റിയാദില്‍ വാഹനാപകടത്തില്‍ മരിച്ച കണ്ണൂര്‍ സ്വദേശിയുടെ മൃതദേഹം നാട്ടില്‍ സംസ്കരിച്ചു
Thursday, March 19, 2015 6:35 AM IST
റിയാദ്: റിയാദില്‍ വാഹനാപകടത്തില്‍ മരിച്ച കണ്ണൂര്‍ മുഴപ്പിലങ്ങാട് സ്വദേശി രജേഷിന്റെ മൃതദേഹം ബുധനാഴ്ച നാട്ടില്‍ സംസ്കരിച്ചു. മാര്‍ച്ച് ഒന്നിന് രാത്രി 11നു സുലൈ ഭാഗത്തുവച്ച് രാജേഷ് ഓടിച്ചിരുന്ന വാഹനം പാക്കിസ്ഥാന്‍ സ്വദേശി ഓടിച്ചിരുന്ന ട്രെയ്ലറുമായി കൂട്ടിയിടിച്ചായിരുന്നു അപകടമുണ്ടായത്. അപകടസ്ഥലത്തുതന്നെ മരണം സംഭവിക്കുകയായിരുന്നു. റിയാദിലെ അല്‍ തൊയ്ക്ക് എന്ന കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു രാജേഷ്.

ഭാര്യ ഷിജിത, രണ്ട് വയസായ മകനും 6 വയസായ മകളും. പിതാവ് കെ.വി. രാജു, മാതാവ് രാധ. രജീഷ്, അനിരൂപ് എന്നിവര്‍ സഹോദരങ്ങളാണ്.

ചൊവ്വാഴ്ച്ച രാത്രി ഇത്തിഹാദ് വിമാനത്തില്‍ നാട്ടിലേക്കു കൊണ്ടുപോയ മൃതദേഹം ബുധനാഴ്ച്ച രാവിലെ മുഴപ്പിലങ്ങാട് പൊതുശ്മശാനത്തില്‍ അടക്കം ചെയ്തു.

മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകുന്നതിനായി കേളി ജീവകാരുണ്യ വിഭാഗം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. രാജേഷിന്റെ കമ്പനിയിലെ സുഹൃത്തുക്കളായ ഷിബു, മണി, രാജു എന്നിവരും അശോകന്‍ അത്തിക്കയും ആവശ്യമായ സഹായങ്ങള്‍ നല്‍കി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍