മൈസൂര്‍ മഹാരാജ് പദവി ബോസ്റണ്‍ വിദ്യാര്‍ഥിക്ക്
Wednesday, February 25, 2015 10:08 AM IST
ബോസ്റണ്‍: വോഡയാര്‍ രാജവംശത്തില്‍ കിരീടാവകാശി ശേഷിക്കാത്ത സാഹചര്യത്തില്‍ ബോസ്റണില്‍ വിദ്യാര്‍ഥിയായ യദുവീര്‍ ഗോപാല്‍ എന്ന 22 കാരനെ മൈസൂര്‍ മഹാരാജാ പദവി നല്‍കി വാഴിക്കുവാന്‍ തീരുമാനിച്ചു. ഇതിന്റെ മുന്നോടിയായി ദത്തെടുക്കല്‍ ചടങ്ങുകള്‍ രാജകീയമായി അംബ വിലാസ് പാലസില്‍ തിങ്കളാഴ്ച നടന്നു.

കഴിഞ്ഞ ഡിസംബറില്‍ ശ്രീകണ്ഠ ദത്ത (60) നാടു നീങ്ങിയത് വോഡയാര്‍ രാജവംശത്തില്‍ കിരീടാവകാശികള്‍ ശേഷിക്കാതെയായിരുന്നു. ഇതിനെ തുടര്‍ന്ന് ശ്രീകണ്ഠ ദത്ത നരസിംഹ രാജ വോഡയാറിന്റെ മൂത്ത സഹോദരി ഗായത്രി ദേവി മഹാറാണിയുടെ കൊച്ചു മകന്‍ യദവീറിനെ വോഡയാര്‍ രാജ വംശത്തിലേക്ക് ദത്തെടുക്കുവാന്‍ തീരുമാനിക്കുകയായിരുന്നു.

ബോസ്റണ്‍ യൂണിവേഴ്സിറ്റിയിലെ ഇംഗ്ളീഷ് ബിരുദ വിദ്യാര്‍ഥിയാണ് യദുവീര്‍ ഗോപാല്‍. ഒക്ടോബറില്‍ നടക്കുന്ന ദസറക്ക് മുമ്പ് കിരീടാധാരണ ചടങ്ങ് നടക്കും. തുടര്‍ന്ന് ദീപാലംകൃതമായ മൈസൂര്‍ പാലസില്‍ വെളളി രഥത്തില്‍ എഴുന്നളളി ജനങ്ങളെ അഭിവാദ്യം ചെയ്യും.

മൈസൂറില്‍ രാജ്യഭരണം നടത്തിയിരുന്ന വോഡയാര്‍ രാജവംശത്തിന് 1610 ല്‍ അലമേലതു റാണിയുടെ ശാപം ലഭിക്കാനിടയായതിനുശേഷം മൈസൂര്‍ രാജാക്കന്മാര്‍ക്ക് കുട്ടികള്‍ ജനിക്കാതെയായി എന്നാണ് ചരിത്രം പഠിപ്പിക്കുന്നത്.

1399 മുതല്‍ 1950 വരെയാണ് മൈസൂറില്‍ വോഡയാര്‍ രാജ്യഭരണം നടത്തിയിരുന്നത്. 240 മില്യണ്‍ കോടി സമ്പാദ്യമാണ് രാജവംശത്തിനുളളത്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍