സ്പെയിനില്‍ അബോര്‍ഷന്‍വിരുദ്ധ റാലി
Tuesday, March 17, 2015 8:13 AM IST
മാഡ്രിഡ്: ഗര്‍ഭഛിദ്രത്തിനുള്ള സ്ത്രീകളുടെ അവകാശങ്ങളിലെ നിയന്ത്രണങ്ങള്‍ നീക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേ സ്പെയിനിലെ മാഡ്രിഡില്‍ വന്‍ റാലി. ഈ വര്‍ഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ഇതൊരു പ്രധാന ചര്‍ച്ചാവിഷയമാകുമെന്നാണ് കരുതപ്പെടുന്നത്.

എല്ലാ ജീവനും വിലയുണ്ടെന്ന് അര്‍ഥം വരുന്ന മുദ്രാവാക്യങ്ങളാണു പ്രകടനത്തില്‍ പങ്കെടുത്തവര്‍ മുഴക്കിയത്. സ്പെയിനിലെ ഗര്‍ഭഛിദ്ര നിയന്ത്രണ നിയമം കൂടുതല്‍ കര്‍ക്കശമാക്കുമെന്നാണ് 2011ല്‍ തെരഞ്ഞെടുക്കപ്പെടും മുമ്പ് പ്രധാനമന്ത്രി മരിയാനോ രജോയ് വാഗ്ദാനം ചെയ്തിരുന്നത്.

എന്നാല്‍, പോപ്പുലര്‍ പാര്‍ട്ടിയുമായുള്ള അഭിപ്രായവ്യത്യാസം കാരണം നയം മാറ്റാന്‍ അദ്ദേഹത്തെ നിര്‍ബന്ധിതനാക്കി. കഴിഞ്ഞ സെപ്റ്റംബറില്‍ അദ്ദേഹം ഇക്കാര്യം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ഗര്‍ഭകാലം പതിനാല് ആഴ്ച പിന്നിടും മുമ്പ് ഗര്‍ഭഛിദ്രം നടത്താന്‍ എല്ലാ സ്ത്രീകള്‍ക്കും അവകാശം നല്‍കുന്നതാണ് ഇപ്പോഴത്തെ നിയമം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍