മുസ്ലിംകള്‍ക്കു പുതിയ നിയമവുമായി ഓസ്ട്രിയന്‍ പാര്‍ലമെന്റ്
Thursday, February 26, 2015 5:58 AM IST
വിയന്ന: ഇസ്ലാമിക തീവ്രവാദികളെ ഭാഗികമായി നേരിടാനും, രാജ്യത്തെ മുസ്ലിംകള്‍ സ്വീകരിക്കുന്ന വിദേശ ധനസഹായത്തിലും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി പുതിയ ബില്‍ ഓസ്ട്രിയന്‍ പാര്‍ലമെന്റ് പാസാക്കി. പുതിയ നീക്കം ഇതിനോടകം രാജ്യാന്തര വിവാദമാകുകയും, നിയമ ഭേദഗതിക്കെതിരേ രാജ്യത്ത് വ്യാപക പ്രതിഷേധത്തിനും ഇടയാക്കിയട്ടുണ്ട്. വിവിധ ഗ്രൂപ്പുകളില്‍ നിന്നുള്ള എതിര്‍പ്പിനെ മറികടന്നാണു പാര്‍ലമെന്റ് 1912 ലെ നിയമത്തില്‍ ഭേദഗതി വരുത്തിയത്. എന്നാല്‍ പുതിയ നിയമം വഴി രാജ്യം നൂറു വര്‍ഷം പിന്നിലേക്കു പോയതായി തുര്‍ക്കികളുടെ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഭാഗികമായിട്ടാണെങ്കിലും ഇസ്ലാമിക തീവ്രവാദികളെ നേരിടാന്‍ ലക്ഷ്യം വച്ചിരിക്കുന്ന ബില്‍ മുസ്ലിംകള്‍ക്ക് കൂടുതല്‍ നിയമ സുരക്ഷ നല്‍കുമെന്നു കരുതുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിദേശകാര്യ മന്ത്രി സെബാസ്റ്യന്‍ കുര്‍ത്സ് പരിഷ്കാരങ്ങളെ ന്യായീകരിച്ചപ്പോള്‍, മുസ്ലിം നേതാക്കള്‍ അവരെ തുല്യമായി കൈകാര്യം ചെയ്യുന്നതില്‍ രാജ്യം പരാജയപ്പെടുകയാണെന്ന് പ്രസ്താവിച്ചു.

അതേസമയം പുതിയ പരിഷ്കാരങ്ങള്‍ ഓസ്ട്രിയയ്ക്ക് വെളിയില്‍നിന്നും ഇസ്ലാമിനു ലഭിക്കുന്ന 'രാഷ്ട്രീയ സ്വാധീനം' ഇല്ലാതാക്കുകയും, രാജ്യത്തെ നിയമവ്യവസ്ഥയില്‍ ഒരു 'നാഴികക്കല്ലായി' ഭേദഗതി മാറുകയും ചെയ്യുമെന്ന് കുര്‍ത്സ് പ്രതികരിച്ചു. യൂറോപ്യന്‍ മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട്, ഇസ്ലാമിന് ഓസ്ട്രിയയില്‍ സ്വന്ത്രമായി വളരാന്‍ പുതിയ നിയമം വഴി അവസരം ലഭിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഫ്രാന്‍സ്, ഡെന്മാര്‍ക്ക് എന്നിവിടങ്ങളിലെ തീവ്രവാദി ആക്രമണവുമായി ബില്ലിനെ ബന്ധപ്പെടുത്തേണ്ടതില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

1912 ലാണ് ഇസ്ലാമും ഓസ്ട്രിയയില്‍ ഒരു ഔദ്യോഗിക മതമായി അംഗികരിച്ചത്. യൂറോപ്പിന് മുഴുവന്‍ മാതൃകയായി നിലനിന്നിരുന്ന നിയമമായിരുന്നു ഇത്. എന്നാല്‍ ക്രിസ്ത്യന്‍-യഹൂദ വിഭാഗങ്ങള്‍ക്ക് വിദേശ സഹായം സ്വീകരിക്കാമെന്നിരിക്കേ തങ്ങള്‍ക്കു അത് നിഷേധിച്ചത് അനീതിയാണെന്നു മുസ്ലിം ഗ്രൂപ്പുകള്‍ അഭിപ്രായപ്പെട്ടു. ഇസ്ലാം വിശ്വാസികളിലുള്ള രാജ്യത്തിന്റെ അവിശ്വാസമാണ് നിയമാഭേദഗതിയെന്നും, ബില്ലിനെതിരേ പ്രതികരിക്കുമെന്നും ചില ഇസ്ളാം നേതാക്കള്‍ അഭിപ്രായപ്പെട്ടു.

തുര്‍ക്കി, ബോസ്നിയന്‍ വേരുകളുള്ള ഏകദേശം അര ലക്ഷം മുസ്ലിംകള്‍ ഓസ്ട്രിയയില്‍ ജീവിക്കുന്നുണ്െടന്നാണ് കണക്ക്.

റിപ്പോര്‍ട്ട്: ജോബി ആന്റണി