പത്തുവര്‍ഷം മുമ്പ് മരിച്ച ഇന്ത്യന്‍ ശാസ്ത്രജ്ഞയുടെ കേസ് പുനഃപരിശോധിക്കണമെന്ന്
Friday, February 27, 2015 6:17 AM IST
ന്യൂജഴ്സി: പത്തു വര്‍ഷം മുമ്പു ദുരൂഹസാഹചര്യത്തില്‍ മരണമടഞ്ഞ ഇന്ത്യന്‍ ശാസ്ത്രജ്ഞ ഗീത അങ്കാരയുടെ കേസ് പുനഃപരിശോധിക്കണമെന്നു ഗീതയുടെ മൂത്ത മകളും സ്റ്റേറ്റ് ഡപ്യൂട്ടി ജനറലുമായ പവിത്ര ആവശ്യപ്പെട്ടു.

2005 ഫെബ്രുവരി എട്ടിനു വീട്ടില്‍നിന്നു ജോലി സ്ഥലത്തെത്തിയ ഗീത രാവിലെ രാവിലെ പത്തോടെ അപ്രത്യക്ഷമാവുകയായിരുന്നു. മുപ്പതു മണിക്കൂറുകള്‍ക്കുശേഷം ജോലി സ്ഥലത്തെ 35 അടി താഴ്ചയുളള ന്യൂജഴ്സി വാട്ടര്‍ ട്രീറ്റ്മെന്റ് ടാങ്കില്‍ മുങ്ങല്‍ വിദഗ്ധര്‍ കണ്െടത്തുകയായിരുന്നു. ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയ ഈ കേസില്‍ അന്വേഷണം വഴിമുട്ടി നില്‍ക്കുകയാണ്.

മൂന്നു മക്കളുടെ മാതാവും കുടുംബിനിയുമായ ഗീതയെ സഹപ്രവര്‍ത്തകര്‍ ആരോ കൊലപ്പെടുത്തിയിരിക്കാമെന്നാണു പോസ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. മൃതദേഹത്തിന്റെ കഴുത്തിലും കൈ മുട്ടുകളിലും ഉണ്ടായിരുന്ന ക്ഷതം ഇതിനു തെളിവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കേസ് പുനഃപരിശോധിക്കണമെന്നു സ്റ്റേറ്റ് സെനറ്റര്‍ ജൊ കൈറിലോസ് സ്റ്റേറ്റ് അറ്റോര്‍ണി ഓഫീസിനോട് അഭ്യര്‍ഥിച്ചു. ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ സാക്ഷികളേയും സഹപ്രവര്‍ത്തകരേയും വീണ്ടും ചോദ്യംചെയ്യണമെന്നും സെനറ്റര്‍ ആവശ്യപ്പെട്ടു.

ചെന്നൈയില്‍നിന്നുള്ള ഗീത ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റിയില്‍നിന്ന് ഓര്‍ഗാനിക് കെമിസ്ട്രിയില്‍ ഡോക്ടറേറ്റ് നേടിയതിനുശേഷം വാട്ടര്‍ കമ്മീഷണില്‍ ഉദ്യോഗം സ്വീകരിച്ചു. ഗീതയുടെ കഴിവുകള്‍ക്ക് അംഗീകാരമായി സീനിയര്‍ കെമിസ്റായി ഉദ്യോഗ കയറ്റം ലഭിച്ചതു സഹപ്രവര്‍ത്തകര്‍ക്ക് ഇഷ്ടപ്പെടാത്തതാണു കൊലപാതകത്തിലേക്കു നയിച്ചതെന്നു കരുതപ്പെടുന്നു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍