യൂറോപ്പില്‍ സമ്മര്‍സമയം മാര്‍ച്ച് 29 ന് (ഞായര്‍) പുലര്‍ച്ചെ ആരംഭിക്കും
Saturday, March 21, 2015 8:29 AM IST
ബ്രൌണ്‍ഷ്വൈഗ്: യൂറോപ്പില്‍ സമ്മര്‍സമയം മാര്‍ച്ച് 29 ന് (ഞായര്‍) പുലര്‍ച്ചെ ആരംഭിക്കും. ഒരു മണിക്കൂര്‍ മുന്നോട്ടു മാറ്റിവച്ചാണ് സമ്മര്‍ ടൈം ക്രമീകരിക്കുന്നത്. അതായത് പുലര്‍ച്ചെ രണ്ടു മണിയെന്നുള്ളത് മൂന്നു മണിയാക്കി മാറ്റും. നടപ്പു വര്‍ഷത്തില്‍ മാര്‍ച്ച് മാസത്തിലെ അവസാനത്തെ ഞായറാഴ്ച പുലര്‍ച്ചെയാണ് ഈ സമയമാറ്റം നടത്തുന്നത്്. വര്‍ഷത്തിലെ ഏറ്റവും നീളം കുറഞ്ഞ രാത്രിയാണിത്.

ജര്‍മനിയിലെ ബ്രൌണ്‍ഷ്വൈഗിലുള്ള ഭൌതിക ശാസ്ത്രസാങ്കേതിക കേന്ദ്രത്തിലാണ് (പിറ്റിബി) ഈ സമയമാറ്റ ക്രമീകരണങ്ങള്‍ നിയന്ത്രിക്കുന്നത്. ഫ്രാങ്ക്ഫര്‍ട്ടില്‍ സ്ഥാപിച്ചിട്ടുള്ള ടവറില്‍ നിന്നും സിഗ്നലുകള്‍ പുറപ്പെടുവിച്ച് സ്വയംചലിത നാഴിക മണികള്‍ പ്രവര്‍ത്തിക്കുന്നു.

1980 മുതലാണ് ജര്‍മനിയില്‍ സമയ മാറ്റം ആരംഭിച്ചത്. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലും ഇപ്പോള്‍ സമയ മാറ്റം പ്രാവര്‍ത്തികമാണ്. അതുവഴി മധ്യയൂറോപ്യന്‍ സമയവുമായി (എംഇഇസഡ്) തുല്യത പാലിക്കാന്‍ സഹായകമാകും. പകലിന് ദൈര്‍ഘ്യം കൂടുതലായിരിക്കും എന്നതാണ് ഇതിന്റെ അടിസ്ഥാനം. (വൈകി നേരം ഇരുളുന്നതും നേരത്തെ വെളിച്ചം പടരുന്നതും)

ഇതുപോലെ വിന്റര്‍ സമയവും ക്രമീകരിക്കാറുണ്ട്. വര്‍ഷത്തിലെ ഒക്ടോബര്‍ മാസം അവസാനം വരുന്ന ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിക്കൂര്‍ പിറകോട്ടു മാറ്റിയാണ് വിന്റര്‍ ടൈം ക്രമപ്പെടുത്തുന്നത്. സമ്മര്‍ടൈം മാറുന്ന ദിവസം നൈറ്റ് ഡ്യൂട്ടി ചെയ്യുന്നവര്‍ക്ക് ഒരു മണിക്കൂര്‍ ജോലി കുറച്ചു ചെയ്താല്‍ മതി. പക്ഷെ വിന്റര്‍ ടൈം മാറുന്ന ദിനത്തില്‍ രാത്രി ജോലിക്കാര്‍ക്ക് ഒരു മണിക്കൂര്‍ കൂടുതല്‍ ജോലി ചെയ്യുകയും വേണം. ഇത് അധിക സമയമായി കണക്കാക്കി വേതനത്തില്‍ വകയിരുത്തും. രാത്രിയില്‍ നടത്തുന്ന ട്രെയിന്‍ സര്‍വീസിലെ സമയമാറ്റ ക്രമീകരണങ്ങള്‍ ഓട്ടോമാറ്റിക് സംവിധാനങ്ങളാണ് ചിട്ടയായി ചെയ്യുന്നത്.

സമ്മറില്‍ ജര്‍മന്‍ സമയവും ഇന്ത്യന്‍ സമയവുമായി മുന്നോട്ട് മൂന്നര മണിക്കൂറും വിന്റര്‍ടൈമില്‍ നാലര മണിക്കൂറും വ്യത്യാസമാണ് ഉണ്ടാവുക. ബ്രിട്ടന്‍, അയര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ യൂറോപ്പിലാണെങ്കിലും ജര്‍മന്‍ സമയവുമായി ഒരു മണിക്കൂര്‍ പുറകിലായിരിക്കും.

സമയമാറ്റത്തെ യൂറോപ്യന്‍ ജനത തികച്ചും അര്‍ഥശൂന്യമായിട്ടാണ് ഇപ്പോള്‍ കാണുന്നതെങ്കിലും ആധികാരികമായി ഇതിനൊരു പരിഹാരം യൂറോപ്യന്‍ യൂണിയന്റെ ഭാഗത്തു നിന്നോ യൂറോപ്പിലെ മറ്റു രാജ്യങ്ങളില്‍ നിന്നോ ഇതുവരെ ഉണ്ടാകാത്തതുകൊണ്ട് ഒരു കീഴ്വഴക്കംപോലെ തുടരുകയാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍