂറോപ്യന്‍ നേതാക്കള്‍ സന്ദര്‍ശിച്ചു.
ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍, ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒളാന്ദ്, സ്പെയിന് പ്രധാനമന്ത്രി മരിയാനോ രജോയ് എന്നിവര്‍ ബുധനാഴ്ച ഉച്ചയോടെ സംഭവസ്ഥലമായ ഫ്രാന്‍സിലെ സെയ്ന ലെസ് ആല്പ്സിലെത്തി.
വെള്ളിയാഴ്ചവരെ ജര്‍മനിയില്‍ പതാക താഴ്ത്തിക്കെട്ടിയിരിക്കുകയാണ്. ജര്‍മനിയിലെ മിക്ക സ്കൂളുകളിലും രാവിലെ മൌനപ്രാര്‍ഥനയും തെരുവീഥികളില്‍ മൌനജാഥയും നടന്നു. 16 കുട്ടികളെയും രണ്ടു അധ്യാപകരെയും ഓര്‍ത്ത് വിലപിക്കുന്ന ഹാള്ട്ടണിലുള്ള ജോസഫ് കേണിംഗ് സ്കൂളും നഗരവും ജര്‍മനിയുടെ മുഴുവന്‍ ദുഃഖമായി മാറി. ലുഫ്ത്താന്‍സ ആസ്ഥാനമായ ഫ്രാങ്ക്ഫര്‍ട്ടിലും ജീവനക്കാര്‍ മൌനപ്രാര്‍ഥന നടത്തി. യൂറോപ്യന്‍ യൂണിയന് ആസ്ഥാനമായ ബ്രസല്‍സിലും മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. പതാകയും താഴ്ത്തിക്കെട്ടി.
ദുരന്തത്തില്‍ പതിനാറു ജര്‍മന്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ 72 ജര്‍മന്‍കാര്‍, 49 സ്പെയിന്‍കാര്‍ എന്നിവരെ കൂടാതെ ഓസ്ട്രേലിയ, അര്‍ജന്റീന, ഇറാന്, വെനിസുല, അമേരിക്ക, നെതര്‍ലന്‍ഡ്സ്, കൊളംമ്പിയ, മെക്സിക്കോ, ജപ്പാന്, ഡെന്മാര്ക്ക്, ഇസ്രായേല്‍ എന്നീ രാജ്യങ്ങളിലെ പൌരന്മാരുള്പ്പടെ 150 പേരാണു മരിച്ചത്.
ദുരന്തം സംഭവിച്ച ജര്‍മന്‍ വിംഗ്സ് എയര്‍ബസ് എ-320 വിമാനത്തിന്റെ ശബ്ദരേഖയടങ്ങിയ ബ്ളാക്ബോക്സ് കണ്ടെടുത്തിട്ടുണ്ട്. പാറക്കെട്ടുകളില്‍ ഇടിച്ചു തകര്‍ന്ന നിലയിലാണ് ഇതു കണ്ടെടുത്തത്. രണ്ടാമത്തെ ബ്ളാക്ബോക്സിനായി തെരച്ചില്‍ തുടരുകയാണ്. വിമാനദുരന്ത കാരണം ഇതുവരെ ദുരൂഹമായി തുടരുകയാണ്. ഭീകരാക്രമണമോ പ്രതികൂല കാലാവസ്ഥയോ എന്നും വിശേഷിപ്പിക്കാനാവില്ല. അന്വേഷണം തുടങ്ങിയെങ്കിലും ഒരു മൃതദേഹംപോലും ഇതുവരെയായി കണ്ടെത്താനായില്ല. ആല്പ്സിന്റെ മുകളില്‍ക്കൂടി പറന്ന വിമാനം 35,000 അടി ഉയരത്തില്‍നിന്ന് 6,000 അടിയിലേക്ക് കൂപ്പുകുത്താന്‍ വെറും എട്ടു മിനിറ്റ് മാത്രമാണു വേണ്ടിവന്നത്. ഇതിനു ശേഷമാണു തകര്‍ന്നതെന്നു കരുതുന്നു. ചെങ്കുത്തായ മലനിരകളാല്‍ ചുറ്റപ്പെട്ട മേഖലയിലാണ് വിമാനം തകര്‍ന്നു ചിതറിയത്.
ഹെലികോപ്റ്ററിലാണു രക്ഷാപ്രവര്‍ത്തകരെ എത്തിക്കുന്നത്. 500 പോലീസുകാരും 600 അഗ്നിശമന സേനാംഗങ്ങളും മേഖലയിലെത്തി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. വിമാനത്തിലുണ്ടായിരുന്നവരുടെ ബന്ധുക്കളും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. മഞ്ഞുവീഴ്ചയും മഴയും രക്ഷാപ്രവര്‍ത്തകര്‍ക്കു തടസമായി നില്‍ക്കുകയാണ്.
റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍