ചതിയിലകപ്പെട്ട യുവാവിന് ആശ്വാസവചനങ്ങളുമായി ജെഎഫ്എ പ്രവര്‍ത്തകര്‍ ന്യൂജേഴ്സി കോടതിയില്‍
Tuesday, March 10, 2015 7:04 AM IST
ന്യൂജേഴ്സി: ചതിയിലകപ്പെട്ട് ന്യൂജേഴ്സിയില്‍ ജയിലിലായ മലയാളി യുവാവിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച്, ആശ്വാസവചനവുമായി ന്യൂജേഴ്സിയിലെ കോടതിയില്‍ ഹാജരായ മലയാളികളെ പ്രകീര്‍ത്തിച്ച് കേസ് കേള്‍ക്കുന്ന ജഡ്ജി ആദം ഇ. ജേക്കബ്സ്, ജെഎസ്സി നടത്തിയ പരാമര്‍ശം കോടതിമുറിയില്‍ സന്നിഹിതരായവര്‍ക്ക് ആത്മവീര്യം പകര്‍ന്നു.

മലയാളികള്‍ 'ഐക്യത്തിന്റെ പ്രതീകമാണെന്ന്' ജഡ്ജിയുടെ പരാമര്‍ശത്തില്‍ വ്യക്തമായതായി ജസ്റീസ് ഫോര്‍ ഓള്‍ പ്രവര്‍ത്തകര്‍ വിലയിരുത്തി. പബ്ളിക് പ്രോസിക്യൂട്ടറുടെ അതിരുകടന്ന ഒരു പ്രസ്താവനയെ നിരുത്സാഹപ്പെടുത്തിയാണു ജഡ്ജി പരാമര്‍ശം നടത്തിയത്.

പ്രതികൂല കാലാവസ്ഥയേയും അതിശൈത്യത്തെയും അവഗണിച്ചാണു ജസ്റീസ് ഫോര്‍ ഓള്‍ പ്രവര്‍ത്തകരും അനുഭാവികളും മാര്‍ച്ച് ആറിന് കോടതിയില്‍ ഹാജരായത്. പലരും ഒരു ദിവസത്തെ അവധിയെടുത്താണ് അമേരിക്കയില്‍ സുഹൃത്തുക്കളോ ബന്ധുക്കളോ ഇല്ലാത്ത ഈ മലയാളി യുവാവിനു സഹായഹസ്തവുമായി കോടതിയിലെത്തിയത്.

തന്റെ ഓപ്പണിംഗ് സ്റേറ്റ്മെന്റില്‍ യുവാവിനെതിരെ ശക്തമായ ഭാഷയില്‍, അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ ഉന്നയിച്ച കൂട്ടത്തില്‍ 'ഇവര്‍ ഇന്ത്യയിലും ഒരു ക്രിമിനലാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു' എന്ന പ്രോസിക്യൂട്ടറുടെ പരാമര്‍ശത്തെയാണ് ജഡ്ജി നിരുത്സാഹപ്പെടുത്തിയത്. ജഡ്ജിയുടെ ഭാഗത്തുനിന്നുണ്ടായ ഈ അപ്രതീക്ഷിത നീക്കം കേസില്‍ മുന്‍വിധിയോടെയുള്ള പ്രോസിക്യൂട്ടറുടെ വാദങ്ങള്‍ വംശീയാധിക്ഷേപത്തിനു തുല്യമാണെന്നു കോടതിക്കു ബോധ്യമായതായി നിരീക്ഷകര്‍ കരുതുന്നു. പ്രോസിക്യൂട്ടറുടെ വാദഗതികളെ ഖണ്ഡിച്ചുകൊണ്ട് ജഡ്ജി പുറപ്പെടുവിച്ച പരാമര്‍ശങ്ങള്‍ ചിന്തനീയമാണ്:

1. സമൂഹത്തിലെ വളരെ നിലയും വിലയുമുള്ളവരാണ് ബന്ധുക്കളോ സുഹൃത്തുക്കളോ ഈ രാജ്യത്ത് ഇല്ലാത്ത, പ്രതിയായി ആരോപിക്കപ്പെട്ടിട്ടുള്ള യുവാവിനുവേണ്ടി കോടതിയില്‍ ഹാജരായിരിക്കുന്നത്.

2. കേസിന്റെ പരിധിയില്‍ വരാത്ത ആരോപണങ്ങള്‍, പ്രത്യേകിച്ചും വംശീയാധിക്ഷേപകരമായ ആരോപങ്ങള്‍, അംഗീകരിക്കാന്‍ സാധ്യമല്ല.

3. ഇത്തരമൊരു കേസില്‍ ഇത്രയും ആളുകള്‍, അതും ആരോപണവിധേയനായ വ്യക്തിയുമായി യാതൊരു ബന്ധവുമില്ലാത്തവര്‍, അയാള്‍ക്കുവേണ്ടി ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കോടതിയില്‍ ഹാജരാകുക എന്നത് അത്യപൂര്‍വവും അസാധാരണങ്ങളില്‍ അസാധാരണവുമാണ്. തന്റെ ഔദ്യോഗിക ജീവിതത്തില്‍ ഇത് ആദ്യത്തെ സംഭവമാണ്.

ജഡ്ജിയുടെ പരാമര്‍ശവും കോടതിമുറിയിലെ മലയാളികളുടെ സാന്നിധ്യവും കണ്ടതോടെ പ്രോസിക്യൂട്ടറും അമ്പരന്നു പോയി. എന്നാല്‍, ഈ കേസ് തുടക്കത്തില്‍ കൈകാര്യം ചെയ്ത ഇന്ത്യക്കാരനായ അഭിഭാഷകന്‍ കോടതിയില്‍ ഹാജരാക്കിയിരുന്ന ഒരു കുറിപ്പിലെ വിവരങ്ങള്‍ ഈ യുവാവിന്റെ കേസിനു വിനയായതായി പറയപ്പെടുന്നു. ആ കുറിപ്പിലെ വിവരങ്ങളെ അടിസ്ഥാനമാക്കി ജാമ്യത്തുക കുറയ്ക്കുന്നതിനെ പ്രോസിക്യൂട്ടര്‍ എതിര്‍ത്തു. എന്നിരുന്നാലും അവസാനം ജാമ്യത്തുക 50,000 ഡോളറായി കുറച്ചു കിട്ടിയതില്‍ എല്ലാവരും സന്തുഷ്ടരായിരുന്നു. ജാമ്യത്തുക ഉണ്ടാക്കി യുവാവിനെ മോചിപ്പിക്കുക എന്ന കടമ്പ ഇനിയും കടക്കേണ്ടതുണ്ട്. അമേരിക്കയില്‍ നിരവധി ഇന്ത്യന്‍ അഭിഭാഷകര്‍ പ്രാക്ടീസ് ചെയ്യുന്നുണ്ട്. ഇന്ത്യയിലെപ്പോലെ എല്ലാ കേസുകളും എല്ലാ അഭിഭാഷകരും ഇവിടെ കൈകാര്യം ചെയ്യാറില്ല. ക്രിമിനല്‍, സിവില്‍, ഹെല്‍ത്ത്, റിയല്‍ എസ്റേറ്റ്, ഇന്‍ഷ്വറന്‍സ്, ട്രാഫിക്, ഇമിഗ്രേഷന്‍ എന്നിങ്ങനെ പട്ടികകള്‍ നീളുന്നു. ഈ യുവാവിന്റെ കേസ് ആദ്യം കൈകാര്യം ചെയ്തത് ഒരു ഇമിഗ്രേഷന്‍ അഭിഭാഷകനായിരുന്നു. തന്റെ മേഖലയില്‍പെട്ട കേസ് അല്ല ഇതെന്ന് അറിഞ്ഞിട്ടും പണത്തിനോടുള്ള അത്യാര്‍ഥിമൂലമോ മറ്റോ ആയിരിക്കാം അഭിഭാഷകന്‍ കേസ് ഏറ്റെടുത്തതും കോടതിയില്‍ കേസ് തെറ്റായ രീതിയില്‍ കൈകാര്യം ചെയ്തതും. ഇത്തരം അഭിഭാഷകര്‍ക്കെതിരെ പരാതിപ്പെട്ട് നടപടികള്‍ സ്വീകരിക്കണമെന്നാണു ജസ്റീസ് ഫോര്‍ ഓള്‍ ചെയര്‍മാന്‍ തോമസ് കൂവള്ളൂരിന്റെ അഭിപ്രായം. ഈ യുവാവിന്റെ കൈയില്‍ നിന്നു വാങ്ങിയ പണം തിരിച്ചുപിടിക്കാനുള്ള നടപടികളും ജെഎഫ്എ കൈക്കൊള്ളുന്നുണ്ട്. ഇപ്പോള്‍ ഈ കേസ് കൈകാര്യം ചെയ്യുന്ന ഫിലിപ്പീന്‍ വംശജനായ അഭിഭാഷകന്‍ മുമ്പ് പബ്ളിക് പ്രോസിക്യൂട്ടര്‍ ആയിരുന്നു. ഫീസിന്റെ കാര്യത്തില്‍ അദ്ദേഹം ഒട്ടേറെ വിട്ടുവീഴ്ചകള്‍ ചെയ്യുന്നു എന്നു മാത്രമല്ല, കേസ് അദ്ദേഹത്തിന്റെ അഭിമാനത്തിന്റെ പ്രശ്നവുമായി കരുതുന്നു എന്ന് തോമസ് കൂവള്ളൂര്‍ അഭിപ്രായപ്പെട്ടു. ഇങ്ങനെ ഒരു അഭിഭാഷകനെ ലഭിക്കാന്‍ കഴിഞ്ഞതില്‍ ജെഎഫ്എ അഭിമാനിക്കുന്നു എന്നും കൂവള്ളൂര്‍ പറഞ്ഞു.

യുവാവിനെ അമേരിക്കയില്‍ കൊണ്ടുവന്നതു ടാറ്റാ കണ്‍സള്‍ട്ടന്‍സി   സര്‍വീസസ്(ടിസിഎസ്) എന്ന സ്ഥാപനമാണ്. അവര്‍ യാതൊരു തരത്തിലുമുള്ള സഹായങ്ങളും നാളിതുവരെയും ചെയ്തിട്ടില്ല. ചില മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് അവര്‍ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നത് ഇന്ത്യന്‍ കമ്പനികള്‍ അവരുടെ ജോലിക്കാരോടുള്ള അവഗണന വിളിച്ചോതുന്നു. കമ്പനി പോളിസിയാണ് അവര്‍ അതിനായി പറയുന്ന കാരണങ്ങള്‍. അമേരിക്ക പോലുള്ള രാജ്യങ്ങളിലേക്കു തങ്ങളുടെ ജോലിക്കാരെ അയയ്ക്കുന്നതിനു മുമ്പ് അവര്‍ക്കുവേണ്ട മാര്‍ഗനിര്‍ദേശങ്ങളും പാലിക്കേണ്ട നിയമങ്ങളെക്കുറിച്ചും ബോധവത്കരണം നടത്തിയിരുന്നെങ്കില്‍ ഇങ്ങനെയുള്ള ആപത്തുകളില്‍ ചെന്നു പെടുകയില്ല എന്നാണുഭൂരിഭാഗം പേരുടേയും അഭിപ്രായം. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ തങ്ങളുടെ ജോലിക്കാരെ രക്ഷിച്ചെടുക്കേണ്ട ചുമതല കൂടി അതതു കമ്പനികള്‍ക്കുണ്ട്. കൂടാതെ, ഒരു ഇന്ത്യന്‍ പൌരന്‍ അമേരിക്കയിലെത്തി ഒരാഴ്ചക്കകം ജയിലില്‍ അകപ്പെട്ടു എന്നറിയുമ്പോള്‍ ഇവിടെയുള്ള ഇന്ത്യന്‍ നയതന്ത്രകാര്യാലയങ്ങള്‍ക്കും അവരുടേതായ ചുമതലകളുമുണ്ട്. ഈ യുവാവിന്റെ കാര്യത്തില്‍ ഇവ രണ്ടും സംഭവിച്ചിട്ടില്ല.

അമേരിക്കയിലുടനീളം പോലീസ് ഡിപ്പാര്‍ട്ടുമെന്റുകള്‍ 'വേശ്യാവൃത്തി' പ്രോത്സാഹിപ്പിക്കുന്നതിനു നിരവധി തെളിവുകളുണ്ട്. പോലീസു തന്നെ 'നിയമലംഘനം' നടത്തി നിയമം നടപ്പാക്കുന്ന ഒരുതരം പ്രാകൃത രീതിയെ 'സ്റിംഗ് ഓപ്പറേഷന്‍' എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്നു. ഈ ഓപ്പറേഷനില്‍ പങ്കെടുക്കുന്നത് വനിതാ പോലീസുകാരോ അല്ലെങ്കില്‍ അവര്‍ തെരഞ്ഞെടുക്കുന്ന വേശ്യകളോ ആണ്. ഈ വേശ്യകളെ 'ഇന്‍ഫോര്‍മെന്റ്' എന്ന ലേബലിലാണ് പോലീസില്‍ അറിയപ്പെടുന്നത്. അസമയങ്ങളില്‍ റോഡിലൂടെ നടന്നുപോകുന്നവരേയോ, ബാറുകളില്‍നിന്ന് ഇറങ്ങുന്നവരെയോ അതുമല്ലെങ്കില്‍ ഷോപ്പിംഗ് മാളുകളില്‍ കറങ്ങി നടക്കുന്നവരെയോ ആണ് ഇവര്‍ ഇരകളാക്കുന്നത്. പുരുഷന്മാരുടെ അടുത്തു സൌഹൃദം നടിച്ച് അവരുമായി സല്ലപിക്കുകയും സെക്സിനുവേണ്ടി ഏതെങ്കിലും രഹസ്യ സ്ഥലത്തേക്കു ക്ഷണിക്കുകയും ചെയ്യുന്നു. സമ്മതം മൂളി അവരെ അനുഗമിക്കുന്നവരുടെ പുറകെ പോലീസ് എത്തി അറസ്റ് ചെയ്യുന്നു. കോടതിയില്‍ തെളിവായി പോലീസ് സമര്‍പ്പിക്കുന്നത് അവരുടെ സംഭാഷണത്തിന്റെ ശബ്ദരേഖയായിരിക്കും. ഈ വേശ്യകളുടെ ദേഹത്ത് റിക്കാര്‍ഡിംഗ് ഡിവൈസുകള്‍ ഘടിപ്പിച്ച് അകലെ പാര്‍ക്ക് ചെയ്തിരിക്കുന്ന പോലീസ് വാഹനത്തില്‍ മറ്റു പോലീസുകാര്‍ റിക്കാര്‍ഡ് ചെയ്ത ശബ്ദരേഖയാണ് കോടതിയില്‍ ഹാജരാക്കുന്നത്. ഇങ്ങനെ സ്റിംഗ് ഓപ്പറേഷനില്‍ കുടുങ്ങി നിരവധി പേര്‍ അമേരിക്കയുടെ വിവിധ ജയിലുകളില്‍ കഴിയുന്നുണ്ട്.

പോലീസിന്റെ മറ്റൊരു കെണിയാണ് 'സൈബര്‍ ചാറ്റിംഗ്'. കംപ്യൂട്ടറില്‍ ചാറ്റ് ചെയ്യുന്നവരെ ലക്ഷ്യമിട്ട്, അഡള്‍ട്ട് ചാറ്റിംഗ് സൈറ്റും, കോള്‍ ഗേള്‍സ് ചാറ്റിംഗ് സൈറ്റും, പോപ് അപ് വിന്റോകളുമൊക്കെ സൃഷ്ടിച്ചെടുത്ത് അവയില്‍കൂടി ഇരകളെ വശീകരിച്ച് ചാറ്റിംഗ് നടത്തുന്നതാണ് ഈ വിദ്യ. മിക്കവാറും എല്ലാ പോലീസ് ഡിപ്പാര്‍ട്ട്മെന്റുകളിലും ഇതിനു പ്രത്യേകം ടീമുകള്‍ തന്നെയുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടേയോ കാണാന്‍ കൊള്ളാവുന്ന സ്ത്രീകളുടെയോ ഫോട്ടോകള്‍ കാണിച്ച് പുരുഷന്മാരെ വശീകരിച്ച് കുരുക്കുന്നത് പോലീസ് സൈബര്‍ ഡിറ്റക്ടീവുകളായിരിക്കും. വീടിന്റെ സ്വകാര്യതയിലിരുന്നു ചാറ്റുന്നതു പെണ്‍കുട്ടികളോടാണെന്നു ധരിച്ച് പലരും പെണ്‍കുട്ടികളെ നേരില്‍ കാണാന്‍ ആഗ്രഹിക്കും. അതവര്‍ പറഞ്ഞുകഴിഞ്ഞയുടനെ മോണിട്ടറില്‍ ഒരു പെണ്‍കുട്ടിയുടെ ചിത്രം (നഗ്ന ഫോട്ടോ ആയിരിക്കും മിക്കവാറും) പ്രത്യക്ഷപ്പെടുകയായി. ഉടനെ പെണ്‍കുട്ടിയെ കാണാനും സമയം ചെലവഴിക്കാനും റിക്വസ്റ് ചെയ്യും. ഏതെങ്കിലും റസ്ററന്റിലോ പാര്‍ക്കിലോ അല്ലെങ്കില്‍ വീട്ടിലോ എത്താനായിരിക്കും പെണ്‍കുട്ടി പറയുക. അങ്ങനെ ഇറങ്ങിത്തിരിച്ച് അവസാനം പോലീസിന്റെ പിടിയിലാകുന്ന നിരവധി കേസുകള്‍ അമേരിക്കയിലെ പല ഭാഗങ്ങളിലും നടക്കുന്നത് നിത്യസംഭവമാണ്. പെണ്‍കുട്ടി പറഞ്ഞ സ്ഥലത്തു ചെല്ലുമ്പോള്‍ പോലീസായിരിക്കും കാത്തുനില്‍ക്കുന്നത്. പോലീസ് തന്നെയാണ് ഈ ചതിക്കുഴി ഒരുക്കുന്നത്. ഒരുപക്ഷേ ഈ വിധത്തിലാകണം ഈ കഥയിലെ യുവാവിനെ കുടുക്കിയതെന്നു സംശയിക്കേണ്ടിയിരിക്കുന്നു.

പ്രമാദമായ ആനന്ദ് ജോണ്‍ കേസ് അടക്കം നിരവധി കേസുകള്‍ക്ക് (എല്ലാം ഇന്ത്യന്‍ വംശജര്‍ക്കു വേണ്ടി) ജെഎഫ്എ കൈത്താങ്ങായിട്ടുണ്ട്. കൂടാതെ നിരവധി പ്രതിഷേധ റാലികള്‍ സംഘടിപ്പിക്കുകയും ഇതര മനുഷ്യാവകാശ സംഘടനകളുമായി കൈകോര്‍ത്ത് പ്രതിഷേധ റാലികളില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. ന്യൂജേഴ്സിയിലെ നിരവധി സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവരാണ് ജെഎഫ്എയ്ക്ക് പിന്തുണയുമായി എത്തിയതെന്നതില്‍ തങ്ങള്‍ക്ക് ഏറെ അഭിമാനമുണ്െടന്ന് ജെഎഫ്എ ചെയര്‍മാന്‍ തോമസ് കൂവള്ളൂരും ട്രഷറര്‍ അനില്‍ പുത്തന്‍ചിറയും പറഞ്ഞു.

ജസ്റീസ് ഫോര്‍ ഓള്‍ ചെയര്‍മാന്‍ തോമസ് കൂവള്ളൂരിനോടൊപ്പം ജെഎഫ്എ അഡ്വൈസറി ചെയര്‍മാന്‍ സ്റാറ്റന്‍ ഐലന്‍ഡില്‍നിന്നുള്ള വര്‍ഗീസ് മാത്യു, ജെഎഫ്എ പിആര്‍ഒ ആനി ജോണ്‍, ജെഎഫ്എ ട്രഷററും കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സി ജനറല്‍ സെക്രട്ടറിയുമായ അനില്‍ പുത്തന്‍ചിറ, ന്യൂയോര്‍ക്കില്‍നിന്നുള്ള മേഴ്സി ജോസഫ്, സിസിലി കൂവള്ളൂര്‍, ന്യൂജേഴ്സിയില്‍നിന്ന് ജോണ്‍ തോമസ് (റെഡ് ക്രോസ്), ജയ്സണ്‍ അലക്സ് (പ്രസിഡന്റ്, കീന്‍), സോബിന്‍ ചാക്കോ, ഷാജി വര്‍ഗീസ് (പ്രസിഡന്റ്, മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സി), ഡോ. ഗോപിനാഥന്‍ നായര്‍ (ശാന്തിഗ്രാം ഗ്രൂപ്പ് ഓഫ് കമ്പനീസ്), സുധീര്‍ നമ്പ്യാര്‍ (വൈസ് പ്രസിഡന്റ്, വേള്‍ഡ് മലയാളി കൌണ്‍സില്‍), അനിയന്‍ ജോര്‍ജ് (മുന്‍ ഫോമ സെക്രട്ടറി, എഎപി ലീഡര്‍), മോളി ജോണ്‍ (മനുഷ്യാവകാശ പ്രവര്‍ത്തക) തുടങ്ങി നിരവധി പേരാണു കോടതിയില്‍ ഹാജരായത്. കൂടാതെ, കോടതിയില്‍ ഹാജരാകാന്‍ കഴിയാതിരുന്നവര്‍ അവരുടെ പൂര്‍ണ സഹകരണവും വാഗ്ദാനം ചെയ്തിട്ടുണ്ട്.

ജെഎഫ്എയെക്കുറിച്ച് കൂടുതല്‍ അറിയുവാനും സഹകരിക്കുവാനും ബന്ധപ്പെടുക: തോമസ് കൂവള്ളൂര്‍ 914 409 5772 ഷേസ്ീീമഹഹീീൃ@ഹശ്ല.രീാ, അനില്‍ പുത്തന്‍ചിറ (732) 3196001 മിശഹ@ുൌവേലിരവശൃമ.രീാ.

റിപ്പോര്‍ട്ട്: മൊയ്തീന്‍ പുത്തന്‍ചിറ